അവന്‍ തീ കണ്ടുപിടിക്കുമ്പോള്‍ അവള്‍ എന്തെടുക്കുകയായിരുന്നു?
സ്കൂളില്‍ പ്രവേശനം ഒക്കെ കഴിഞ്ഞ് പ്ലസ്സ് വണ്‍ ക്ലാസുകള്‍ തുടങ്ങുന്നു. ആദ്യ ദിവസം തന്നെ പാഠഭാഗങ്ങളിലേക്ക് കടക്കുന്നില്ല. അതിനാല്‍ ഒരു ചെറിയ പരീക്ഷണം നടത്താം എന്നു തീരുമാനിച്ചു. എല്ലാവരോടും ഒരു കഷണം കടലാസ് എടുക്കാന്‍ പറഞ്ഞു. ഞാന്‍ വര്‍ണ്ണിക്കുന്ന ആള്‍ക്ക് നിങ്ങള്‍ ഒരു പേരു നല്‍കണം. അത് കടലാസില്‍ എഴുതി വച്ചാല്‍ മതി. "അറുപതു വയ്യസ്സു കഴിഞ്ഞ ഒരു മനുഷ്യന്‍" പറഞ്ഞത് ഇത്ര മാത്രം. എല്ലാ കുട്ടികളും വളരെ ആവേശത്തോടെ തന്നെ പേരെഴുതി. എഴുതിയ പേര് ഓരോരുത്തരായി വായിക്കാന്‍ പറഞ്ഞു. എല്ലാവരും പേരുകള്‍ വായിക്കാന്‍ തുടങ്ങി. പത്രോസ്സ്, ദിവാകരന്‍, ഏലിയാസ്സ് ....... അതങ്ങിനെ നീണ്ടു പോയി. ക്ലാസില്‍ സന്നിഹിതരായ 47 പേരില്‍ 46 പേരും എഴുതിയത് ഒരു പുരുഷന്റെ പേര്. ഒരു കുട്ടി മാത്രം ഏലിയാമ്മ എന്നൊരു പേരെഴുതി. മനുഷ്യന്‍ എന്നാല്‍ പുരുഷനാണ് എന്ന ധാരണ എവിടെ നിന്നാണ് കുട്ടികള്ക്ക് ലഭിച്ചത് ?.
ഇത് ഒറ്റപ്പെട്ട സംഭവം അല്ല. കുടുബശ്രീ പ്രവര്‍ത്തകര്‍ക്ക് ക്ലാസെടുക്കാന്‍ പോകുന്ന ഒരു വ്യക്തിയും ഇതേ പോലെ ഒരു പരീക്ഷണം നടത്തി. ക്ലാസുകള്‍ക്കിടയില്‍ കിട്ടിയ ഇടവേളയില്‍ ഒരു മനുഷ്യന്റെ ചിത്രം വരക്കാന്‍ പറഞ്ഞു. എല്ലാവരും വരച്ചത് പുരുഷന്റെ ചിത്രം. മനുഷ്യന്‍ എന്ന വാക്കിന് ഉപയോഗത്തില്‍ അര്‍ത്ഥം പുരുഷന്‍ എന്നു മാത്രമായി മാറിയിരിക്കുന്നു.
ഒരു കൌതുകം മൂലം അറുപതു വയ്യസ്സു കഴിഞ്ഞ മനുഷ്യന് പേരിടാന്‍ വളരെ ചെറിയ കുട്ടികളോട് പറഞ്ഞു നോക്കി. മേല്‍പറഞ്ഞ ഈ വിവേചനം ചെറിയ കുട്ടികള്‍ക്കിടയില്‍ താരതമ്യേന കുറവായാണ് കണ്ടത്. പ്രായം കൂടും തോറും വിവേചനം വര്‍ദ്ധിക്കുന്നു എന്നു വേണം കരുതാന്‍
ഇനിയുമുണ്ട് ഉദാഹരണങ്ങള്‍. അതിലേക്ക് പിന്നീട് കടക്കാം. എവിടെയാണ് ഈ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. നമുക്ക് ഭാഷയിലേക്ക് പോകാം. ഭാഷയില്ലാതെ ഒരു മനുഷ്യന് ഒരിക്കലും ജീവിക്കാനാവില്ല. ഭാഷ ഒരു മനുഷ്യന്റെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം ഒട്ടും ചെറുതുമല്ല. അമ്മയും അച്ഛനും ചുറ്റുവട്ടത്തുള്ള മറ്റുള്ളവരും പറയുന്ന വാക്കുകളും ആംഗ്യങ്ങളുമാണ് ഭാഷ സ്വായത്താമാക്കാന്‍ ഒരു കുട്ടിക്ക് പ്രേരണയാവുന്നത്. ചോസ്കിയെപ്പോലുള്ളവരുടെ ഭാഷാപഠനങ്ങളും ഇതു തന്നെയാണ് പറയുന്നത്. ചരിത്രത്തിന് രേഖപ്പെടുത്താന്‍ പറ്റുന്ന കാലം മുതല്‍ എല്ലാ ശാസ്ത്രങ്ങളും കൈകാര്യം ചെയ്തിരുന്നതില്‍ ആധിപത്യം പുരുഷന്‍മാര്‍ക്കായിരുന്നു എന്നത് വലിയ തര്‍ക്കമില്ലാത്ത ഒന്നാണ്. ഭാഷയുടെ വികാസത്തിലും വലിയ പങ്കുവഹിക്കാന്‍ ഇതേ കാലയളവില്‍ പുരുഷന്‍മാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ആ പങ്ക് പക്ഷേ അറിഞ്ഞോ അറിയാതെയോ പുരുഷാധിപത്യത്തിനുള്ള അടിത്തറയായി തീര്‍ന്നു എന്നു വേണം കരുതാന്‍. എല്ലാ ഭാഷകളിലും ഈ വിവേചനം പ്രകടമാണെങ്കിലും അത് ഏറ്റവും കൂടുതല്‍ കാണുന്നത് ലിംഗവിവേചനം നിലനില്‍ക്കുന്ന രാജ്യങ്ങളിലെ ഭാഷകളിലായിരിക്കണം. എല്ലാ വാക്കുകള്‍ക്കും സ്ത്രീലിംഗവും പുല്ലിംഗവും രൂപീകരിക്കാന്‍ ഉള്ള ശ്രമം ഒരു പക്ഷേ ഭാഷാ പരിണാമത്തിലെ ലിംഗ വിവേചനത്തിന്റെ ഏടായി എഴുതിച്ചേര്‍ക്കേണ്ടിവരും. സ്ത്രീലിംഗവും പുല്ലിംഗവും രൂപീകരിക്കാന്‍ ഉള്ള ശ്രമം കൊണ്ട് ഭാഷക്ക് നഷ്ടപ്പെട്ടത് ലിംഗപരമല്ലാതെ ഒരു കാര്യത്തെ നോക്കിക്കാണാനുള്ള കഴിവാണ്. ലിംഗ വിവേചനമില്ലാത്ത പൊതു വാക്കുകള്‍ അപ്രത്യക്ഷമായതും ഇതേ കാരണങ്ങള്‍ കൊണ്ടു തന്നെയാണ്.
അധ്യാപിക എന്നും അധ്യാപകന്‍ എന്നും നാം പറയും. ആ സമൂഹത്തെക്കുറിച്ച് പറയാന്‍ അധ്യാപകര്‍ എന്ന വാക്കും ഉപയോഗിക്കാം. പക്ഷേ അധ്യാപകര്‍ എന്ന വാക്ക് പ്രതിനിധാനം ചെയ്യുന്നത് ഒരു കൂട്ടം ആളുകളെയാണ്. ബഹുവചനമാണ് എന്നര്ത്ഥം. ഈ വിഭാഗത്തെ പ്രതിനിധീകരിക്കാന്‍ ഒരു ഏകവചനമില്ല എന്നതാണ് പ്രശ്നം. എന്നാല്‍ ഒരു സമൂഹത്തെ മുഴുവന്‍ പ്രതിനിധീകരിക്കാന്‍ ഏകവചനം ഉപയോഗിക്കാന്‍ നാം വ്യാപൃതരുമാണ്. അധ്യാപകരെക്കുറിച്ചുള്ള ഒരാളുടെ പ്രസംഗമെടുത്താല്‍ അധ്യാപകന്‍ എന്ന ഏകവചനത്തിലൂടെയായിരിക്കും ആ സമൂഹത്തെ മിക്കവാറും സംബോധന ചെയ്യുക. അധ്യാപകരുടെ പ്രശ്നങ്ങള്‍ അധ്യാപകന്റെ പ്രശ്നമായി അവിടെ മാറ്റപ്പെടുന്നു. അധ്യാപകര്‍ ചെയ്യേണ്ട കടമകള്‍ അധ്യാപകന്‍ ചെയ്യേണ്ട കടമകളായി പരിണമിക്കുന്നു. അധ്യാപകര്‍ സമൂഹത്തിന് ചെയ്യുന്ന സേവനം അധ്യാപകന്‍ ചെയ്യുന്ന സേവനമായി മാറ്റപ്പെടുന്നു. ഇവിടെ തമസ്കരിക്കപ്പെടുന്നത് അധ്യാപികയാണെന്നത് ആരും ഗൌരവകരമായി പരിഗണിക്കുന്നില്ല. അധ്യാപകന്‍ എന്നത് അധ്യാപകര്‍ എന്ന അര്‍ത്ഥത്തിലാണ് പ്രയോഗിക്കപ്പെട്ടത് എന്നായിരിക്കും തര്‍ക്കത്തിന് പോയാല്‍ ലഭിക്കുന്ന മറുഭാഷ്യം.
