അന്താരാഷ്ട്ര ജ്യോതിശാസ്ത്രവര്‍ഷമായി 2009 നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡാര്‍വിന്റെ ഇരുന്നൂറാം ജന്മദിനവും ഒറിജിന്‍ ഓഫ് സ്പീഷീസിന്റെ നൂറ്റമ്പതാം വാര്‍ഷികവും ഇതേ വര്‍ഷം തന്നെ. ഈ ശാസ്ത്രവര്‍ഷത്തില്‍ ഒരു ബ്ലോഗ് കൂടി.

http://scienceyear2009.blogspot.com

Sunday, November 1, 2009

'ക്യൂരിയോസിറ്റി' ഇല്ലാത്ത മനുഷ്യര്‍ ഇനി ചൊവ്വയില്‍ പോകട്ടെ....



ക്യൂരിയോസിറ്റി, ആ വാക്ക് കേള്‍ക്കുമ്പോഴേ ഒരു കൌതുകമുണ്ട്. ലോകത്തെ മാറ്റി മറിച്ച എല്ലാ കണ്ടുപിടുത്തങ്ങള്‍ക്കും പുറകില്‍ , അറിയാനുള്ള ആഗ്രഹത്തിനു പുറകില്‍ ഈ കുതൂഹലം തന്നെയാണ് പ്രധാന പങ്കുവഹിച്ചത്. ആ കൌതുകമാകണം ചൊവ്വയിലേക്കുള്ള പുതിയ പര്യവേഷണ വാഹനത്തിന്റ പേരായി മാറിയത്. സ്പിരിറ്റിനും ഓപ്പര്‍ച്യുണിറ്റിക്കും പുറകേ ചൊവ്വയിലേക്ക് യാത്രയാവാന്‍ തയ്യാറെടുക്കുകയാണ് ക്യൂരിയോസിറ്റി എന്ന മാര്‍സ് റോവര്‍.


(ചൊവ്വയുടെ ഭൂതകാലം ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് തിരയുന്ന ക്യൂരിയോസിറ്റി - ചിത്രകാരഭാന)

ചൊവ്വയുടെ ഭൂതകാലം ചികയാനാണ് ക്യൂരിയോസിറ്റി 2011 ല്‍ അവിടെയെത്തുന്നത്. തന്റെ മുന്‍ഗാമികളായ സ്പരിറ്റില്‍ നിന്നും ഓപ്പര്‍ച്യുണിറ്റിയില്‍ നിന്നും വ്യത്യസ്ഥമായി ഒരു വലിയ പരീക്ഷണശാലയേയും ചുമലിലേറിക്കൊണ്ടായിരിക്കും ക്യൂരിയോസിറ്റി അവിടെ പറന്നിറങ്ങുക. ആ പറന്നിറങ്ങല്‍ പോലും തന്റെ മുന്‍ഗാമികളില്‍ നിന്നും വ്യത്യസ്ഥമായിരിക്കും എന്ന് ക്യൂരിയോസിറ്റി ഉറപ്പുതരുന്നു. ചൊവ്വയിലെ പാറകളെ വെറുതേ നിരീക്ഷിക്കുക മാത്രമായിരിക്കില്ല ഈ റോവര്‍ ചെയ്യുക. പാറകളെ ശക്തമായ ലേസര്‍ കിരണങ്ങള്‍ ഉപയോഗിച്ച് വാതകമാക്കാനും അവയെക്കുറിച്ച് ആഴത്തില്‍ പഠിക്കാനുമെല്ലാം ഉള്ള സംവിധാനങ്ങള്‍ ക്യൂരിയോസിറ്റിയില്‍ ലഭ്യമാണ്. ഉയര്‍ന്ന റെസല്യൂഷന്‍ ഉള്ള ചിത്രങ്ങള്‍ എടുക്കുവാന്‍ ശേഷിയുള്ള ക്യാമറകളും റോവറില്‍ ഒരുക്കിയിട്ടുണ്ട്.

ഒരു കാറിനോളം വലിപ്പമുള്ള ക്യൂരിയോസിറ്റിയുടെ പ്രധാന ദൌത്യം ജൈവികസംയുക്തങ്ങള്‍ക്കായുള്ള അന്വേഷണമാണ്. ചൊവ്വയുടെ ഭൂതകാലമോ വര്‍ത്തമാനകാലമോ ജീവന് അനുയോജ്യമാണോ എന്ന പരിശോധനയാണ് പ്രധാനം. ചൊവ്വയില്‍ ജീവനുണ്ടോ എന്ന ചോദ്യത്തിന്റെ ഉത്തരം തേടുത്തത് ജൈവികസംയുക്തങ്ങളെ അന്വേഷിച്ചുകൊണ്ടാണ്. ഈ ജൈവികസംയുക്തങ്ങള്‍ ചിലപ്പോള്‍ അവിടെയുണ്ടായിരുന്നതോ ഇപ്പോള്‍ ഉള്ളതോ അല്ലെങ്കില്‍ ഉല്‍ക്കകള്‍ കൊണ്ടുവന്നതോ ആയ ജീവനില്‍ നിന്നാവാം. അവിടത്തെ പൊടിപടലങ്ങളിലും പാറകളിലും ഭൂതകാലം രേഖപ്പെടുത്തിയ ശേഷിപ്പുകള്‍ ഉണ്ടായേക്കാം. ആ ശേഷിപ്പുകള്‍ക്കായുള്ള അന്വേഷണവും പ്രസക്തമാണ്. പൊടിപിടിച്ചു കിടക്കുന്ന ചൊവ്വയിലെ പാറക്കഷണങ്ങളോട് ശാസ്ത്രജ്ഞര്‍ക്ക് തോന്നുന്ന കൌതുകവും മറ്റൊന്നും കൊണ്ടല്ല.
എത്രകാലം എവിടെയെല്ലാം ജീവന്‍ ഉണ്ടായിരുന്നു?, അല്ലെങ്കില്‍ ഉണ്ട്, പണ്ടുകാലത്ത് ചൊവ്വയുടെ അന്തരീക്ഷം ചൂടുള്ളതായിരുന്നോ അതോ തണുപ്പേറിയതായിരുന്നോ? അന്നത്തെ ജലം അമ്ലമയമായിരുന്നോ അതോ ക്ഷാരമയമായിരുന്നോ തുടങ്ങിയ ശാസ്ത്രജ്ഞര്‍ക്കെങ്കിലും കൌതുകകരമായ ചോദ്യങ്ങള്‍ക്ക് ഉത്തരമേകാന്‍ ഒരു പക്ഷേ ഈ ക്യൂരിയോസിറ്റി സഹായിച്ചേക്കും.


(തന്റെ മുന്‍ഗാമിയായ സ്പിരിറ്റിനൊപ്പം ക്യൂരിയോസിറ്റി - ചിത്രകാരഭാന)

തന്റെ മുന്‍ഗാമികളേക്കാള്‍ മികച്ച സാങ്കേതിക സംവിധാനങ്ങളുമായാണ് ക്യൂരിയോസിറ്റിയുടെ വരവ്. വലിപ്പത്തിലും ഉപകരണങ്ങളുടെ എണ്ണത്തിലും റോബോട്ടിക്ക് കൈകളുടെ ബലത്തിലും എല്ലാം തന്റെ മുന്‍ഗാമികളെ കവച്ചുവയ്ക്കാന്‍ ക്യൂരിയോസിറ്റിക്ക് സാധിക്കും. അതു മാത്രമല്ല ന്യൂക്ലിയാര്‍ പവര്‍ ഉപയോഗിക്കുന്ന ചൊവ്വയിലെ ആദ്യത്തെ റോവറും ക്യൂരിയോസിറ്റി ആയിരിക്കും. സൌരോര്‍ജ്ജം ലഭിക്കാന്‍ ഉപയോഗിക്കുന്ന പാനലില്‍ പൊടിയടഞ്ഞ് പവര്‍കട്ടും ലോഡ് ഷെഡ്ഡിംഗുമെല്ലാം ഉണ്ടാകുന്നത് തടയാന്‍ ഈ പരിഷ്കാരം സഹായിക്കും. കൂടുതല്‍ അളവിലുള്ള സ്ഥിരതയാര്‍ജ്ജ ഊര്‍ജ്ജം ക്യൂരിയോസിറ്റിയിലെ ഈ ന്യൂക്ലിയാര്‍ പവ്വര്‍ സ്റ്റേഷന്‍ പ്രദാനം ചെയ്യും.