ഒരു ശബ്ദം മനസ്സില്‍ ചില പ്രതീകങ്ങള്‍ വരച്ചു ചേര്‍ക്കുന്നുണ്ട്. ആ പ്രതീകങ്ങളിലൂടെയാണ് ഒരു കുട്ടി ഭാഷ സ്വായത്തമാക്കുന്നത്, ഓരോ വാക്കുകളുടേയും അര്‍ത്ഥം സ്വായത്തമാക്കുന്നത്. ശക്തമായ ബിംബങ്ങളായ പരിണമിക്കുന്ന ഈ വാക്കുകളുടെ അര്‍ത്ഥങ്ങള്‍ക്ക് കാലാന്തരത്തില്‍ മാറ്റങ്ങള്‍ വരുന്നുണ്ട്. ഉദാഹരണത്തിന് അമ്മ എന്ന പദത്തിന്റെ ശബ്ദം നല്‍കുന്ന അര്‍ത്ഥം കുട്ടി ആദ്യ കാലങ്ങളില്‍ മനസ്സിലാക്കുന്നത് സ്ത്രീകള്‍ എന്ന അര്‍ത്ഥത്തിലായിരിക്കും. എന്നാല്‍ വളരുന്നതോടെ മറ്റു സ്ത്രീകളില്‍ നിന്നും അമ്മ എന്ന പദത്തിന്റെ അര്‍ത്ഥം തിരിച്ചറിയാന്‍ കുട്ടി പഠിക്കുന്നു. ഇതേ പഠനം പിന്നീടും കുട്ടി മറ്റു വാക്കുകളിലും നടത്തുന്നുണ്ട്. ഓരോ വാക്കുകളും മനസ്സില്‍ സൃഷ്ടിക്കുന്ന ബിംബങ്ങള്‍ സമൂഹത്തെ നോക്കിക്കാണാന്‍ ഒരു വ്യക്തിയെ പ്രാപ്തമാക്കുന്ന വളരെ പ്രധാന ഘടകങ്ങളാണ്. സമൂഹത്തിന്റെ ആശയങ്ങളും സംസ്കാരവും വികസിപ്പിക്കുന്നതില്‍ ഒരു വ്യക്തിയുടെ സ്ഥാനം പുറകോട്ടു നീട്ടിയാല്‍ ഈ ബിംബങ്ങളില്‍ വന്നു ചേരുകയും ചെയ്യും. അവിടെയാണ് ഭാഷയുടെ ശൈലി സംസ്കാരത്തെ സ്വാധീനിക്കുന്നത്. ഭാഷയില്‍ അറിയാതെയോ മനപൂര്‍വ്വമായോ സൃഷ്ടിക്കപ്പെടുകയും സ്ഥിരമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന ഏതൊരു വിവേചനവും സമൂഹത്തിന്റെ സംസ്കാരത്തേയും വിവേചനപരമാക്കും എന്നതില്‍ സംശയമൊന്നും വേണ്ട. സമൂഹത്തിലെ പ്രധാനപ്പെട്ട എല്ലാ മേഖലകളിലും ഭാഷ സൃഷ്ടിച്ച ഈ വിവേചനം വ്യക്തമായി കാണുകയും ചെയ്യാം.
കുട്ടികളെക്കുറിച്ച് പറയാന്‍ അവന്‍ എന്നുപയോഗിക്കുന്നത് സര്‍വ്വസാധാരണമാണ്. ഒരു വിദ്യാഭ്യാസ സംവാദത്തില്‍ പോയി നോക്കൂ, "നമ്മുടെ കുട്ടികള്‍ പഠനം എന്നത് ഇഷ്ടപ്പെടണം............ അവന്റെ ചുറ്റുപാടുകള്‍ക്കനുസരിച്ച് വേണം പാഠഭാഗങ്ങള്‍ തീരുമിനിക്കാന്‍. ....അവന്റെ കൂട്ടുകാരനായിരിക്കാനാണ് അധ്യാപകന്‍ ശ്രമിക്കേണ്ടത്. ....... " എന്നു തുടങ്ങി അധ്യാപികയായാലും അധ്യാപകനായാലും അങ്ങിനെ മാത്രമേ സംസാരിക്കൂ. ഒരു വിദ്യാലയത്തിലെ കുട്ടികളെക്കുറിച്ച് പറയാന്‍ 'അവന്‍'എന്ന വാക്ക് ഉപയോഗിക്കപ്പെടുമ്പോള്‍ വിസ്മരിക്കപ്പെടുന്നത് അവിടത്തെ പെണ്‍കുട്ടികളാണ്. അവന്‍ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ മലയാളമറിയാവുന്ന ഒരു വ്യക്തിയുടെ മനസ്സിലും ഒരു പെണ്‍കുട്ടിയുടെ ചിത്രം തെളിഞ്ഞു വരില്ല എന്നത് നിസ്തര്‍ക്കമാണ്. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന വിദ്യാലയങ്ങളിലെ പ്രധാന അധ്യാപികക്കു പോലും കുട്ടികളെ പ്രതിനിധീകരിക്കാന്‍ 'അവന്‍' എന്ന വാക്ക് ഉപയോഗിക്കേണ്ടി വരുന്നത് ഭാഷ, ഉപയോഗം മൂലം നമ്മിലടിച്ചേല്‍പ്പിച്ച ലിംഗവിവേചനത്തിന്റെ ശക്തിമൂലമാണ്. ഏതൊരു വിഭാഗത്തിന്റേയും പൊതു ധാരകളില്‍ നിന്നും സ്ത്രീ എന്ന വിഭാഗത്തെ പൂര്‍ണ്ണമായും ഒഴിവാക്കിക്കളയാന്‍ ഈ ലിംഗവിവേചനപരമായ ഭാഷാ പ്രയോഗങ്ങള്‍ പര്യാപ്തമാണ്. മനുഷ്യന്‍ എന്ന വാക്കും ഇതേ പോലെ തന്നെ പ്രയോഗങ്ങളാല്‍ പുരുഷവത്കരിക്കപ്പെട്ട വാക്കാണ്. മനുഷ്യന്റെ ചരിത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു പുസ്തകത്തിലെ വരികള്‍ ഇപ്രകാരമാകുന്നതില്‍ ആരും തെറ്റായി ഒന്നും കാണുകയില്ല. ' പല പല ജീവി വര്‍ഗ്ഗങ്ങള്‍ പരിണമിച്ചുണ്ടായതിലെ വളരെ പ്രധാനപ്പെട്ട ഒരു കണ്ണിയാണ് മനുഷ്യന്‍. തന്റെ വിശിഷ്ടമായ കഴിവുപയോഗിച്ച് അവന്‍ മറ്റു ജീവിവര്‍ഗ്ഗങ്ങളില്‍ നിന്നും വ്യത്യസ്ഥനായി. തീ കണ്ടു പിടിച്ചതാണ് അവന്റെ ജീവിതത്തെ മാറ്റി മറിച്ച ആദ്യ സംഭവം. ചില വിത്തുകള്‍ പലയിടത്തായി മുളച്ചു വരുന്നത് ശ്രദ്ധിച്ച അവന്‍ അതിനെ പരിഷ്കരിച്ച് കൃഷിക്ക് രൂപം നല്‍കി ............' ഇതിങ്ങനെ പോകും. ഒറ്റ നോട്ടത്തില്‍ ഇതില്‍ അപാകതയൊന്നും കാണുകയില്ല. എന്നാല്‍ മനുഷ്യ ചരിത്രം മുഴുവന്‍ പ്രതിപാദിക്കുന്ന ഇങ്ങനെയൊരു പുസ്തകം മുഴുവന്‍ വായിച്ചു തീര്‍ന്നാലും ആരും ഒരു പെണ്‍കുട്ടിയെക്കുറിച്ചു പോലും ചിന്തിക്കില്ല എന്നതിലാണ് അപകടം പതിയിരിക്കുന്നത്. മനുഷ്യന്റെ ഒരു കണ്ടെത്തലില്‍പോലും ഇവിടെ സ്ത്രീ സാന്നിദ്ധ്യത്തിന് പ്രസക്തിയില്ലാതാവുന്നു. അവന്‍ തീ കണ്ടു പിടിക്കുമ്പോള്‍ അവളെക്കുറിച്ച് ആരു ചിന്തിക്കുന്നില്ല. അവന്‍ കൃഷി കണ്ടെത്തുമ്പോള്‍ അവള്‍ അദൃശ്യമാകുന്നു. അവന്‍ ആഹാരം പാകം ചെയ്ത് കഴിക്കുമ്പോള്‍ അവള്‍ എന്തെടുക്കുകയായിരിക്കും എന്നതും ആരും കാണുന്നില്ല. അവന്‍ ചക്രം കണ്ടെത്തുമ്പോഴും, ആകാശ നിരീക്ഷണം നടത്തുമ്പോഴും, യാത്രകള്‍ നടത്തി പുതിയ ദേശങ്ങളിലേക്ക് കുടിയേറി പാര്‍ക്കുമ്പോഴും ഒന്നും നാം അവളെക്കുറിച്ച് ചിന്തിക്കില്ല. കാരണം അവന്‍ എന്ന വാക്കിന് ഒരിക്കലും ഒരു സ്ത്രീയുടെ ചിത്രം മനസ്സില്‍ വരയ്ക്കാന്‍ സാധ്യമല്ല എന്നതു തന്നെ. മനുഷ്യന്‍ പുരുഷനായി മാറുന്നതിന് വാക്കുകള്‍ കൊണ്ടുള്ള ഈ നിരാസം ധാരാളം മതി.
ഈ നിരാസത്തെ ആരും ഒറ്റനോട്ടത്തില്‍ തിരിച്ചറിയുന്നില്ല . കാരണം ലിംഗവിവേചനപരമായ ഈ പ്രയോഗങ്ങള്‍ ചിരപരിചത്വം മൂലം നമ്മുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. അദൃശ്യമായ എന്നാല്‍ സജീവമായ ഒരു സാന്നിദ്ധ്യമായി ഈ വിവേചന പ്രയോഗങ്ങള്‍ തലമുറകളിലൂടെ കൈമാറി പോരുകയും ചെയ്യുന്നു. ഏതു പ്രാസംഗികരുടെ പ്രസംഗങ്ങളും നിങ്ങള്‍ പരിശോധിച്ചു നോക്കൂ. അതില്‍ ഇതേ പ്രശ്നം കാണുവാന്‍ സാധിക്കും. അവരുടെ ഭാഷാപ്രയോഗങ്ങള്‍ അനുകരിച്ചാണ് പലപ്പോഴും പുതിയ പ്രാസംഗികരുടെ ജനനം. ഭാഷാശൈലി അതേ പടി അനുകരിക്കപ്പെടുന്നത് കുറവാണെങ്കില്‍ പോലും പക്ഷേ ഈ അദൃശ്യവിവേചനം അറിയാതെ പുതിയവര്‍ക്കിടയിലും സ്ഥാനം പിടിക്കുന്നു. ഇതേ ഭാഷാപ്രയോഗങ്ങള്‍ എഴുത്തുകാരും അറിയാതെ അനുകരിക്കുന്നു. സാറാ ജോസഫ് പറഞ്ഞ പോലെ അവളവളുടെ ഗര്‍ഭപാത്രം എന്നു പറയാന്‍ പോലും ഭാഷ അനുവദിക്കുന്നില്ല. അവള്‍ക്ക് സ്വയം അവന്‍ എന്നു വിളിക്കപ്പെടേണ്ടി വരുന്ന അവസ്ഥയാണിത്. ഏതു വാക്കിനും ഒരു സ്ത്രീലിംഗ പദവും കൂടി കണ്ടെത്താന്‍ നെട്ടോട്ടമോടുന്ന നാടാണ് നമ്മുടേത്. പലയിടത്തും പ്രചാരമുള്ള 'മനുഷ്യത്തി', 'വില്ലത്തി' തുടങ്ങിയ പദങ്ങളും ഇത്തരത്തില്‍ രൂപീകരിക്കപ്പെട്ടതാണ്. ഉപയോഗം മൂലം മലയാളീകരിക്കപ്പെട്ട പോസ്റ്റുമാന്‍ എന്ന പദത്തിനു പോലും പോസ്റ്റുമാത്തി എന്ന സ്ത്രീലിംഗപദം കണ്ടെത്തിയ നാടാണ് നമ്മുടേത്. വിവേചിതമായി തിരിച്ചറിയപ്പെടണം എന്ന അനാവശ്യമായ ആവശ്യത്തിന്റെ ഫലമാണ് ഇത്തരം വാക്കുകളുടെ ജനനം.
മാധ്യമങ്ങളിലും ലിംഗവിവേചനത്തിന്റെ സജീവമായ ദൃശ്യത കാണാം. വാര്‍ത്താ ശൈലിപോലും ഇതില്‍ നിന്നും മുക്തമല്ല. പത്രങ്ങളില്‍ ഒരാള്‍ ഡോക്ടറേറ്റ് നേടിയ വാര്‍ത്തകള്‍ വരാറുണ്ട്. ബാബുവിന് ഡോക്ടറേറ്റ് ലഭിച്ച വാര്‍ത്ത ഇങ്ങിനെയായിരിക്കും. "ശ്രീ. ബാബുവിന് ജൈവകോശങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ചു. ............ ശ്രീമതി നിഷയാണ് ഭാര്യ" എന്നാല്‍ നിഷക്ക് ഡോക്ടറേറ്റ് ലഭിച്ചാല്‍ വാര്‍ത്ത ഇങ്ങിനെയായിരിക്കും. "ശ്രീമതി നിഷക്ക് ജൈവകോശങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ചു. .......................... ശ്രീ. ബാബുവിന്റെ ഭാര്യയാണ് നിഷ." മനുസ്മൃതിയുടെ പ്രേതം പത്രങ്ങളേയും വിട്ടൊഴിഞ്ഞിട്ടില്ല എന്നു സാരം. ഒരു മരണവാര്‍ത്തയെടുത്താലും ഇതേ രീതി തന്നെ അനുവര്‍ത്തിക്കുന്നത് കാണാം. സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവളും പുരുഷന്‍ സംരക്ഷിക്കേണ്ടവനുമാണ് എന്ന് പറയാതെ പറയാന്‍ ഇതിലും നല്ല എന്ത് മാര്‍ഗ്ഗമാണുള്ളത് ? വെള്ളപ്പൊക്കവും പ്രകൃതിദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ ചെയ്യേണ്ട മുന്‍കരുതലുകളെക്കുറിച്ച് ആകാശവാണിയില്‍ വന്ന പരസ്യത്തോടെ മനുസ്മൃതി ആകാശവാണിയേയും കീഴടക്കി. മുന്‍കരുതലുകളിലൊന്ന് ഇങ്ങിനെയാണ്. "സ്ത്രീകളേയും കുട്ടികളേയും കന്നുകാലികളേയും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുക." കന്നുകാലികളേയും സ്ത്രീകളേയും ഒരേ ഗണത്തില്‍ പെടുത്തിയതിനേക്കാള്‍ വിവേചനപരമായ സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവളും പുരുഷന്‍ സംരക്ഷിക്കേണ്ടവനുമാണ് എന്ന ആശയം തന്നെയാണ് ഈ വാക്കുകളും പങ്കുവയ്ക്കുന്നത്.
ശ്രീ എന്ന് പുരുഷന്‍മാരെ ബഹുമാന സൂചകമായി അഭിസംബോധന ചെയ്യാന്‍ ഉപയോഗിക്കുന്ന പദമാണ്. സ്ത്രീയെ അഭിസംബോധന ചെയ്യാന്‍ രണ്ടുവാക്കുകളാണ്. കുമാരിയും ശ്രീമതിയും. വിവാഹമാണ് ഏതു പദം വേണം എന്നത് നിശ്ചയിക്കുന്നത്. പുരുഷനാകട്ടെ വിവാഹം എന്നത് ബഹുമാനസൂചക പദത്തിന് മാറ്റം വരുത്തുന്ന ഒരു ഘടകമേയല്ല. സ്ത്രീകള്‍ക്കായി രണ്ടുവാക്കുകള്‍ കണ്ടെത്തിയത് യാദൃശ്ചികമല്ല, മറിച്ച് ലിംഗവിവേചനം ഭാഷയില്‍ സൃഷ്ടിച്ച കൂട്ടിച്ചേര്‍ക്കല്‍ മാത്രമാണ്. വിവാഹം സ്ത്രീകളെ സംബന്ധിച്ചിടത്തോളം മാത്രമാണ് പുതിയ ഒരു ജീവിതം. വിവാഹം കഴിഞ്ഞ സ്ത്രീയെ സമൂഹത്തിന് തിരിച്ചറിയാന്‍ കഴിയണം എന്ന ശാഠ്യം ഒരു വാക്കായി അരങ്ങേറിയതാണ് എന്നു തന്നെ വേണം കരുതാന്‍. 'അദ്ദേഹം' എന്ന വാക്ക് ഒരു സ്ത്രീയെക്കുറിച്ച് പറയാന്‍ നാം ഉപയോഗിക്കാറില്ല. സ്ത്രീ 'അവര്‍' മാത്രമാണ്. ആ ദേഹം എന്ന അര്‍ത്ഥത്തിന് പുരുഷമുഖം നല്‍കിയതു പോലും വേര്‍തിരിച്ചറിയണം എന്ന കാഴ്ചപ്പാടോടു കൂടി തന്നെയാണ് എന്നു പറയാതെ വയ്യ.
ചില വൈരുദ്ധ്യങ്ങള്‍ കാണപ്പെടാമെങ്കിലും മറ്റൊരു ഉദാഹരണം കൂടി നോക്കാം. മനുഷ്യനല്ലാത്ത മറ്റൊരു ജീവി,സസ്യം, മനുഷ്യരില്‍ തന്നെ സ്ത്രീ, കുട്ടി എന്നിങ്ങനെയുള്ളവരുടെ കൂട്ടത്തെ പ്രതിനിധീകരിക്കാന്‍ ആ വാക്കുകളുടെ കൂടെ 'ള്‍' ചേര്‍ത്താല്‍ മതി. പൂച്ചകള്‍, പട്ടികള്‍, സിംഹങ്ങള്‍, മൃഗങ്ങള്‍ എന്നിങ്ങനെ ജീവികളേയും, തെങ്ങുകള്‍, സസ്യങ്ങള്‍ എന്നിങ്ങനെ സസ്യങ്ങളേയും ബഹുവചനമാക്കാം. ഇതേ ഗണത്തിലാണ് സ്ത്രീകള്‍ , പെണ്ണുങ്ങള്‍ തുടങ്ങിയവയും വരുന്നത് . പുരുഷന്‍, തൊഴില്‍, ജാതി എന്നിവ സൂചിപ്പിക്കുന്ന വാക്കുകള്‍ തുടങ്ങിയവയെ ബഹുവചനമാക്കാന്‍ 'ന്‍മാര്‍' ചേര്‍ത്താല്‍ മതി. പുരുഷന്‍മാര്‍, ശാസ്ത്രജ്ഞന്‍മാര്‍, ചിത്രകാരന്‍മാര്‍, ചരിത്രകാരന്‍മാര്‍, ആശാരിമാര്‍, നമ്പൂതിരിമാര്‍........ അതങ്ങിനെ പോകും. ശാസ്ത്രജ്ഞര്‍,ചിത്രകാരര്‍ എന്നിങ്ങനെ ചില പദങ്ങളെ വിവേചനമില്ലാത്ത ബഹുവചനമാക്കി മാറ്റാന്‍ കഴിയുമെങ്കില്‍ കൂടിയും പ്രയോഗങ്ങളില്‍ അധികവും അങ്ങിനെയല്ല. ഇവിടെ അധികാരമാണ് വേര്‍തിരിവ് പ്രകടമാക്കുന്നതില്‍ പ്രാമുഖ്യം . അധികാരത്തെ സൂചിപ്പിക്കാത്ത വാക്കുകള്‍ കൂടുതലും 'ള്‍' ചേര്‍ത്ത് ബഹുവചനമാക്കാം എന്നു സാരം. സ്ത്രീകള്‍ പുരുഷന്‍മാരുടെ 'അടിമകള്‍' ആണ് എന്ന ആശയത്തില്‍ നിന്നു തന്നെയായിരിക്കാം ഈ പ്രയോഗങ്ങള്‍ ഉണ്ടായി വന്നത്. അടിമ, അടിമകള്‍ ആയതും ജന്മി, ജന്മിമാര്‍ ആയതും മറ്റൊരര്‍ത്ഥത്തിലല്ല. ഈ ഉദാഹരണത്തിന് ആണുങ്ങള്‍ എന്ന പദം പോലെ പക്ഷാന്തരങ്ങള്‍ കാണപ്പെടാമെങ്കിലും അത് ന്യൂനപക്ഷം മാത്രമാണ്.
കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് അനാവശ്യമായി സൃഷ്ടിക്കപ്പെട്ട ഏഴാം ക്ലാസിലെ പാഠപുസ്തകവിവാദം നോക്കുക. കുറേയധികം ബൌദ്ധികവ്യായാമങ്ങള്‍ നടത്തി ഇല്ലാത്ത മതനിന്ദയെ കണ്ടെത്തിയവര്‍ക്ക് ആ പുസ്തകത്തിലെ മേല്‍പറഞ്ഞ തരത്തിലുള്ള വിവേചനങ്ങള്‍ കാണാന്‍ കഴിഞ്ഞില്ല. നിര്‍മ്മലമായ സ്നേഹത്തെ ചുംബന വിവാദമാക്കി പുസ്തകത്തില്‍ ലിംഗവിവേചനം കണ്ടെത്തിയവര്‍ക്ക് 'കൃഷിക്കാരിയെ' മറന്ന പാഠഭാഗങ്ങള്‍ ഒരു പ്രശ്നമേ ആയിരുന്നില്ല. കൃഷിക്കാരന്റെ പ്രശ്നങ്ങള്‍, അവന്റെ പ്രാരാബ്ദങ്ങള്‍, അവന്റെ കുടുംബം ഇതെല്ലാം കുട്ടികള്‍ ആവേശപൂര്‍വ്വം കണ്ടെത്തിയപ്പോള്‍ അദൃശ്യമായത് കൃഷിക്കാരിയാണ്. വിവാദം സൃഷ്ടിക്കാന്‍ നടക്കുന്നവര്‍ക്ക് ഇതൊന്നും കാണേണ്ട കാര്യമില്ലല്ലോ. ഇന്നും കൃഷിക്കാരിയില്ലാത്ത, കൃഷിക്കാരന്റെ കുടുംബത്തിലെ പ്രാധാന്യമില്ലാത്ത ഒരംഗമായി മാത്രം 'അവളെ' കാണുന്ന പാഠഭാഗങ്ങള്‍ കുട്ടികള്‍ പഠിച്ചു കൊണ്ടേയിരിക്കുന്നു. അവന്റെ കുടുംബത്തിനേ അവിടെ പ്രസക്തിയുളളൂ. അവളുടെ കുടുംബം എന്നത് ഒരു ഉട്ടോപ്യന്‍ ആശയമായിപ്പോലും ആരും കാണുന്നില്ല. അവന്റെ കുടുംബത്തിന്റെ പ്രശ്നങ്ങള്‍ ആവേശപൂര്‍വ്വം കണ്ടെത്തി പ്രതിവിധികള്‍ നിര്‍ദ്ദേശിക്കുന്ന ആണ്‍കുട്ടികള്‍ അവളെ രണ്ടാം തരക്കാരിയായും പെണ്‍കുട്ടികള്‍ സ്വയം രണ്ടാം തരക്കാരിയായും ഉള്‍ക്കൊള്ളുമ്പോള്‍ വെറുമൊരു വാക്ക് അടുത്ത തലമുറയിലേക്ക് പുരുഷാധിപത്യം സംക്രമിപ്പിക്കാന്‍ ഏറ്റവും മികച്ച മാധ്യമമായി മാറുന്നു.
ലിംഗനിരപേക്ഷമായ ഏകവചനം കൂടുതലുള്ള ഭാഷകള്‍ സംസാരിക്കുന്നവരുടെ സംസ്കാരത്തില്‍ ലിംഗവിവേചനം കുറവായിരിക്കും. മലയാളവും ഇംഗ്ലീഷും തന്നെ ഒരു ഉദാഹരണം. അധ്യാപകന്‍ എന്നും അധ്യാപിക എന്നും വാക്കുണ്ട്. പക്ഷേ ആ പൊതു സമൂഹത്തിലെ ഒരാളെ വിളിക്കാന്‍ ലിംഗനിരപേക്ഷമായ ഒരു വാക്കില്ല. ലിംഗനിരപേക്ഷമായ ടീച്ചര്‍ എന്ന ഇംഗ്ലീഷ് വാക്കിനെ പോലും മലയാളീകരിച്ചപ്പോള്‍ സ്ത്രീലിംഗമായി മാറി. മാഷും ടീച്ചറും അവിടെ പിറവിയെടുത്തു. പ്രത്യക്ഷ സമൂഹത്തില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യക്കാര്‍ക്കിടയില്‍ ലിംഗവിവേചനം കുറയാന്‍ ഒരു കാരണം ഭാഷാപരമായ ഈ വിവേചനക്കുറവ് തന്നെയായിരിക്കാം. മലയാളത്തോളമില്ലെങ്കില്‍ പോലും ഇംഗ്ലീഷിലും ലിംഗവിവേചനപരമായ വാക്കുകള്‍ കുറവൊന്നുമല്ല. മനുഷ്യചരിത്രം അവന്റെ മാത്രം കഥയായി History അഥവാ His-Story എന്ന വാക്ക് മാറ്റിയതും യാദൃശ്ചികമാവാന്‍ വഴിയില്ല. ആണിനേയും പെണ്ണിനേയും സഖാവ് എന്നു വിളിക്കാം എന്നത് കമ്യൂണിസ്റ്റുകാര്‍ക്കിടയില്‍ ലിംഗവിവേചനം കുറയ്ക്കാന്‍ അദൃശ്യമായ ഒരു കാരണമാണ്. സുഹൃത്ത് , ചങ്ങാതി തുടങ്ങിയ പദങ്ങളും ഇതേ സമത്വം നിലനിര്‍ത്തുന്നവയാണ്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘാടകരായ യുവസംഗമം എന്ന പരിപാടിയില്‍ 'ചങ്ങാതി' എന്ന ലിംഗനിരപേക്ഷ വാക്ക് സൃഷ്ടിച്ച സമത്വഭാവന അത്ര ചെറുതൊന്നുമല്ല. ദൈവത്തിന്റെ ലിംഗമേത് എന്ന് മതങ്ങള്‍ നേരിട്ട് പറയുന്നുണ്ടോ എന്ന് അറിയില്ല. പക്ഷേ ദൈവത്തെ അവന്‍ എന്നാണ് വേദപുസ്തകങ്ങളില്‍ എല്ലാം വിളിക്കുന്നത്. ദൈവം പുരുഷനാണ് എന്ന് മതങ്ങള്‍ അങ്ങിനെ പറയാതെ പറയുന്നു. ആ മതങ്ങള്‍ക്ക് ലിംഗസമത്വത്തെ നിലനിര്‍ത്താനും കഴിയുകയില്ല.
ഭാഷയെ പുനര്‍നിര്‍മ്മിക്കുന്നതിലൂടെ, ശൈലിയും വാക്കുകളും മാറ്റം വരുത്തുന്നതിലൂടെ, പുതിയ ലിംഗനിരപേക്ഷമായ വാക്കുകളും ശൈലികളും ആവിഷ്കരിക്കുന്നതിലൂടെ അടുത്ത തലമുറയിലേക്കെങ്കിലും ലിംഗസമത്വത്തിന്റെ അക്ഷരജ്ഞാനം പകരാന്‍ നമുക്കാവും. ശാസ്ത്രലേഖനങ്ങളില്‍ വരച്ച ചിത്രങ്ങള്‍ക്ക് ചിത്രകാരന്റെ ഭാവനയില്‍ എന്ന അടിക്കുറിപ്പ് നല്‍കാറുണ്ട്. വരച്ചത് ആണാണോ പെണ്ണാണോ എന്നതൊന്നും ആര്‍ക്കും പ്രശ്നമല്ല. അവിടെ ഒരു പൊതു വാക്ക് ഇല്ലാത്തതാണ് പ്രശ്നം. പൊതുവാക്കുകള്‍ കണ്ടെത്തിയേണ്ടിരിക്കുന്നു. അത് നിശബ്ദമായ ഒരു വിപ്ലവത്തിനായിരിക്കും വഴി തെളിക്കുക. പുസ്തകങ്ങള്‍ എഡിറ്റു ചെയ്യുന്നവരും ലേഖനങ്ങള്‍ തയ്യാറാക്കുന്നവരും ഒന്നു ശ്രദ്ധിച്ചാല്‍ ലിംഗനിരപേക്ഷമായ ഭാഷയിലൂടെ കഥകളും ലേഖനങ്ങളും കവിതകളും ആശയങ്ങളും ജനങ്ങളിലെത്തിക്കാന്‍ കഴിയും. ഏറ്റവും കുറഞ്ഞത് ശാസ്ത്രപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നവരെങ്കിലും ഇത്തരത്തില്‍ ചിന്തിച്ചാല്‍ നന്നായിരിക്കും. പ്രാസംഗികര്‍ക്കും അവരുടെ ശൈലിയില്‍ മാറ്റം വരുത്താവുന്നതാണ്. മന്ത്രിമാരും സാഹിത്യകാരരും ഉപയോഗിക്കുന്ന ഭാഷയില്‍ വരുത്തുന്ന മാറ്റങ്ങള്‍ ജനങ്ങളെ സ്വാധീനിക്കും. ലിംഗവിവേചനമുണ്ടാക്കുന്ന വാക്കുകളും പ്രയോഗങ്ങളും ഇല്ലാതെ ലേഖനമെഴുതലും പ്രസംഗിക്കലും അത്ര എളുപ്പമാവില്ല. ഇതു വരെയുള്ള ശീലം ആ മാറ്റത്തെ അത്രവേഗം ഉള്‍ക്കൊള്ളുകയില്ല എന്നതാണ് കാരണം. പക്ഷേ ഒന്നു ശ്രമിച്ചാല്‍ ഏതൊരു പുരോഗമന സംഘടനകക്കും തങ്ങളുടെ ഭാഷാ ഉപയോഗങ്ങളില്‍ ഇത്തരമൊരു മാറ്റം വരുത്താന്‍ കഴിയും. ലഘുലേഖകളിലും പുസ്തകങ്ങളിലും ഭരണഘടനയിലും പ്രംസംഗങ്ങളിലും ക്ലാസുകളിലും എല്ലാം മനപൂര്‍വ്വം ഒരു മാറ്റത്തിന് ശ്രമിച്ചാല്‍ സമത്വഭാവന യാഥാര്‍ത്ഥ്യമായ സംഘടനയായിത്തീരാനുള്ള പ്രയാണത്തില്‍ അത് പ്രധാന പങ്കുവഹിക്കും.