ഇതു മാത്രമല്ല, മുന്‍ഗാമികളായ സ്പിരിറ്റിനും ഓപ്പര്‍ച്യുണിറ്റിക്കും അസൂയയുണര്‍ത്തും വിധമായിരിക്കും ചൊവ്വയിലേക്കുള്ള ക്യൂരിയോസിറ്റിയുടെ ഇറക്കം. സ്പിരിട്ടും ഓപ്പര്‍ച്യുണിറ്റിയും വഹിക്കുന്ന ലാന്‍ഡര്‍ വലിയ വായുനിറച്ച പന്തുപോലുള്ള ബാഗുകള്‍ക്കുള്ളിരുന്ന് ചൊവ്വയില്‍ ഇടിച്ചിറങ്ങുകയായിരുന്നു ചെയ്തത്. വായുനിറച്ച ബാഗായതിനാല്‍ ചൊവ്വയുടെ ഉപരിതലത്തില്‍ പല തവണ വീണ് ഉയര്‍ന്നു പൊന്തിയ ശേഷമാണ് അതിനുള്ളില്‍ നിന്നും പുറത്തിറങ്ങാന്‍ അവര്‍ക്ക് സാധിച്ചത്. വീഴ്ചയില്‍ ഉണ്ടാകുന്ന ആഘാതം കുറയ്ക്കാനാണ് എയര്‍ ബാഗുകള്‍ ഉപയോഗിച്ചത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്ഥമായി ക്യൂരിയോസിറ്റി എയര്‍ബാഗുകളുടെ സഹായമില്ലാതെയാണ് ചൊവ്വയിലിറങ്ങുക. 'സ്കൈ ക്രയിന്‍' എന്ന സംവിധാനമുപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. റോക്കറ്റുകള്‍ ഘടിപ്പിച്ച് ചൊവ്വയുടെ ഉപരിതലത്തിലേക്ക് പതിയേ ഇറങ്ങിവരുന്ന സംവിധാനമാണ് സ്കൈ ക്രയിന്‍. അതില്‍ നിന്നും കേബിളുകള്‍ വഴി തുക്കിയിട്ടിരിക്കുകയാണ് ക്യൂരിയോസിറ്റി. വളരെ സുരക്ഷിതമായ ലാന്‍ഡിംഗിന് ഇത് അവസരമൊരുക്കുന്നു.

(ക്യൂരിയോസിറ്റിയുടെ സുരക്ഷിതമായ ലാന്‍ഡിംഗ് - മുകളില്‍ സ്കൈ-ക്രയിന്‍ - ചിത്രകാരഭാന)

ചൊവ്വയില്‍ നിന്നും ലഭിക്കുന്ന ഓരോ വിവരങ്ങളേയും വിശകലനം ചെയ്യാന്‍ കൂടി ശേഷിയുള്ള ഉപകരണങ്ങളാണ് ക്യൂരിയോസിറ്റിയുടെ ആകര്‍ഷണീയത. ക്യൂരിയോസിറ്റിയിലുള്ള വിദൂരസംവേദന ഉപകരണങ്ങള്‍ ഉപയോഗിച്ച് ചുറ്റുമുള്ള ചൊവ്വാഉപരിതലത്തെ നിരീക്ഷിക്കുകയാണ് ക്യൂരിയോസിറ്റി ആദ്യം ചെയ്യുക. വിശകലനയോഗ്യമെന്ന് തോന്നിയാല്‍ പത്തുമീറ്ററോളം അകലെ നിന്നു പോലും പാറകളേയും മറ്റും പരിശോധിക്കാന്‍ ക്യൂരിയോസിറ്റിക്ക് കഴിയും. ലേസര്‍ ഉപയോഗിച്ച് ചൂടാക്കി പ്ലാസ്മ അവസ്ഥയിലാക്കുന്ന പാറയിലെ ഭാഗങ്ങളില്‍ നിന്നും അതിന്റെ രസതന്ത്രം വിശദമായി പഠിക്കുവാനും അവസരം ലഭിക്കും. ഇതില്‍ നിന്നും പാറയിലെ ഘടകങ്ങളെക്കുറിച്ച് അറിയാനും സാധിക്കും. ജൈവികസംയുക്തങ്ങളുടെ സാന്നിദ്ധ്യം ഉണ്ടെങ്കില്‍ മാത്രം കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഇത് സഹായകരമാണ്.

ചൊവ്വയുടെ രസതന്ത്രത്തെക്കുറിച്ച് പഠിക്കാന്‍ സഹായിക്കുന്ന APXS എന്ന ആല്‍ഫാ പാര്‍ട്ടിക്കിള്‍ എക്സ്-റേ സ്പെക്ട്രോമീറ്റര്‍, അതിസൂഷ്മ ഛായാഗ്രഹണം നടത്താന്‍ കഴിയുന്ന MAHLI എന്ന മാര്‍സ് ഹാന്‍ഡ് ലെന്‍സ് ഇമേജര്‍ തുടങ്ങിയവയും ക്യൂരിയോസിറ്റിയിലെ കൌതുകമുണര്‍ത്തുന്ന ഉപകരണങ്ങളാണ്. എന്തിനേറെ അന്തരീക്ഷത്തെ മണത്തു നോക്കി വിശകലനം ചെയ്യാനുതകുന്ന ഉപകരണങ്ങള്‍ വരെ ഈ പര്യവേഷണ വാഹനത്തിലുണ്ട്. അന്തരീക്ഷത്തിലെ വാതകങ്ങളുടെ സാന്നിദ്ധ്യമറിയുന്ന ഉപകരണമാണിത്. ജൈവസംയുക്തങ്ങള്‍ നിര്‍മ്മിക്കുന്ന മീഥൈന്‍ പോലുള്ള വാതകങ്ങളെ തിരിച്ചറിയാനാണ് ഈ ഉപകരണം.

ക്യൂരിയോസിറ്റി വറ്റാത്ത മനുഷ്യരുടെ പ്രതിനിധിയായാണ് കോടിക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള ചൊവ്വയുടെ ഉപരിതലത്തിലേക്ക് ക്യൂരിയോസിറ്റി ചെന്നെത്തുന്നത്. അതു കൊണ്ടുതന്നെ മനുഷ്യന്റെ കുതൂഹലങ്ങള്‍ക്ക് മറുപടിയേകാന്‍ ഈ കുതൂഹലത്തിന് കഴിയും എന്ന പ്രത്യാശ നമുക്കുണ്ടായേ തീരൂ...

Friday, October 30, 2009

2012 ല്‍ ലോകം അവസാനിക്കുമ്പോള്‍ .....