മനുഷ്യരെ മാത്രമല്ല അവന്‍ എന്ന വാക്ക് കൊണ്ട് നാം വിളിക്കാറ്. മറ്റ് മൃഗങ്ങളേയും അചേതനവസ്തുക്കളേയും വരെ നാം അവന്‍ എന്നു വിളിക്കാറുണ്ട്. ബാലസാഹിത്യം പരിശോധിച്ചു നോക്കൂ. കുറുക്കന്റേയും സിഹത്തിന്റെയും മുയലിന്റേയും ആമയുടേയും തെങ്ങിന്റേയും മഞ്ചാടിക്കുരുവിന്റേയും അതും പോരാഞ്ഞ് മണ്ണാങ്കട്ടയുടേയും കരിയിലയുടേയും കാറ്റിന്റേയും മലകളുടേയും ഒക്കെ കഥകള്‍ ധാരാളം. കഥ പൂര്‍ത്തിയായിക്കഴിയുമ്പോള്‍ എല്ലാ കഥാപാത്രങ്ങളേയും സൂചിപ്പിക്കാന്‍ നാം 'അവന്‍', 'ഇവന്‍' തുടങ്ങിയ വാക്കുകള്‍ അറിയാതെ ഉപയോഗിച്ചിരിക്കും. വളരെ സാവകാശം എന്നാല്‍ വളരെ ആഴത്തില്‍ ലിംഗവിവേചനത്തിന്റെ വിഷം അറിയാതെ കുട്ടികളില്‍ എത്തിക്കാന്‍ ഈ ബാലസാഹിത്യങ്ങള്‍ വഹിക്കുന്ന പങ്ക് ഒട്ടും ചെറുതല്ല. തേനെടുക്കാന്‍ പോകുന്ന തേനീച്ചയേയും ആഹാരം ശേഖരിക്കാന്‍ ഇറങ്ങുന്ന ഉറുമ്പുകളേയും വരെ 'അവന്‍' എന്ന വാക്കിനാല്‍ കുട്ടികളിലെത്തിക്കുമ്പോള്‍ വിവേചനം മാത്രമല്ല തെറ്റായ ആശയത്തെക്കൂടിയാണ് നാം പകര്‍ന്നു നല്‍കുന്നത്. പെണ്‍തേനീച്ചകള്‍ മാത്രമാണ് തേന്‍ ശേഖരിക്കാന്‍ പോവുന്നതെന്ന സത്യം ലിംഗവിവേചനത്തിന്റെഅകമ്പടിയോടെ കുട്ടികളില്‍ നിന്നും നാം മറച്ചുവയ്ക്കുന്നു. മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഒരു വിധം എല്ലാ പുസ്തകങ്ങളും മാസികകളും ലേഖനങ്ങളും പരിശോധിച്ചു നോക്കിക്കോളൂ. വിവേചനത്തിന്റെ കാണാക്കാഴ്ചകള്‍ നിങ്ങളെ തേടിയെത്തുന്നത് കാണാം. സ്ത്രീപുരുഷ സമത്വത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്നവരിലും, മനുഷ്യസമത്വത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ എഴുതുന്നവരിലുമെല്ലാം പോലും ഇതേ പ്രശ്നം നിരീക്ഷിക്കാം.
ഇംഗ്ലീഷടക്കം മിക്ക ഭാഷകളും ഇത്തരം ഒരു മാറ്റത്തിനായുള്ള പ്രയാണത്തിലാണ്. പല വാക്കുകളും അവര്‍ ലിംഗവിവേചനമുണ്ടാക്കുന്നു എന്നതിനാല്‍ ഉപേക്ഷിച്ചു തുടങ്ങി. ഭാഷയില്‍ വിവേചനം നിലനില്‍ക്കുമ്പോള്‍ ചിന്തയിലും വിവേചനം നിലനില്‍ക്കും. അതു കൊണ്ട് സമത്വം എന്നത് സമത്വഭാവനയല്ലാതെ സമത്വയാഥാര്‍ത്ഥ്യമായി നിലവില്‍ വരണമെങ്കില്‍ മാറ്റം വരേണ്ട ഘടകങ്ങളിലൊന്ന് ഭാഷയാണ്. വാക്കുകളും അവ മനസ്സില്‍ സൃഷ്ടിക്കുന്ന ചിഹ്നങ്ങളും ചേര്‍ന്ന് ആശയവിനിമയം പൂര്‍ത്തിയാക്കുമ്പോള്‍ അറിയാതെ തന്നെ നാം ഒരു ഭാഷാ സംസ്കാരത്തിന് അടിമപ്പെടുകയാണ്. ആ അടിമത്വം ലിംഗവിവേചനം സൃഷ്ടിക്കുന്ന പരിതസ്ഥിതികള്‍ ഉണ്ടാക്കുന്നു എന്നതിലാണ് അപകടം പതിയിരിക്കുന്നത്. അവന്‍ തീ കണ്ടു പിടിക്കുമ്പോള്‍ അവള്‍ എന്തെടുക്കുകയായിരുന്നു? എന്ന ചോദ്യം അടുത്ത തലമുറ ചോദിക്കില്ല എന്ന് ഉറപ്പിക്കാന്‍ കഴിയാത്തിടത്തോളം ലിംഗവിവേചനത്തിന്റെ വിത്തുകള്‍ നാമറിയാതെ അടുത്ത തലമുറകളിലേക്ക് പകര്‍ത്തപ്പെട്ടുകൊണ്ടേയിരിക്കും....
(ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് 3.0 പ്രകാരം പ്രസിദ്ധീകരിക്കുന്നത്.)

Comments
I remember, though, that the NCERT textbooks from as early as late '80s had the problem of gender bias eliminated in them...
I believe that the solution to this problem should begin with the classrooms.
ചിന്തയില്‍ നിന്നുരുത്തിരിഞ്ഞ ഈ പോസ്റ്റിന് അഭിനന്ദനങ്ങള്‍.
-സു-
വെരി ഗുഡ്, നല്ല ചിന്തയും വളരെ നല്ല ലേഖനവും.
ആര്യന്‍ തീര്‍ച്ചയായും ക്ലാസ് മുറികളില്‍ നിന്നു തന്നെ വേണം ഇതെല്ലാം തുടങ്ങാന്‍...
അജ്ഞാതം അതാളിക്കത്തട്ടെ... ചിലപ്പോള്‍ കണ്ടെത്തിയതും അവളായിരിക്കും...
പരിണാമത്തെ സൂചിപ്പിക്കുന്ന ആ ഒരു ചിത്രം ഇല്ലേ ഫ്രൊം മങ്കി റ്റൊ ഹോമോസാപ്പിയന്‍, അതിലും പുരുഷന്റെ പരിണാമം മാത്രമേയുള്ളൂ!
സ്ത്രീയെ അദ്ദേഹം എന്നു വിളിക്കാറില്ലെങ്കിലും അവര്‍ എന്നു വിളിക്കാറുണ്ട്.(അവള്‍ എന്നു മാത്രമല്ലെന്ന് സാരം)..
പാശ്ചാത്യര്‍ ഇപ്പോള്‍ ലേഖനങ്ങളില്‍ ഹീ എന്ന് എഴുതാറുള്ളീടത്ത് ഷീ എന്ന് എഴുതിത്തുടങ്ങി. actress എന്ന പദം ഇപ്പോള്‍ obsolete ആയി, actor മാത്രമേ ഉള്ളൂ...
ഇതു വിശദമായ ചര്‍ച്ച അര്‍ഹിക്കുന്ന ലേഖനമാണ്
സാറാ ജോസഫ് പറഞ്ഞത് ശരി തന്നെ. ഭാഷയുടെ പരിമിതിയാണിത്. ആ പരിമിതി എന്നും അങ്ങിനെ തന്നെ നിലനില്‍ക്കണം എന്നു നമ്മള്‍ കരുതേണ്ടതില്ല. മാറ്റങ്ങള്‍ വന്നേ തീരൂ.നമുക്ക് തന്നെ പുതിയ വാക്കുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കാം
ശ്രീഹരി, അവര്‍ എന്ന പ്രയോഗത്തെക്കുറിച്ചു തന്നെയാണ് ഞാനും പറഞ്ഞത്. അതില്‍ ഒരു അപാകതയില്ല? എന്തിന് ആ വാക്ക് അദ്ദേഹം എന്നു തന്നെ ഉപയോഗിച്ചാല്‍ എന്താണ് കുഴപ്പം?
പാശ്ചാത്യര്‍ മാറി പക്ഷേ നാം മാറണമെങ്കില്‍ അതത്ര എളുപ്പമല്ല. പിന്നെ സ്വയം മാറുക...
വിവേചനം ഉണ്ടാക്കുന്ന പദങ്ങള്‍ കാലഹരണപ്പെടുക തന്നെ വേണം... ആംഗലേയത്തില്‍ മാത്രമല്ല മലയാളത്തിലും..
ഉദാഹരണമായി “മനുഷ്യന്‍”. “മനുഷ്യാ നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലെ?” എന്ന് എന്റെ ഭാര്യ എന്നോടു ചോദിക്കുന്നത് മോള്‍ കേള്‍ക്കുന്നില്ലെ?
“ദേ, പുറത്തൊരു മനുഷ്യന്‍ വന്നു നില്‍ക്കുന്നു”,
“അച്ഛാ, അമ്മേ,പുറത്തൊരു മനുഷ്യന്‍ വന്നു നില്‍ക്കുന്നു” തുടങ്ങിയ പ്രയോഗങ്ങള്‍ കുട്ടികളുടേയും വലിയവരുടേയും മനസ്സില്‍ പതിഞ്ഞിരിക്കുന്നു. ഇതെല്ലാം മനുഷ്യന്‍ എന്നത് പുരുഷന്റെ പര്യായം ആയി മാറിയതാവാം.
ഇത്തരം പ്രശ്നങ്ങളില്‍ പോലീസ് കോണ്‍സ്റ്റബിള്‍ വിനയ ചില കോടതി വിധികള്‍ സമ്പാതിച്ചിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്.
ഓഫ്ഫ്:
വിനയയുടെതെന്ന് തോന്നുന്ന ഒരു ബ്ലോഗ്ഗ് കാണാനിടയായി. ഒന്നു വായിച്ചിരിക്കുന്നത് നല്ലതാ. വിനയയുടെ ലോകം
ഓഫ്ഫിനു ക്ഷമ.
ഒരു സമൂഹത്തില്‍ ഉരുത്തിരിഞ്ഞുവരുന്ന സാംസ്കാരിക വ്യതിയാനങ്ങളെ ആദ്യം പ്രതിഫലിപ്പിക്കുന്ന ഉപകരണം എന്ന നിലയ്ക്ക് ഭാഷയ്ക്ക് അത് ഉപയോഗിക്കുന്നവരുടെ സംസാരത്തെക്കുറിച്ച് ഒരുപാട് പറയാനുണ്ട്.ആ നിലയ്ക്ക് മലയാള ഭാഷയിലൂടെ ടോട്ടോചാന്‍ നടത്തിയ ഈ അന്വേഷണം ഒരുപാട് സംസാരിക്കുന്നുണ്ട്.പെട്ടന്ന് ഓര്‍മ്മവരുന്ന പത്ത് പഴഞ്ചൊല്ലുകള്‍ പറഞ്ഞാല്‍ അതില്‍ ഒന്നെങ്കിലും കാണും പ്രത്യക്ഷമായും സ്ത്രീവിരുദ്ധമായിട്ട്.ഭാഷയിലെ നവീകരണ ശ്രമങ്ങള്‍ക്കൊന്നും ഇവയെ ഇനിയും സ്പര്‍ശിക്കാനുമായിട്ടില്ല.സാറാ ജോസഫിനെപ്പോലെയുള്ളവര്‍ ഇത്തരം പ്രശ്നങ്ങള്‍ (വിമതന്‍ പറഞ്ഞത് ഒരു മികച്ച ഉദാഹരണം)ഉന്നയിക്കുമ്പോള്‍ അതിനെ ഒരുതരം ലിംഗപരമായ തീവ്രവാദമായി മുദ്രകുത്തി പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് ആണിനും ;വ്യക്തമായ കാരണങ്ങളുണ്ടെങ്കിലും പലപ്പൊഴും പെണ്ണിനും, ഒരുപോലെ ഇനിയും അതിജീവിക്കാനായിട്ടില്ലാത്ത പുരുഷ മേധാവിത്വത്തിന്റെ രാഷ്ട്രീയവും.
"ശ്രീ. ബാബുവിന് ജൈവകോശങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ചു. ............ ശ്രീമതി നിഷയാണ് ഭാര്യ" എന്നാല്‍ നിഷക്ക് ഡോക്ടറേറ്റ് ലഭിച്ചാല്‍ വാര്‍ത്ത ഇങ്ങിനെയായിരിക്കും. "ശ്രീമതി നിഷക്ക് ജൈവകോശങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ചു. .......................... ശ്രീ. ബാബുവിന്റെ ഭാര്യയാണ് ലീല."
Nisha changed to Leela in the last part.
അനില്‍@ബ്ലോഗ്
തീര്‍ച്ചയായും ഉപയോഗത്തിലൂടെ തന്നെയാണ് ഇത്തരം വിവേചനങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. താങ്കള്‍ ചൂണ്ടിക്കാണിച്ചത് ഒരു ഉദാഹരണം മാത്രം. ഇത്തരത്തില്‍ പലതും നമുക്ക് കണ്ടെത്താനാകും.
വിനയയുടെ ബ്ലോഗിന് നന്ദി. അത് വിനയയുടെ ബ്ലോഗ് തന്നെയായിരിക്കും എന്നു വിശ്വസിക്കാം... ആ മേഖലയില്‍ ഒത്തിരിക്കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ച ആളാണ് വിനയ. അടിസ്ഥാനപരമായ വിവേചനങ്ങളെക്കുറിച്ചാണ് വിനയ സംസാരിക്കാറ്.ലിങ്കിന് ഒരിക്കല്‍ കൂടി നന്ദി..
വിശാഖ്ശങ്കര്‍
"പെട്ടന്ന് ഓര്‍മ്മവരുന്ന പത്ത് പഴഞ്ചൊല്ലുകള്‍ പറഞ്ഞാല്‍ അതില്‍ ഒന്നെങ്കിലും കാണും പ്രത്യക്ഷമായും സ്ത്രീവിരുദ്ധമായിട്ട്."
തീര്‍ച്ചയായിട്ടും വിശാഖ്, അത് അങ്ങിനെ തന്നെയാണ്. പഴഞ്ചൊല്ലുകള്‍ ഏതു സന്ദര്‍ഭത്തിലും ഉപയോഗിക്കാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ്. സന്ദര്‍ഭം നല്ലതാണോ ചീത്തയാണോ എന്നതൊന്നും അവിടെ പ്രശ്നമല്ല.
സാറാജോസഫിനെ ലിംഗപരമായ തീവ്രവാദം എന്നു മുദ്രകുത്തുന്നവര്‍ക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. അതൊരിക്കലും സമത്വം ആഗ്രഹിക്കാത്തരുടെ കൂട്ടം തന്നെയാണ്. സ്ത്രീയേയും പുരുഷനേയും മനുഷ്യനായി കാണാന്‍ കഴിയുന്ന കാലം വന്നേ തീരൂ...
അജ്ഞാതം
വളരെ നന്ദി ആ പിശക് ചൂണ്ടിക്കാണിച്ചതിന്. ലിംഗനിരപേക്ഷം മാത്രമല്ല പേരുകള്‍ മതനിരപേക്ഷം കൂടി ആകണം എന്നു കരുതി ആദ്യം ഇട്ട രണ്ടു പേരുകള്‍ മനപൂര്‍വ്വം ബാബുവും നിഷയും ആക്കി മാറ്റിയതാണ്. പക്ഷേ അതില്‍ ഒന്ന് മാറ്റാന്‍ വിട്ടു പോയത് ശ്രദ്ധിച്ചില്ല. നന്ദി ആ തിരുത്തലിന്.
Anonymous
ഒരു ഒഫ്ഫുകൂടി.
ദേ വേറെ വിനയുടെ ലോകം.
ആകെ കണ്‍ഫ്യൂഷനായി.
:)
പ്രസന്റര്‍ പറഞ്ഞു- ഞാന്‍ ഇങ്ങോട്ട് വരുന്ന വഴി എയര്‍പ്പോര്‍ട്ടില്‍ വച്ച് ഒരു പഴയ സ്കൂള്‍ മേറ്റിനെ കണ്ടു. കുശലങ്ങളൊക്കെ തിരക്കി. പഠിത്തമൊക്കെ കഴിഞ്ഞ്, വിവാഹവും കഴിഞ്ഞു ഇപ്പോള്‍ ഒരു കമ്മേഷ്യല്‍ പൈലറ്റ് ആയാണത്രേ ജോലി നോക്കുന്നത്. രണ്ടുവയസ്സായ മകളും കൂടെയുണ്ടായിരുന്നു. എന്താ മോളുടെ പേര്‍ എന്ന് തിരക്കിയപ്പോള്‍ അമ്മയുടെ പേരാണത്രേ മകള്‍ക്കും ഇട്ടിരിക്കുന്നത്.
ഞാന്‍ കുഞ്ഞിനോട് "ഹലോ ഹാന" എന്നു പറഞ്ഞപ്പോള്‍ ആ കുഞ്ഞു മിടുക്കി. "അം ഫൈന്‍ ഹൗര്യൂ" എന്ന് ഉത്തരവും പറഞ്ഞു. രണ്ട് വയസ്സില്‍ ഇത്രയൊക്കെ സംസാരിക്കുന്നോ, എനിക്ക് അതിശയം...
ചോദ്യം: ബാല്യത്തില്‍ പിരിഞ്ഞ ഈ പൈലറ്റിന്റെ മകളുടെ പേര്‍ എനിക്കെങ്ങനെ മനസ്സിലായി.
വളരെയേറെ ഹിന്റ് ഈ ചോദ്യത്തില്‍ തന്നെ ഉണ്ടായിരുന്നിട്ടും പലരും ആ പൈലറ്റ് ഒരു സ്ത്രീയാണെന്ന് പറഞ്ഞില്ല!
(ചോദ്യത്തിന്റെ ഉദ്ദേശം മുന്‍വിധികള്‍ എങ്ങനൊശയക്കുഴപ്പം ഉണ്ടാക്കും എന്നതണ്, അതിനായി പ്രസന്റര്‍, അതും സായിപ്പന്‍ തെരഞ്ഞെടുത്തത് പൈലറ്റ് എന്നാല്‍ പെണ്ണും ആകാം എന്നത് ആള്‍ക്കാര്‍ക്ക് പെട്ടന്നു തോന്നില്ല എന്നതും.)
അനില്‍, വിനയയുടെ ആ ലോകം ഞാന്‍ കണ്ടു. ആദ്യ ലിങ്ക് കിട്ടിയപ്പോള്‍ തന്നെ...
ദേവന്‍
ഇത്തരം ഉദാഹരണം അനുബന്ധമാണെങ്കിലും പൂര്‍ണണമായും ഇതേ കാര്യം തന്നെയല്ല സൂചിപ്പിക്കുന്നത്. പരിചിതത്വം ആണ് ഇതിന്റെ പുറകില്‍.
ഭാഷയില്‍ തന്നെ ഉള്‍ചേര്‍ന്നിരിക്കുന്ന വിവേചനമാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്. ചിരപരിചിതത്വം അതിന്റെ ഒരു ഘടകമാണ് എന്നു മാത്രം. പൈലറ്റിന്റെ കാര്യത്തില്‍ എല്ലാവരും കൂടുതല്‍ കാണുന്നത് പുരുഷനെ ആണ്. എന്നാല്‍ മനുഷ്യന്‍ ആകുമ്പോള്‍ അതല്ല സ്ഥിതി.
ഉദാഹരണത്തിന് നന്ദി...
അനൂപ് ലവളും ആകാം... അതു കൊണ്ടു തന്നെയാണ് അവന്‍ എന്ന പ്രയോഗത്തില്‍ അപാകതയുണ്ടത്...