ലോകം അവസാനിക്കാനായി നിബുരുവും മയനും


'നിബുരു' , 'ഡിസംബര്‍ 2012', 'മയന്‍ കലണ്ടര്‍' തുടങ്ങിയവയെല്ലാം ഇന്ന് ഇന്റര്‍നെറ്റില്‍ പാറിനടക്കുന്ന പ്രിയപ്പെട്ട വാക്കുകളാണ്. ഡിസംബര്‍ 2012 ഓടെ ലോകം അവസാനിക്കുമെന്നാണ് മെയിലുകളെല്ലാം പറയുന്നത്. മയന്‍ കലണ്ടറും നിബുരു ഗ്രഹവും എല്ലാം ചേര്‍ന്ന് വല്ലാത്തൊരു മായികപ്രപഞ്ചത്തിലാണ് ഇന്റര്‍നെറ്റ് നിവാസികള്‍. എരിതീയിലല്ലേ എണ്ണയൊഴിക്കാന്‍ പറ്റൂ. സോണി പിക്ചേഴ്സ് നിര്‍മ്മിക്കുന്ന 2012 എന്ന സിനിമ 2009 നവംബറില്‍ റിലീസ് ചെയ്യുകയാണ്. ഇന്റര്‍നെറ്റ് നിവാസികളുടെ പണം കൊയ്തെടുക്കാന്‍ പറ്റിയ അവസരത്തില്‍ തന്നെ സിനിമയും. '2012' സജീവമാക്കി നിര്‍ത്താന്‍ സിനിമക്കാര്‍ പടച്ചുവിടുന്നതാണ് ഇത്തരം മെയിലുകളും ചര്‍ച്ചയും എന്നാണ് ചില തത്പരക്ഷികളുടെ ആക്ഷേപം. അതും പോരാഞ്ഞ് ആമസോണ്‍ പുസ്തകവിതരണക്കാര്‍ ഈ വിഷയവുമായി ബന്ധപ്പെട്ട 175 ലധികം പുസ്തകങ്ങളും വിപണിയില്‍ ഇറക്കിക്കഴിഞ്ഞു. ലോകം അവസാനിക്കുന്നതു വരെയെങ്കിലും പുസ്തകം വില്‍ക്കാമല്ലോ എന്നാണ് അവരും പറയുന്നത്.


(ഒരു വാല്‍നക്ഷത്രം ഭൂമിയെ ആക്രമിക്കുന്ന 1857 ലെ കാര്‍ട്ടൂണ്‍)

'2012'ലെ ലോകാവസാനം എങ്ങിനെയായിരിക്കും എന്ന അന്വേഷണം തികച്ചും കൌതുകകരമാണ്. സുമേറിയക്കാര്‍ പണ്ട് കണ്ടെത്തിയ നിബുരു എന്ന ഗ്രഹം ഭൂമിയെ ലാക്കാക്കി അതിന്റെ പ്രയാണം ആരംഭിച്ചിരിക്കുന്നു എന്നതാണ് ഒന്നാമത്തെ വാദം. സൌരയൂഥത്തിലെ പന്ത്രണ്ടാമത്തെ ഗ്രഹമായ ഇത് 3600 വര്‍ഷം കൊണ്ടാണ് സൂര്യനെ ഒരു തവണ വലം വയ്ക്കുന്നത്. അനുനാക്കി എന്ന ഗ്രഹാന്തരസംസ്കൃതിയില്‍ നിന്നും പ്രാചീന ബഹിരാകാശയാത്രികര്‍ ഭൂമിയെ സന്ദര്‍ശിക്കുന്ന കഥവരെ അന്ന് സുമേറിയക്കാര്‍ മെനഞ്ഞുണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ച് 1995 ല്‍ സീറ്റ ടാക്ക് എന്ന വെബ്സൈറ്റ് ഉടമ നാന്‍സി ലൈഡര്‍ ചില കഥകള്‍ മെനഞ്ഞു. അന്യഗ്രഹജീവികളുമായി സംവദിക്കാന്‍ കഴിയുന്ന ഒരു ഭാഗം തന്റെ തലച്ചോറിനകത്തുണ്ട് എന്നൊക്കെയാണ് നാന്‍സിയുടെ അവകാശവാദം. Lieder 'Lie' പറയില്ല എന്ന വിശ്വാസത്തിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍. റെറ്റിക്കുലം (വല) എന്ന പേരുള്ള നക്ഷത്രരാശിയിലെ സീറ്റ നക്ഷത്രത്തിനടുത്തുള്ള അന്യഗ്രഹത്തില്‍ നിന്നുള്ള സന്ദേശങ്ങളാണ് നാന്‍സിക്ക് ലഭിച്ചത് !. ഭൂമിക്ക് നിബിരു എന്ന ഗ്രഹം മൂലം അപകടം പിണയും എന്ന് ഈ അന്യഗ്രഹജീവികള്‍ അദ്ദേഹത്തിന് മുന്നറിയിപ്പു കൊടുത്തു. മേയ് 2003 ന് ആയിരിക്കും ഈ അപകടം എന്നായിരുന്നു ആദ്യപ്രവചനം. ആ ദിനങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ലൈഡറുടെ ലൈ ശരിയാണെന്ന് ആരാധകര്‍ക്ക് ബോധ്യം വന്നു. അതോടെ ആ പ്രശ്നബാധിതദിനം 2012 ഡിസംബറിലേക്ക് മാറ്റപ്പെട്ടു. 2012 ഡിസംബര്‍ 21 നോ 23 നോ അവസാനിക്കുന്ന മയന്‍ കലണ്ടറുമായി ഈ പ്രശ്നത്തെ ബന്ധപ്പെടുത്താനായിരുന്നു പിന്നീടുള്ള ശ്രമം. അത് ഇന്റര്‍നെറ്റ് മെയിലുകള്‍ ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്തു.




നിബുരുവും സുമേറിയരും

സുമേറിയക്കാര്‍ ആണ് നെപ്റ്റ്യൂണ്‍,യുറാനസ്സ്, പ്ലൂട്ടോ തുടങ്ങിയ ഗ്രഹങ്ങളെ ആദ്യം നിരീക്ഷച്ചത് എന്നായിരുന്നു ചില വാദങ്ങള്‍. അതു കൊണ്ടു തന്നെ നിബിരു എന്ന ഗ്രഹത്തെക്കുറിച്ച് അവര്‍ പറഞ്ഞതു ശരിയാകേണ്ടതല്ലേ എന്നു അതിനെത്തുടര്‍ന്ന് വാദങ്ങളുണ്ടായി. എന്നാല്‍ ബാബിലോണിയക്കാരുടെ സൃഷ്ടിയാണ് നിബിരു എന്ന പദം. അവരുടെ ജ്യോതിഷത്തില്‍ ദേവ‌‌ഗണങ്ങളില്‍ ചിലരുടെ പേരുമായി ബന്ധപ്പെട്ടായിരുന്നു ഈ പദം കണ്ടത്. സുമേറിയക്കാര്‍ പക്ഷേ ഇതിനും എത്രയോ മുന്‍പാണ് ജീവിച്ചത്. മികച്ച നാഗരികരായിരുന്നു സുമേറിയക്കാര്‍. പക്ഷേ നെപ്റ്റ്യൂണ്‍,യുറാനസ്സ്,പ്ലൂട്ടോ തുടങ്ങിയ ഗ്രഹങ്ങളെ കണ്ടെത്തിയത് അവരാണ് എന്ന വാദം പോലും നിരര്‍ത്ഥകമാണ് എന്നതാണ് സത്യം. എന്നിട്ടും നിബിരു അവരുടെ തലയിലാക്കാന്‍ നമ്മുടെ മെയിലുകള്‍ക്കും ചില തത്പര വെബ്സൈറ്റുകള്‍ക്കും കഴിഞ്ഞു.

നാസയുടേയും മറ്റും ടെലിസ്കോപ്പുകളും പര്യവേഷണങ്ങളും പ്രപഞ്ചത്തില്‍ ഓരോ പുതിയ ഗ്രഹം കണ്ടെത്തുമ്പോഴും ഇതായിരിക്കും നിബിരു എന്ന് പറഞ്ഞ് ചര്‍ച്ചകള്‍ വരുമായിരുന്നു. എറിസ് എന്ന ചെറുഗ്രഹത്തെ കണ്ടെത്തിയപ്പോഴും ഇതേ വാദം ഉയര്‍ന്നു വന്നിരുന്നു. നിബിരുവിനെ പ്ലാനറ്റ് X എന്നും വിളിക്കുന്നുണ്ട്. അത് എവിടെത്തുടങ്ങിയതാണ് എന്ന് വ്യക്തമല്ല. പക്ഷേ പുതിയ ഗ്രഹങ്ങളേയോ മറ്റോ കണ്ടെത്തുമ്പോള്‍ ശാസ്ത്രജ്ഞര്‍ ചിലപ്പോള്‍ അവയെ പ്ലാനറ്റ് X എന്ന് വിളിക്കാറുണ്ട്. പക്ഷേ അവയ്ക്ക് പേരിടുന്നതോടെ പ്ലാനറ്റ് X പിന്‍വാങ്ങുകയും ചെയ്യും. പല ജ്യോതിശാസ്ത്രചിത്രങ്ങളും നിബിരു എന്ന ഗ്രഹത്തിന്റെ തെളിവായി നിരത്തപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രമെടുക്കുന്ന ക്യാമറയുടേയോ ടെലിസ്കോപ്പിന്റേയും ലെന്‍സ് ഉണ്ടാക്കുന്ന പ്രതിഫലനവും മറ്റുമാണ് നിബിരു എന്ന പേരില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

2012 ഉം '2012' ഉം
2012 എന്ന സിനിമയുടെ പ്രചാരണം നിബിരുവിനേയും മയന്‍കലണ്ടര്‍ പ്രശ്നങ്ങളേയും ആളിക്കത്തിച്ചു. സിനിമയുടെ പ്രചാരണത്തിനായി ഉപയോഗിച്ച വാചകങ്ങള്‍ പോലും അത് യാഥാര്‍ത്ഥ്യമാണ് എന്ന ധ്വനി ഉള്ളതായിരുന്നു. www.instituteforhumancontinuity.org എന്ന വെബ്സൈറ്റും സിനിമയുടെ പ്രചാരണത്തിനായി നിര്‍മ്മിക്കപ്പെട്ടു. വെബ്സൈറ്റ് സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമാണ് എന്ന് സൈറ്റില്‍ തന്നെ പറഞ്ഞിട്ടുണ്ടെങ്കിലും 2012 പ്രശ്നം ചര്‍ച്ച ചെയ്യുന്ന മെയിലുകള്‍ സൃഷ്ടിക്കാന്‍ ഇതും കാരണമായിട്ടുണ്ട്. എന്തായാലും സിനിമയെ വിജയിപ്പിക്കുന്നതിന് വേണ്ട എല്ലാ പരസ്യതന്ത്രങ്ങളും അവര്‍ പയറ്റുന്നുണ്ട്. ആ പരസ്യതത്രങ്ങളില്‍ കുടുങ്ങിയ പലരും 2012 ല്‍ ലോകം അവസാനിക്കും എന്ന മെയിലുകള്‍ എല്ലാവര്‍ക്കുമായി ഫോര്‍വേഡ് ചെയ്ത് പരസ്യവിതരക്കാരായി തീരുകയും ചെയ്തു.

ഭൂമി തിരിച്ച് കറങ്ങുന്നതും 2012 ല്‍ തന്നെ...

അതിനിടയ്ക്ക് വന്ന മെയിലുകളിലൊന്നാണ് ഭൂമിയുടെ ഭ്രമണം 2012 ല്‍ തിരിച്ചാകും എന്നത്. എന്തിനേറെ നമ്മുടെ മലയാളപത്രങ്ങളും ചാനലുകളും വരെ ഇതൊരു വാര്‍ത്തയായി കൊടുത്തിരുന്നു. ഭൂമിയുടെ കാന്തികമണ്ഡലത്തിന് ചില വ്യതിയാനങ്ങള്‍ വരുന്നുണ്ട് എന്ന വാര്‍ത്തയെ വളച്ചൊടിച്ചാണ് 2012 ല്‍ ഭൂമി തിരിച്ചുകറങ്ങും എന്ന് പറഞ്ഞൊപ്പിച്ചത്. ഭൂമിയുടെ കാന്തികമണ്ഡലം ഇടയ്ക്ക് ധ്രുവ്വങ്ങള്‍ വച്ചുമാറിയതായി നാം കണ്ടെത്തിയിട്ടുണ്ട്. ലക്ഷക്കണക്കിനോ പതിനായിരക്കണക്കിനോ വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് ഇങ്ങിനെ സംഭവിക്കുന്നത്. ഈ വച്ചുമാറ്റം 2012 ല്‍ നടക്കും എന്നായി പിന്നീടുള്ള വാര്‍ത്തകള്‍. എന്നാല്‍ സമീപഭാവിയൊന്നും തന്നെ ഇത്തരം ഒരു സംഭവത്തിന്റെ സാധ്യത ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നു.


(നിബിരുവാണ് എന്ന് പറഞ്ഞ് നടന്ന V838_Mon എന്ന ചരനക്ഷത്രം)


ഇത്തരത്തില്‍ 2012 ല്‍ ഭൂമി അവസാനിച്ചേ മതിയാകു എന്ന ശാഠ്യവുമായി നിരവധി മെയിലുകള്‍ ഇന്റര്‍നെറ്റില്‍ പറന്നു നടക്കുകയാണ്. ഓരോരുത്തരും നിരത്തുന്ന കാരണങ്ങള്‍ പലതാണ് എന്നുമാത്രം. സൌരക്കാറ്റ്, തമോഗര്‍ത്തം, ഗ്രഹസംയോഗം, ആകാശഗംഗയുടെ കേന്ദ്രവുമായി സൂര്യന്‍ ഒത്തുവരിക (എങ്ങിനെയാണാവോ?) , ചെറുഗ്രഹങ്ങള്‍ വഴിതെറ്റിവന്ന് ഭൂമിയില്‍ പതിക്കുക, വലിയ വാല്‍നക്ഷത്രങ്ങള്‍ വഴിതെറ്റി ഭൂമിയിലെത്തുക, സമീപനക്ഷത്രങ്ങളില്‍ നടക്കാവുന്ന സൂപ്പര്‍നോവ സ്ഫോടനങ്ങള്‍ എന്നു തുടങ്ങി ജ്യോതിര്‍ഭൌതികത്തെ എങ്ങിനെയെല്ലാം ഉപയോഗപ്പെടുത്താമോ അങ്ങിനെയെല്ലാം ഉപയോഗപ്പെടുത്തിയാണ് കാരണങ്ങള്‍ നിരന്നു നില്‍ക്കുന്നത്. എന്തു കൊണ്ടോ ലോകരാജ്യങ്ങളുടെ കയ്യിലിരിക്കുന്ന ആറ്റം ബോബുകളും ഹൈഡ്രജന്‍ ബോബുകളും 2012 ല്‍ അബദ്ധത്തില്‍ പൊട്ടി ഭൂമി അവസാനിക്കും എന്നൊരു മെയിലും ഒഴുകി നടക്കുന്നത് കണ്ടില്ല. എന്തായാലും സമീപഭാവിയില്‍ അതും കൂടി കാണാന്‍ ഇന്റര്‍നെറ്റ് വഴിയൊരുക്കും എന്നു കരുതാം.


Friday, October 23, 2009

ഏറ്റവും അകലെയുള്ള ഗാലക്സി ക്ലസ്റ്റര്‍ JKCS041


(ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതാക്കി കാണാം. ചിത്രങ്ങള്‍ക്ക് കടപ്പാട് Chandra-Xray)

ഇതു വരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും അകലെയുള്ള ഗാലക്സി ക്ലസ്റ്റര്‍ ആണ് JKCS041 . എക്സ്-റേ, ദൃശ്യപ്രകാശം, ഇന്‍ഫ്രാറെഡ് എന്നീ പ്രകാശങ്ങളില്‍ ഉള്ള ചിത്രങ്ങള്‍ സംയോജിപ്പിച്ചാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നമ്മുടെ പ്രപഞ്ചത്തിന് ഇന്നത്തേതിന്റെ നാലിലൊന്ന് മാത്രം പ്രായമുണ്ടായിരുന്നപ്പോള്‍ ഉള്ള അവസ്ഥയിലുള്ള ചിത്രമാണിത്. 1020 കോടി പ്രകാശവര്‍ഷം അകലെയാണ് ഈ ക്ലസ്റ്റര്‍. വലിപ്പത്തിലും ഈ ക്ലസ്റ്റര്‍ ഒട്ടും പിന്നിലല്ല. 19 കോടിപ്രകാശവര്‍ഷം വിസ്തൃതി ഈ ക്ലസ്റ്ററിനുണ്ടത്രേ. ചന്ദ്ര-എക്സ്-റേ നിരീക്ഷണാലയം എടുത്ത എക്സ്-റേ ചിത്രം, ചിലിയിലെ അറ്റാക്കാമ മരുഭൂമിയില്‍ സ്ഥിതിചെയ്യുന്ന വെരി-ലാര്‍ജ്-അറെ എടുത്ത ദൃശ്യപ്രകാശത്തിലുള്ള ചിത്രം, ഡിജിറ്റൈസിഡ് സ്കൈ സര്‍വ്വേയില്‍ നിന്നും ലഭിച്ച ദൃശ്യപ്രകാശത്തിലും ഇന്‍ഫ്രാറെഡ് പ്രകാശത്തിലും ഉള്ള വിവരങ്ങള്‍ എന്നിവ സമന്വയിപ്പിച്ചാണ് ഗാലക്സി ക്ലസ്റ്ററിന്റെ ചിത്രം നിര്‍മ്മിച്ചത്. മീനം രാശിക്കടുത്തുള്ള കേതവസ്സ് (Cetus) എന്ന നക്ഷത്രരാശിയിലാണ് ഈ ഗാലക്സി ക്ലസ്റ്ററിന്റെ സ്ഥാനം.