ബ്ലോഗറിലെ മലയാളം വേര്‍ഷനില്‍ അനോണിമസ് എന്നതിന് "അജ്ഞാത" എന്നാണ് ഉപയോഗിക്കുന്നത്.... ഗുഡ് ....
കാഴ്ചപ്പാടുകള്‍, ചിന്തകള്‍ ഇഷ്ടപ്പെട്ടു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. പങ്കുവെക്കുന്നു.
കുട്ടികളെക്കുറിച്ച് പറയുവാന്‍ ‘അവന്‍’ എന്നുപയോഗിക്കപ്പെടുന്ന ഒരു ഉദാഹരണം പറയാമോ? പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ഒരു സ്കൂളിലെ കുട്ടികളെക്കുറിച്ചു പറയുവാന്‍ അവന്‍ എന്ന് ഉപയോഗിക്കേണ്ട സാഹചര്യം അലോചിച്ചിട്ട് മനസിലോര്‍ക്കുവാന്‍ കഴിഞ്ഞില്ല.
ശ്രീ. ബാബുവാണ് നിഷയുടെ ഭര്‍ത്താവ്, എന്ന് എഴുതണം എന്നാണോ? അതോ ശ്രീമതി നിഷയുടെ ഭര്‍ത്താവാണ് ബാബു എന്നെഴുതണമോ?
ശ്രീ, ശ്രീമതി, കുമാരി എന്നിങ്ങനെ ഉപയോഗിക്കേണ്ടതില്ലെന്നു തോന്നുന്നു. ഏവര്‍ക്കും ശ്രീ എന്നുതന്നെ ഉപയോഗിച്ചാലോ?
‘അദ്ദേഹം’ എന്ന വാക്ക് സ്ത്രീകളെ സൂചിപ്പിക്കുവാന്‍ ഞാന്‍ ഉപയോഗിക്കാറുണ്ട്. സ്ത്രീകള്‍ തന്നെ അതു കേട്ടിട്ട് മനസിലാവാതെ, അത്ഭുതപ്പെട്ട് ‘അവര്‍ ഒരു സ്ത്രീയല്ലേ...’ എന്നു ചോദിച്ചിട്ടുമുണ്ട്!
--
ചിന്തകള്‍ ഉണര്‍ത്താന്‍ കഴിയുന്ന നല്ലൊരു പോസ്റ്റ്. വ്യക്തവും ലളിതവും.
ഒരച്ഛനും മകനും കൂടി നടന്നുപോകുകയായിരുന്നു. പെട്ടന്ന് ഒരു കാറുവന്ന് അവരെ ഇടിച്ചുവീഴ്തി. ആ അപകടത്തില്‍ അച്ഛന് നിസ്സാര പരിക്കും എന്നാല്‍ മകന് കൂടുതല്‍ പരുക്കേല്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ മകനെ അടുത്തുള്ള ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഓപ്പറേഷന്‍ മേശയില്‍ കുട്ടിയുടെ മുഖം കണ്ടപ്പോള്‍ ഓപ്പറേഷന്‍ ചെയ്യാന്‍ വന്ന ഒരു ഡോക്ടര്‍ “അയ്യോ എന്റെ മോനെ..” എന്നു നിലവിളിച്ചുകൊണ്ട് ഒച്ചയെടുത്തു. എന്തിനാണ് ആ ഡോക്ടര്‍ അങ്ങിനെയൊരു രംഗം അവിടെയുണ്ടാക്കിയത്??.
പോസ്റ്റില്‍ നിന്നും വ്യതിചലിച്ചുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.
ഓ.ടോ. അവന്‍ തീകത്തിക്കുമ്പോള്‍ അവളെ എന്തെടുക്കുകയായിരുന്നുവെന്ന ചോദ്യത്തിന്, അടുത്തുള്ള മറ്റൊരുത്തിയുമായി നാട്ടുവര്‍ത്തമാനം പറഞ്ഞിരിക്കുകയായിരുന്നു.ഒരു പക്ഷെ ടിവി അക്കാലത്ത് കണ്ടുപിടിച്ചിട്ടുണ്ടായിരുന്നുവെങ്കില്‍ അതിന്റെ മുന്നിലായിരുക്കും അവള്‍..!
നന്ദി, ഭാഷ തന്നെയാണ് ചിന്തയുടേയും ബൌദ്ധികവികാസത്തിന്റേയും അടിസ്ഥാനങ്ങളിലൊന്ന്. അതു കൊണ്ടു തന്നെ ഭാഷയിലെ വിവേചനങ്ങള്‍ സമൂഹത്തിലും പ്രതിഫലിക്കും...
സിബു,
ചൈനീസ് ഭാഷയെക്കുറിച്ച് ഒട്ടും തന്നെ ഗ്രാഹ്യമില്ല കേട്ടോ, ലിങ്കിന് നന്ദി.. സ്ത്രീപക്ഷവാദികള്‍ ആയിരുന്നു ഭാഷ കൈകാര്യം ചെയ്തിരുന്നതെങ്കില്‍ സ്വാഭാവികമായും ആ പക്ഷപാതം ഭാഷയിലും കാണപ്പെട്ടേനേ.. താങ്കള്‍ പറഞ്ഞതനുസരിച്ചാണെങ്കില്‍ ചൈനീസ് വികസിച്ചുവരുന്ന കാലഘട്ടത്തില്‍ അതിന് നേതൃത്വം നല്‍കിയവരില്‍ സ്ത്രീയും പുരുഷനും ഉണ്ടായിരിക്കണം..
രഹസ്യഭാഷയുടെ കാര്യം പുതുമ തന്നെ... നോക്കട്ടെ...
ശ്രീഹരി,
നല്ല നിരീക്ഷണം.., ബ്ലോഗറിലെ മലയാളം വേര്‍ഷന്‍ ചെയ്തത് ഒരു സമത്വവാദി ആയിരുന്നിരിക്കണം...
നന്ദകുമാര്‍, നന്ദി... നമ്മുടെ സംസാരഭാഷയിലും എഴുത്തുഭാഷയിലും മാറ്റം വരുത്താന്‍ ഓരോരുത്തരും ശ്രമിക്കുക എന്നതാണ് മാറ്റത്തിനായുള്ള ഒരു സാധ്യത....
ഹരീ,,, ന്‍ ചേര്‍ത്തു എന്നതു കൊണ്ടുമാത്രം ചിലത് പുല്ലിംഗമാകാം. ചിലത് ആകാതെയുമിരിക്കാം. സ്ത്രീലിംഗം ലഭിക്കണമെങ്കില്‍ അവസാനം സ്ത്രീ എന്നു ചേര്‍ക്കേണ്ടി വരുന്നത് വിവേചനം തന്നെയാണ്. അതു കൊണ്ടു തന്നെ മനുഷ്യന്‍ എന്നത് ലിംഗനിരപേക്ഷമായ ഒരു വാക്ക് തന്നെയാണ്...
അല്ലെങ്കില്‍ അങ്ങിനെ ആക്കിത്തീര്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യവുമാണ്..
കുട്ടികളെക്കുറിച്ച് പറയാന്‍ അവന്‍ എന്നുപയോഗിക്കുന്നത് സര്‍വ്വസാധാരണമാണ്. ഒരു വിദ്യാഭ്യാസ സംവാദത്തില്‍ പോയി നോക്കൂ,
"നമ്മുടെ കുട്ടികള്‍ പഠനം എന്നത് ഇഷ്ടപ്പെടണം............ അവന്റെ ചുറ്റുപാടുകള്‍ക്കനുസരിച്ച് വേണം പാഠഭാഗങ്ങള്‍ തീരുമിനിക്കാന്‍. ....അവന്റെ കൂട്ടുകാരനായിരിക്കാനാണ് അധ്യാപകന്‍ ശ്രമിക്കേണ്ടത്. ....... " എന്നു തുടങ്ങി അധ്യാപികയായാലും അധ്യാപകനായാലും അങ്ങിനെ മാത്രമേ സംസാരിക്കൂ..
പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന പല സ്കൂളുകളിലേയും പ്രധാന അധ്യാപകരും ഇതേ രീതിയില്‍ തന്നെയാണ് സംസാരിക്കുന്നത്. ആകാശവാണിയില്‍ കൂടി വിദ്യാഭ്യാസ കാര്യത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഇതേ രീതിയില്‍ തന്നെയാണ് ഞാന്‍ കേട്ടത് . അതില്‍ ഒരു അധ്യാപിക പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്കൂളിലെ പ്രധാന അധ്യാപിക കൂടി ആയിരുന്നു എന്നതായിരുന്നു യാഥാര്‍ഥ്യം.
ശ്രീ. ബാബുവാണ് നിഷയുടെ ഭര്‍ത്താവ് എന്നു തന്നെയല്ലേ എഴുതേണ്ടത്? ആരെക്കുറിച്ചാണോ സംസാരിക്കുന്നത് അവര്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. നിഷ ഇന്നയാളുടെ ഭാര്യയും ഇന്നയാളുടെ മകളുമാണ് എന്ന് പറഞ്ഞാല്‍ പ്രാധാന്യം നിഷക്കല്ല. ഒരു സ്ത്രീ ആയിപ്പോയതുകൊണ്ടു മാത്രം ആ പ്രാധാന്യം ഇല്ലാതായാല്‍ അത് ശരിയല്ല.
എല്ലാവര്‍ക്കും ശ്രീ എന്നു തന്നെ ഉപയോഗിച്ചാല്‍ മതി. അതു തന്നെയാണ് ശരി..
അദ്ദേഹം എന്ന വാക്ക് സ്ത്രീയെ സൂചിപ്പിക്കുവാനും ഉപയോഗിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് ഹരി.. അഭിനന്ദനങ്ങള്‍... ആ പ്രയോഗത്തില്‍ മറ്റുള്ളവര്‍ക്കുണ്ടാകുന്ന അത്ഭുതമാണ് അവരെ ചിന്തിപ്പിക്കാന്‍ ഇടവരുത്തുന്നത്.