നീലനിറം എക്സ്-റേ ചിത്രത്തെ സൂചിപ്പിക്കുമ്പോള്‍ ചുവപ്പ്, പച്ച, സിയന്‍ എന്നീ നിറങ്ങള്‍ ദൃശ്യപ്രകാശ ചിത്രത്തേയും സൂചിപ്പിക്കുന്നു.


(ദൃശ്യപ്രകാശത്തിലുള്ള ചിത്രം)


(എക്സ്-റേ ചിത്രം)


(സംയോജിത ചിത്രം)


2006 ല്‍ തന്നെ ഈ ഗാലക്സി ക്ലസ്റ്ററിന്റെ ചിത്രം ശാസ്ത്രലോകം പകര്‍ത്തിയിരുന്നു. യുണൈറ്റഡ് കിംഗ്ഡം ഇന്‍ഫ്രാറെഡ് ടെലിസ്കോപ്പ് (UKIRT) ആണ് ചിത്രം ആദ്യമായി പകര്‍ത്തിയത്. UKIRT, കാനഡ-ഫ്രാന്‍സ്-ഹവായി ടെലിസ്കോപ്പ് ,നാസയുടെ സ്പിറ്റ്സര്‍ ടെലിസ്കോപ്പ് എന്നിവിടങ്ങളിലെ ദൃശ്യപ്രകാശത്തിലും ഇന്‍ഫ്രാറെഡിലും ഉള്ള വിവരങ്ങള്‍ ഉപയോഗിച്ച് പിന്നീട് അതിലേക്കുള്ള അകലവും നിര്‍ണ്ണയിച്ചു. എന്നാല്‍ ഇത് ഒരു ഗാലക്സി ക്ലസ്റ്റര്‍ തന്നെയാണോ എന്ന കാര്യത്തില്‍ ശാസ്ത്രജ്ഞര്‍ക്കിടയില്‍ സന്ദേഹം നിലനിന്നിരുന്നു. എന്നാല്‍ ചന്ദ്ര-എക്സ്-റേ നിരീക്ഷണാലയം നല്‍കിയ എക്സ്-റേ ചിത്രങ്ങള്‍ ഈ സന്ദേഹത്തിന് അറുതി വരുത്തി. പ്രപഞ്ചത്തിന്റ ഉത്ഭവം എങ്ങിനെയാണ് എന്ന അറിവുകള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരാന്‍ ഈ കണ്ടെത്തല്‍ സഹായിക്കും എന്നു തന്നെ കരുതാം.



വിവരങ്ങള്‍ക്ക് കടപ്പാട് http://chandra.harvard.edu/photo/2009/jkcs041/

http://archive.stsci.edu/cgi-bin/dss_form എന്ന വിലാസത്തില്‍ നിങ്ങള്‍ക്കും ഡിജിറ്റൈസിഡ് സ്കൈ സര്‍വ്വേയില്‍ പങ്കാളികളാകാം

Tuesday, October 20, 2009

ഓറിനോയിഡ് ഉല്‍ക്കാവര്‍ഷം നാളെ രാവിലെ


ഓറിനോയിഡ് ഉല്‍ക്കാവര്‍ഷം വരുന്നൂ....


നാളെ (21-OCT-2009) രാവിലെ സൂര്യനുദിക്കുന്നതിനുമുന്‍പ് എഴുന്നേറ്റ് ഓറിയോണ്‍ നക്ഷത്രഗണത്തിലേക്ക് നോക്കുക. ഹാലി വാല്‍നക്ഷത്രം ഉപേക്ഷിച്ചു പോയ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ അന്ന് ഭൂമി കടന്നുപോകും. സാമാന്യം നല്ല ഒരു ആകാശക്കാഴ്ചക്ക് ഹാലി അന്ന് വഴിയൊരുക്കുന്നു. ഹാലി ധൂമകേതു ഉപേക്ഷിച്ചുപോയ അവശിഷ്ടങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് കത്തിയമരും. മണിക്കൂറില്‍ ഇരുപത് മുതല്‍ അറുപത് വരെ ഉല്‍ക്കകളെ കാണാനാവും എന്നാണ് കരുതുന്നത്. മിഥുനം നക്ഷത്രഗണത്തിനും ഓറിയോണ്‍ ഗണത്തിനും ഇടയിലായാണ് ഉല്‍ക്കാപതനത്തിന്റെ സ്രോതസ്സ്.



ഓറിനോയിഡ് ഉല്‍ക്കാപതനം എന്നാണ് ഇത് അറിയപ്പെടുന്നത്. രാവിലെ ഏകദേശം 5 മണിയോടെ നമ്മുടെ തലക്ക് മുകളിയായാണ് ഓറിയോണും മിഥുനവും കാണപ്പെടുക.
എല്ലാ വര്‍ഷവും ഇതേ സമയത്ത് ഈ ഉല്‍ക്കാവര്‍ഷം ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത്തവണ അല്പം കൂടുതല്‍ ദൃശ്യവിരുന്നിന് സാധ്യതയുണ്ടെന്നാണ് നിഗമനം. ഉല്‍ക്കാവര്‍ഷം കണ്ട് കൂടുതല്‍ വിശേഷങ്ങള്‍ അറിയിക്കുക

Friday, September 25, 2009

ചന്ദ്രനില്‍ ചായക്കട തുടങ്ങാന്‍ കഴിയുമോ?

നീല്‍ ആംസ്ടോങ്ങ് ചന്ദ്രനില്‍ ചെന്നപ്പോള്‍ അദ്ദേഹത്തെ സ്വീകരിച്ചത് അവിടെ ചായക്കട നടത്തിയ മലയാളിയാണെന്ന് തമാശക്ക് നാം പറയാറുണ്ട്. ചന്ദ്രനില്‍ ചായക്കട നടത്താന്‍ വെള്ളം വേണ്ടേ എന്നൊക്കെ മറുചോദ്യം ചോദിക്കാനും നാം മിടുക്കരാണ്. ചായക്കട തുടങ്ങാന്‍ പറ്റിയ തരത്തില്‍ അല്ലെങ്കിലും ചന്ദ്രനിലും ജലമുണ്ടെന്നാണ് ചന്ദ്രയാന്‍ -1 ലെ നാസയുടെ ഉപകരണം നടത്തിയ പരീക്ഷണങ്ങള്‍ പറയുന്നത്.

ചന്ദ്രനില്‍ ജലമുണ്ടെന്ന് നാസ സ്ഥിരീകരിച്ചിരിക്കുന്നു. ഭാരതത്തിനും അഭിമാനിക്കാവുന്ന മുഹൂര്‍ത്തമാണിത്. ജലം തന്മാത്രാരൂപത്തില്‍ ചന്ദ്രനിലെ മണ്ണുമായി ഇഴുകിച്ചേര്‍ന്നാണ് കിടക്കുന്നത്. ധ്രുവ്വപ്രദേശങ്ങളിലാണ് ജലതന്മാത്രകളെ കണ്ടെത്തിയത്. ചന്ദ്രയാനുള്‍പ്പടെ മൂന്ന് വ്യത്യസ്ഥ ബഹിരാകാശപേടകങ്ങളിലെ നാസയുടെ ഉപകരണങ്ങള്‍ നല്‍കിയ വിവരങ്ങള്‍ വച്ചാണ് ഈ നിഗമനത്തിലേക്ക് എത്തിച്ചേര്‍ന്നത്. ജലതന്മാത്രകള്‍ക്ക് പുറമേ ഹൈഡ്രോക്സില്‍ തന്മാത്രയേയും ചന്ദ്രോപരിതലത്തില്‍ കണ്ടെത്താന്‍ പരീക്ഷണങ്ങള്‍ക്ക് കഴിഞ്ഞു. പ്രതീക്ഷിച്ചിരുന്നതിലും അധികമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ജലത്തിന്റെ അളവ്. ചന്ദ്രയാന്‍-1 ലെ മൂണ്‍ മിനറോളജി മാപ്പര്‍ അഥവാ M-3 , നാസയുടെ കാസ്സിനി എന്ന പര്യവേഷണവാഹനത്തിലെ വിഷ്വല്‍ ആന്റ് ഇന്‍ഫ്രാറെഡ് സ്പെക്ട്രോമീറ്റര്‍ അഥവാ VIMS, നാസയുടെ തന്നെ എപ്പോക്സി പര്യവേഷണപേടകത്തിലെ ഹൈറെസല്യൂഷന്‍ ഇന്‍ഫ്രാറെഡ് ഇമേജിംഗ് സ്പെക്ട്രോമീറ്റര്‍ എന്നിവയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്താണ് നാസയിലെ ശാസ്ത്രജ്ഞര്‍ ഈ നേട്ടം കൈവരിച്ചത്. ചന്ദ്രയാനിലെ മൂണ്‍ മിനറോളജി മാപ്പര്‍ ആണ് ജലസാന്നിദ്ധ്യം സ്ഥിരീകരിക്കാന്‍ പോന്ന വിവരങ്ങള്‍ ലഭ്യമാക്കിയത്.



(ഇടത് വശത്ത് ചന്ദ്രോപരിതലത്തിന്റെ ഇന്‍ഫ്രാറെഡ് ചിത്രം. വലതുവശത്ത് നീലനിറം സൂചിപ്പിക്കുന്നത് ജലത്തിന്റെ സാന്നിദ്ധ്യമാണ്. ഒരു ഗര്‍ത്തത്തിന് സമീപമാണ് ജലസാന്നിദ്ധ്യം കാണപ്പെടുന്നത്. ഇന്‍ഫ്രാറെഡ് പ്രതിഫലനശേഷിയാണ് തിളക്കമുള്ളഭാഗം സൂചിപ്പിക്കുന്നത്. തിളക്കം കുറഞ്ഞ ഭാഗങ്ങള്‍ ഇന്‍ഫ്രാറെഡ് പ്രകാശത്തിന്റെ ആഗിരണത്തെ സൂചിപ്പിക്കുന്നു. )


ചന്ദ്രനിലെ ഉപരിതലത്തില്‍ തട്ടി പ്രതിഫലിക്കുന്ന പ്രകാശത്തെയാണ് m-3 പഠനത്തിന് വിധേയമാക്കിയത്. ഇന്‍ഫ്രാറെഡ് തരംഗങ്ങളെയാണ് പഠനവിധേയമാക്കിയത്. ഈ ഇന്‍ഫ്രാറെഡ് വികിരണരാജിയെ പരമാവധി റെസല്യൂഷനോടെ സ്പെക്ട്രോസ്കോപ്പിക്ക് പഠനങ്ങള്‍ക്ക് വിധേയമാക്കി. ചന്ദ്രോപരിതലത്തിലെ ഘടകപദാര്‍ത്ഥങ്ങളെക്കുറിച്ച് വിശദമായ വിവരം ലഭിക്കാന്‍ ഇത് സഹായകരമായി. സ്പെക്ട്രോസ്പോപ്പിക്ക് വിശകലനങ്ങളില്‍ വികിരണരാജിയുടെ ചില ഭാഗങ്ങള്‍ ചന്ദ്രോപരിതലത്തില്‍ തന്നെ ആഗിരണം ചെയ്യപ്പെട്ടതായിക്കണ്ടു. ജലതന്മാത്രകളും ഹൈഡ്രോക്സില്‍ തന്മാത്രകളും ഉണ്ടെങ്കില്‍ മാത്രമേ ഈ ആഗിരണം നടക്കൂ.



(ചന്ദ്രന്റെ മറ്റൊരു ഇന്‍ഫ്രാറെഡ് ചിത്രം. മൂന്ന് വ്യത്യസ്ഥ തരംഗദൈര്‍ഘ്യത്തില്‍ എടുത്തിരിക്കുന്നത്. നീല നിറം ജലതന്മാത്രകളുടേയും ഹൈഡ്രോക്സില്‍ തന്മാത്രകളുടേയും സാന്നിദ്ധ്യം കാണിക്കുന്നു. മൂന്ന് മൈക്രോമീറ്ററിലുള്ള ഇന്‍ഫ്രാറെഡ് വികിരണമാണ് നീല നിറം സൂചിപ്പിക്കുന്നത്. പച്ച 2.4 മൈക്രോമീറ്റര്‍ തരംഗത്തേയും ചുവപ്പ് പൈറോക്സീന്‍ എന്ന ധാതുവിന്റെ സാന്നിദ്ധ്യം സൂചിപ്പിക്കുന്ന 2 മൈക്രോമീറ്റര്‍ തരംഗത്തേയും സൂചിപ്പിക്കുന്നു.)


ഈ തന്മാത്രകള്‍ ചന്ദ്രോപരിതലത്തിലെ പാറകളിലും സിലിക്കേറ്റ് അടങ്ങിയ പദാര്‍ത്ഥങ്ങളിലുമായി ഇഴുകിച്ചേര്‍ന്ന് കിടക്കുകയാണ്. ചന്ദ്രനില്‍ ജലം കണ്ടെത്തി എന്നത് ഒരിക്കലും ഒരു ജലാശയമാണ് എന്ന് അര്‍ത്ഥമില്ല. ജലതന്മാത്രകളും ഹൈഡ്രോക്സില്‍ തന്മാത്രകളും ചന്ദ്രനിലെ ഉപരിതലത്തില്‍ കാണപ്പെടുമ്പോള്‍ തന്നെ ചന്ദ്രനിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലതന്മാത്രകളെയാണ് കൂടുതല്‍ കാണുന്നത്. ശനിയെക്കുറിച്ച് പഠിക്കാന്‍ വിക്ഷപിച്ച കാസ്സിനി പേടകം 1999ല്‍ ചന്ദ്രനടുത്തു കൂടി കടന്നു പോവുകയും പഠനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. അന്നു തന്നെ ജലത്തിന്റെ സാന്നിദ്ധ്യം അറിഞ്ഞിരുന്നെങ്കിലും അതിന് സ്ഥിരീകരണം ലഭിക്കുന്നത് ഇപ്പോഴാണ്. കാസ്സിനിയിലെ VIMS തന്ന വിവരങ്ങളും ചന്ദ്രയാനിലെ m3 തന്ന വിവരങ്ങളും ഒരേ കാര്യം തന്നെയാണ് ചൂണ്ടിക്കാണിച്ചത്. 1000 കിലോഗ്രാം ചന്ദ്രോപരിതലത്തിലെ മണ്ണില്‍ ഏതാണ്ട് ഒരു കിലോഗ്രാം (~946ഗ്രാം) ജലമുണ്ടാകാം എന്നാണ് ഇതു വരെയുള്ള വിവരങ്ങള്‍ കാണിക്കുന്നത്. ചന്ദ്രയാനും കാസ്സിനിയും തന്ന വിവരങ്ങളെ സ്ഥിരീകരിക്കാനും വികസിപ്പിക്കാനും ഹാര്‍ട്ലി-2 എന്ന വാല്‍നക്ഷത്രത്തെക്കുറിച്ച് പഠിക്കാന്‍ അയച്ച എപ്പോക്സി തന്ന വിവരങ്ങള്‍ക്ക് സാധിച്ചു. ഹാര്‍ട്ലിയിലേക്കുള്ള യാത്രക്കിടയ്ക്ക് ഇക്കഴിഞ്ഞ ജൂണില്‍ ചന്ദ്രനടുത്തുകൂടി ഈ പര്യവേഷണവാഹനം കടന്നുപോവുകയുണ്ടായി.

പുതിയ ചോദ്യങ്ങളാണ് ഈ കണ്ടെത്തല്‍ മുന്നോട്ടു വച്ചിരിക്കുന്നത്. ചന്ദ്രനിലെ ഈ ജലം എവിടെ നിന്നും വന്നു? ജലതന്മാത്രകളും ഹൈഡ്രോക്സില്‍ തന്മാത്രകളും ചന്ദ്രന്റെ ധാതുഘടനയെ എങ്ങിനെ സ്വാധീനിക്കും? എല്ലാക്കാലത്തും ഈ ജലം നിലനിന്നിരുന്നോ? ഭാവിയിലും ഈ ജലതന്മാത്രകളും ഹൈഡ്രോക്സില്‍ തന്മാത്രകളും ഇതേപോലെ നിലനില്‍ക്കുമോ? ഭാവിയില്‍ ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങാനുള്ള ശ്രമങ്ങള്‍ക്ക് ഇത് എത്രത്തോളം സഹായകരമാണ്? തുടങ്ങി നിരവധി ചോദ്യങ്ങള്‍ വരും കാലത്തെ പഠനങ്ങള്‍ക്കായി ഉയര്‍ന്നു വരുന്നു. ഓരോ കണ്ടെത്തലുകളും പുതിയ സമസ്യകള്‍ സൃഷ്ടിക്കുകയാണ് എന്നു സാരം.

Tuesday, September 1, 2009

ഊര്‍ജ്ജപ്രതിസന്ധിക്ക് പരിഹാരം തേടി ഒരു ബഹിരാകാശദൌത്യം - നാസയുടെ MMS


ഊര്‍ജ്ജപ്രതിസന്ധിക്ക് പരിഹാരം തേടി ഒരു ബഹിരാകാശദൌത്യം - നാസയുടെ MMS



കാന്തത്തിന്റെ നിരവധി ഉപയോഗങ്ങള്‍ നമുക്കറിയാം. കാന്തികതയെക്കുറിച്ചും അതിന്റെ പ്രയോഗങ്ങളെക്കുറിച്ചുമെല്ലാം അറിയാം. പക്ഷേ ലളിതമായ ചില ചോദ്യങ്ങള്‍ക്ക് നമുക്ക് ഇന്നും ഉത്തരമില്ല. കാന്തികപുനര്‍ബന്ധം (Magnetic Reconnection) എന്ന പ്രപഞ്ചത്തില്‍ സാധാരണമായ പ്രതിഭാസത്തിന്റെ പൊരുളന്വേഷിച്ചാണ് ഇപ്പോള്‍ നാസയുടെ ശാസ്ത്രജ്ഞര്‍ പരീക്ഷണങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്. സൂര്യനിലെ കാന്തികത വളരെയധികം പഠനവിഷയമായ ഒന്നാണ്. സൌരആളലുകളുടേയും(Solar Flares ) സൌരകളങ്കങ്ങളുടേയും(Sun Spots) കാരണങ്ങളിലൊന്ന് സൂര്യനിലെ കാന്തികതയാണ് എന്നത് വ്യക്തമാണ്. കാന്തികബലരേഖകളുടെ പുന്‍ബന്ധനമാണ് സൌരആളലുകള്‍ക്ക് വഴിതെളിക്കുന്നത്. കോടിക്കണക്കിന് ആറ്റം ബോബുകള്‍ക്ക് സമാനമായ ഊര്‍ജ്ജമാണ് ഓരോ കാന്തികപുനര്‍ബന്ധനവും സൌരആളലുകളിലൂടെ പുറത്തുവിടുന്നത്. ഭൂമിയില്‍ ഇത് അറോറകള്‍ക്കും കാന്തികകൊടുങ്കാറ്റുകള്‍ക്കും കാരണമാകുന്നു. ഫ്യൂഷന്‍ റിയാക്ടറുകളില്‍ ഇത് വന്‍ പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുന്നുണ്ട്.

പക്ഷേ ഇന്നും ശാസ്ത്രജ്ഞര്‍ക്ക് ഈ പ്രതിഭാസത്തിന്റെ പൊരുള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കാന്തികതയുടെ അടിസ്ഥാനം ലളിതമാണ്. കാന്തികബലരേഖകള്‍ പരസ്പരം കൂട്ടിമുട്ടുകയും പരസ്പരം നശിച്ച് ഊര്‍ജ്ജം മുഴുവന്‍ പുറത്തുവിടുകയും ചെയ്യുന്നു. ഈ കാന്തികഊര്‍ജ്ജം താപമായും ചാര്‍ജ്ജ് കണങ്ങളുടെ ഗതികോര്‍ജ്ജമായും പുറത്തുവരുന്നു. കാന്തികപുനര്‍ബന്ധം എന്തുകൊണ്ട് ഇത്രയധികം ഊര്‍ജ്ജം പുറത്തുവിടാന്‍ കാരണമാകുന്നു എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യമായി ബാക്കി നില്‍ക്കുന്നത്. സിമുലേഷനുകളിലൂടെയും പരീക്ഷണശാലകളിലെ പരീക്ഷണങ്ങളിലൂടെയും ഈ പ്രഹേളികയ്ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ഇതു വരെ നമുക്കതിന് കഴിഞ്ഞിട്ടില്ല.



(കാന്തികപുനര്‍ബന്ധം വിശദമാക്കുന്ന ചിത്രം. ----കടപ്പാട് നാസ)


ഈ പ്രഹേളികയ്ക്ക് ഉത്തരം കണ്ടെത്താനാണ് നാസ ഭൂമിയിലെ ചെറിയ പരീക്ഷണശാലകള്‍ വിട്ട് ബഹിരാകാശത്തേക്ക് ചേക്കേറേന്‍ പോകുന്നത്. മാഗ്നറ്റോസ്ഫെറിക്ക് മള്‍ട്ടിസ്കെയില്‍ മിഷന്‍ (Magnetospheric Multiscale Mission - MMS)എന്നാണ് ഈ പുതിയ ദൌത്യത്തിന്റെ പേര്. നാല് ബഹിരാകാശ വാഹനങ്ങള്‍ ഭൂമിയുടെ കാന്തികമണ്ഡലത്തിലൂടെ പറന്നു നടന്ന് കാന്തികപുനര്‍ബന്ധത്തെക്കുറിച്ച് വിശദമായി പഠിക്കും. 2009 ജൂണില്‍ അംഗീകരിക്കപ്പെട്ട ഈ പ്രൊജക്റ്റുമായി നാസയിലെ ശാസ്ത്രജ്ഞര്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ബഹിരാകാശയാനത്തിന്റെ പണി അവര്‍ ആരംഭിച്ചു കഴിഞ്ഞു.

കാന്തികപുനര്‍ബന്ധം പഠിക്കാനുള്ള ഏറ്റവും മികച്ചതും പ്രകൃതിദത്തവുമായ പരീക്ഷണശാലയാണ് ഭൂമിയുടെ മാഗ്നറ്റോസ്ഫിയര്‍. ഇത്രയും വലുതും കാന്തികപുനര്‍ബന്ധം തുടര്‍ച്ചയായി നടക്കുന്നതുമായ മറ്റൊരു പരീക്ഷണശാല ഇന്ന് അപ്രാപ്യമാണ് എന്നു തന്നെ പറയാം. ഭൂമിയുടെ മാഗ്നറ്റോസ്ഫിയറിന്റെ പുറം പാളികളില്‍ ,സൌരക്കാറ്റ് ഭൂമിയുടെ കാന്തികമണ്ഡലവുമായി സമ്പര്‍ക്കത്തില്‍ വരുന്നയിടങ്ങളില്‍ ആണ് കാന്തികപുനര്‍ബന്ധം നടക്കുന്നത്. ഭൂമിയേയും സൂര്യനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന താത്കാലിക കാന്തിക പോര്‍ട്ടലുകള്‍ തന്നെ ഇവിടെ സൃഷ്ടിക്കപ്പെടുന്നു. അറോറയ്ക്കും മറ്റും കാരണമാകുന്ന പ്ലാസ്മ അവസ്ഥയിലുള്ള ഉന്നതഊര്‍ജ്ജ കണങ്ങളെ ഭൂമിയിലേക്ക് തള്ളിവിടുന്നതില്‍ ഈ കാന്തികപുനര്‍ബന്ധത്തിനുള്ള പങ്ക് വളരെ വലുതാണ്.


(കാന്തികപുനര്‍ബന്ധത്തെക്കുറിച്ച് പഠിക്കാന്‍ വിക്ഷേപിക്കുന്ന പേടകങ്ങളിലൊന്നിന്റെ ഘടന)


നാല് ബഹിരാകാശനിലയങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. മൂന്നര മീറ്ററോളം വ്യാസവും ഒന്നേകാല്‍ മീറ്ററോളം ഉയരവുമുള്ളതാണ് ഈ പര്യവേഷണയാനങ്ങള്‍. വൈദ്യുതകാന്തിക ക്ഷേത്രത്തേയും ചാര്‍ജ്ജിത കണങ്ങളേയും നിരീക്ഷിക്കാനും പഠിക്കാനുമുള്ള ഉപകരണങ്ങള്‍ തയ്യാറാക്കുന്നത് വിവിധ യൂണിവേഴ്സിറ്റികളാണ്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഈ ഉപകരണങ്ങളെ ഹൊഡാര്‍ഡ്ഡ് സ്പേസ് സെന്ററില്‍ വച്ചായിരിക്കും ബഹിരാകാശയാനവുമായി കൂട്ടിയിണക്കുന്നത്. അറ്റ്ലസ്സ് - V റോക്കറ്റ് ഉപയോഗിച്ച് 2014 ലാണ് വിക്ഷേപണം നടത്താന്‍ ലക്ഷ്യമിടുന്നത്.



( എം.എം.എസ് - കാന്തികപുനര്‍ബന്ധത്തെക്കുറിച്ച് പഠിക്കുന്ന നാല് പര്യവേഷണപേടകങ്ങള്‍. - ഒരു ചിത്രകാരഭാവന ---- കടപ്പാട് നാസ )

എം.എം.എസ് കണ്ടെത്തുന്ന ഭൌതികശാസ്ത്രത്തിലെ ഓരോ നിയമങ്ങളും ഭൂമിയിലെ ഊര്‍ജ്ജപ്രതിസന്ധിക്കുള്ള പരിഹാരമായിത്തീരാനാണ് സാധ്യത. ശുദ്ധമായതും പരിസ്ഥിതി മലിനീകരണം കുറഞ്ഞതുമായ ഊര്‍ജ്ജസ്രോതസ്സാണ് ന്യൂക്ലിയാര്‍ ഫ്യൂഷന്‍. ടോക്കോമാക്ക്(Tokamak) എന്നറിയപ്പെടുന്ന വന്‍ വൈദ്യുതകാന്തങ്ങള്‍ ഉപയോഗിച്ചാണ് ഇന്ന് പരീക്ഷണശാലകളില്‍ ന്യൂക്ലിയാര്‍ ഫ്യൂഷന്‍ പരീക്ഷണങ്ങള്‍ ചെയ്യുന്നത്. ഉന്നതമായ ഊഷ്മാവില്‍ സ്ഥിതിചെയ്യുന്ന പ്ലാസ്മ അവസ്ഥയിലുള്ള ഇന്ധനത്തെ സൂക്ഷിക്കാന്‍ പറ്റിയ മറ്റ് പാത്രങ്ങളൊന്നും തന്നെ ഇന്ന് കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും ടോക്കോമാക്ക് ഉപയോഗിച്ചിട്ടു പോലും പ്ലാസ്മയെ പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. കാന്തികപുനര്‍ബന്ധമാണ് ഇവിടെയും പ്രശ്നമുണ്ടാക്കുന്നതില്‍ മുന്നിട്ട് നില്‍ക്കുന്നത്. 'ഈര്‍ച്ചവാള്‍ തകര്‍ച്ച' (sawtooth crash) എന്നറിയപ്പെടുന്ന ഈ പ്രതിഭാസം പലപ്പോഴും ഉന്നത താപനിലയിലും മര്‍ദ്ദത്തിലും ഉള്ള പ്ലാസ്മ അവസ്ഥയിലുള്ള ഇന്ധനം ടോക്കോമാക്കില്‍ നിന്നും രക്ഷപ്പെട്ടു പോകാന്‍ കാരണമാകുന്നു. അത്യന്തം അപകടകരമായ അവസ്ഥയാണിത്. നിയന്ത്രിത ന്യൂക്ലിയാര്‍ ഫ്യൂഷന്‍ എന്ന സ്വപ്നത്തിന് തടസ്സമായി നില്‍ക്കുന്നതും ഈ ഒരു പ്രതിഭാസമാണ്.

ടോക്കമാക്കില്‍ കാന്തികപുനര്‍ബന്ധം നടക്കുന്നുണ്ടെങ്കിലും വളരെ ചെറിയ ഒരു വിസ്തൃതിയില്‍ മാത്രമാണ് ഇത് സംഭവിക്കുന്നത്. ഏതാനും മില്ലിമീറ്ററുകള്‍ മാത്രം വ്യാപ്തത്തില്‍ നടക്കുന്ന ഈ കാന്തികപുനര്‍ബന്ധത്തെക്കുറിച്ച് പഠിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഭൂമിയുടെ കാന്തികക്ഷേത്രത്തില്‍ നടക്കുന്ന പുനര്‍ബന്ധം കിലോമീറ്ററുകള്‍ വിസ്തൃതമായ പ്രദേശത്താണ് നടക്കുന്നത്. ഈ പ്രദേശത്തേക്ക് കടന്നു ചെന്ന് വലിയ സംവേദിനികള്‍ ഉപയോഗിച്ച് പ്രതിഭാസത്തിന്റെ കാരണം തേടാന്‍ ഇത് സഹായകരമാകുന്നു. ബഹിരാകാശവാഹനങ്ങളെ ഈ പഠനത്തിനായി ഉപയോഗിക്കാനുള്ള കാരണവും ഇത് തന്നെയാണ്.

ഊര്‍ജ്ജപ്രതിസന്ധിക്ക് ഒരുത്തരം കൂടി ലഭിക്കാന്‍ ഒരു പക്ഷേ ഈ പര്യവേഷണം നമുക്ക് സഹായകരമായേക്കാം. ന്യൂക്ലിയാര്‍ ഫ്യൂഷന്‍ റിയാക്ടറുകള്‍ ഇന്നും ശാസ്ത്രജ്ഞരുടെ സ്വപ്നങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നാണ്. ഉന്നതഊഷ്മാവും മര്‍ദ്ദവും വേണ്ടിവരുന്ന ന്യക്ലിയാര്‍ ഫ്യൂഷന്‍ നിയന്ത്രിതമായി നടത്തി അതില്‍ നിന്നും ഊര്‍ജ്ജം കറന്നെടുക്കുക എന്നത് വലിയ ഒരു വെല്ലുവിളി തന്നെയാണ്. ആ വെല്ലുവിളികള്‍ക്ക് ഒരു പരിഹാരമാകാന്‍ MMS ന് കഴിയട്ടെ എന്ന് ഒരു ഹരിതഊര്‍ജ്ജം സ്വപ്നം കണ്ട് നമുക്കാശിക്കാം.

അവലംബം - http://science.nasa.gov/headlines/y2009/31aug_mms.htm?list1116674