കുഞ്ഞന്‍,
ദേവന്‍ പറഞ്ഞ ഉദാഹരണത്തിന്റെ മറ്റൊരു രൂപമാണിത്. ഡോക്ടര്‍, എന്‍ജിനീയര്‍ , വക്കീല്‍ തുടങ്ങിയ വാക്കുകള്‍ ആ ജോലി ചെയ്യുന്നവരുടെ എണ്ണത്തിനനുസരിച്ചാണ് ആ വാക്ക് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആണിന്റെ ചിത്രമാണ് പെണ്ണിന്റെ ചിത്രമാണോ വരേണ്ടത് എന്നത് നിര്‍ണ്ണയിക്കുക.
ടീച്ചര്‍, നഴ്സ് തുടങ്ങിയ വാക്കുകള്‍ പുരുഷന്റെ ചിത്രം മനസ്സില്‍ കൊണ്ടുവരികയില്ല.
പോസ്റ്റ് ഈ പ്രശ്നത്തെക്കുറിച്ചല്ല പറയാന്‍ ശ്രമിച്ചത്. കാരണം ദേവന് നല്‍കിയ മറുപടിയില്‍ ഉണ്ട്...
ഓ.ടോപ്പിക്ക് വായിക്കാന്‍ രസകരമാണ്. പക്ഷേ അതിനുള്ളിലും വിവേചനം ഒളിച്ചിരിപ്പുണ്ട്.. എന്താ സത്യമല്ലേ?
ആണോ പെണ്ണോ ആയ വ്യക്തിയെ സൂചിപ്പിക്കാൻ പുല്ലിംഗം ഉപയോഗിക്കുന്നതു് വളരെയധികം ഭാഷകളുടെ സ്വഭാവമായിരുന്നു. man, woman എന്ന വാക്കുകൾ മാത്രം ഉപയോഗിച്ചിരുന്ന ഇംഗ്ലീഷുകാർ human എന്നും person എന്നും പലയിടത്തും ഉപയോഗിക്കാൻ തുടങ്ങിയതു് ഈ ലിംഗവിവേചനത്തെ ചെറുക്കാൻ തന്നെയാണു്. ഇതുപോലെയുള്ള വാക്കുകൾ മലയാളത്തിലും ഉണ്ടാവണം. വ്യക്തി എന്നോ മറ്റോ.
മലയാളമുൾപ്പെടെയുള്ള ഭാരതീയഭാഷകളുടെ ഒരു പ്രത്യേകത വാക്കുകൾ അവസാനിക്കുന്ന രീതി നോക്കി ലിംഗം കണ്ടുപിടിച്ചുകളയും. അങ്ങനെയാണല്ലോ വില്ലൻ എന്ന ഇംഗ്ലീഷ് വാക്കു് പുല്ലിംഗമായതും അതിന്റെ സ്ത്രീയായി വില്ലത്തി രംഗത്തു വന്നതും! അതിനാൽ ഈ വാക്കുകൾ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ടു്. ഹ്യൂമൻ എന്നൊരു വാക്കു് ഇറക്കുമതി ചെയ്താലും ഹ്യൂമത്തി എന്നൊരു സ്ത്രീലിംഗം ഉണ്ടാക്കിക്കളയും!
മനുഷ്യൻ എന്ന വാക്കിനും ഈ പ്രശ്നമുണ്ടു്. മനുഷ്യത്തി (മനുഷേത്തി എന്നു ഗ്രാമ്യം) എന്ന വാക്കു് സ്ത്രീകളെ സൂചിപ്പിക്കാൻ ഉപയോഗിച്ചു കേട്ടിട്ടുണ്ടു്. ‘അൻ’ ആണു പ്രശ്നം ഇവിടെ.
പെണ്ണിന്റെയും കന്നുകാലികളുടെയും വസ്തുക്കളുടെയും കൂടെ ൾ എന്നും ആണിന്റെ കൂടെ മാർ എന്നും ചേർക്കുമെന്നു പറഞ്ഞതു് അല്പം കടന്നുപോയി. ആണുങ്ങൾ, പിണിയാളുകൾ, ശിങ്കിടികൾ, എരപ്പാളികൾ തുടങ്ങിയവ ഒരു ഭാഗത്തും ദേവിമാർ (ദേവികൾ എന്നും പറയും), നാത്തൂന്മാർ, അമ്മമാർ എന്നു മറുഭാഗത്തും ഉണ്ടു്. ബഹുവചനം സാധാരണയായി വാക്കുകളുടെ അവസാനത്തിനനുസരിച്ചാണു മാറുന്നതു്. ലിംഗമനുസരിച്ചു് അവസാനം മാറുന്നതു കൊണ്ടാണു് ഈയൊരു വ്യത്യാസം തോന്നുന്നതു്.
ഇംഗ്ലീഷിൽ ഇപ്പോൾ സാമാന്യവ്യക്തിയെ സൂചിപ്പിക്കാൻ he എന്നതിനു പകരം she എന്നു ധാരാളം ഉപയോഗിക്കുന്നുണ്ടു്. പ്രത്യേകിച്ചു കുട്ടികളെപ്പറ്റി പറയുമ്പോൾ.
ഇതൊരു ഭാഷാപ്രശ്നമായി അല്ലാതെ (വാക്കുകളെ പുസ്ത്രീനപുംസകമാക്കിയ രീതി) പുരുഷമേധാവിത്വലക്ഷണമാണോ എന്നു് ആലോചിക്കേണ്ടിയിരിക്കുന്നു.
തിരുവടികൾ, സ്വാമികൾ എന്നിവ വേറേ കൗണ്ടർ ഉദാഹരണങ്ങൾ.
ലോകത്തിലെ സര്‍വ്വചരാചരങ്ങളും ഒരു തുലനാവസ്ഥയിലാണല്ലൊ സൃഷ്ടിക്കപ്പെട്ടത്.ആണായാലും പെണ്ണായാലും തുല്യ പ്രാധാന്യം പ്രവൃത്തിയിലും ചിന്തയിലും അവര്‍ക്ക് ഉണ്ടായാല്‍ മതി.
'ന്‍' ല്‍ അവസാനിക്കുന്ന വാക്കുകള്‍ പുരുഷരൂപമായി ധരിക്കപ്പെടാറുണ്ട്. അതു കൊണ്ടാണ് ഇല്ലാത്ത ഒരു വാക്കായ മനുഷ്യത്തി പലരും ഉപയോഗിക്കുന്നത്. അത് ഉപയോഗിക്കേണ്ട ആവശ്യമില്ല എന്നതു തന്നെയല്ലേ ശരി. ( പോസ്റ്റ്മാന്‍ എന്നതിന്റെ സ്ത്രീലിംഗമായി പോസ്റ്റുമാത്തി എന്നു വരെ ഉപയോഗിക്കപ്പെടുമ്പോള്‍ മനുഷ്യത്തി വലിയ അത്ഭുതമല്ല) താങ്കള്‍ പറഞ്ഞ പോലെ ലിംഗനിരപേക്ഷവാക്കുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അത് ഉപയോഗിക്കാന്‍ ലളിതമായിരിക്കണം. പിന്നെ പ്രചാരണവും പ്രധാന ഘടകമാണ്.
മാര്‍ എന്നത് പുരുഷനെ സൂചിപ്പിക്കാനും ള്‍ എന്നത് സ്ത്രീയെ സൂചിപ്പിക്കാനും എന്നു പറഞ്ഞത് പൂര്‍ണ്ണമായിട്ടും ശരിയല്ല. നിരവധി വാക്കുകള്‍ മറിച്ചും ഉണ്ട്.അത് അവിടെ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും കൂടുതലും എതാണ്ട് ആ വഴിക്കു തന്നെയല്ലേ? പിന്നെ അധികാര സൂചകമായും ഇത്തരം രീതികള്‍ കാണപ്പെടാറുണ്ട്.
ഇംഗ്ലീഷില്‍ അങ്ങിനെ മാറ്റിത്തുടങ്ങിയത് നല്ല സൂചനയാണ്. നമുക്കും അത് വേണ്ടിവരും.
താങ്കള്‍ അവസാനം പറഞ്ഞതിനോട് വിയോജിക്കുന്നു. ഈ ഭാഷാപ്രശ്നം ഉണ്ടായത് വിവേചനം മൂലം തന്നെയായിരിക്കണം. വാക്കുകള്‍ മനസ്സില്‍ സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ക്കാണ് പ്രസക്തി. അവിടെ മനുഷ്യനെ സ്ഥിരമായി പുരുഷനായി കാണുമ്പോള്‍ പതിയേ പുരുഷമേധാവിത്വം അറിയാതെ നമ്മില്‍ വന്നു ചേരും.
സിബു, താങ്കള്‍ പറഞ്ഞ തരത്തിലുള്ള പ്രയോഗങ്ങള്‍ തുടര്‍ന്നു പോകുന്നതില്‍ തെറ്റില്ല. പുതിയ വാക്കുകളും കണ്ടെത്തിയേ തീരൂ.. അത് ഒരു മനുഷ്യര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ അഭിപ്രായസമന്വയത്തിലൂടെ കണ്ടെത്താവുന്നതേ ഉള്ളൂ. നമ്മുടെ മന്ത്രിമാരും മറ്റും അത് ഉപയോഗിച്ചു തുടങ്ങിയാല്‍ പതിയേ അത് ജനങ്ങളിലേക്ക് എത്തിച്ചേര്‍ന്നു കൊള്ളും...
വെളിച്ചപ്പാടിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. പക്ഷേ ഭാഷയില്‍ വിവേചനം നിലനില്‍ക്കുമ്പോള്‍ ചിന്തയിലും വിവേചനം നിലനില്‍ക്കും. അതു കൊണ്ട് ആ സമത്വം സമത്വഭാവനയല്ലാതെ സമത്വയാഥാര്‍ത്ഥ്യമായി നിലവില്‍ വരണമെങ്കില്‍ മാറ്റം വരേണ്ട ഘടകങ്ങളിലൊന്ന് ഭാഷയാണ്.
അവന്‍ തീ കണ്ടു പിടിച്ചത് 3 ആം ക്ലാസ്സില്‍ പഠിച്ചത് ഒറ്ര്‍മ വന്നു. ആ ചിത്രത്തിലും അവന്മാര്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. അവളുമാര്‍ എന്തെടുക്കുകയായിരുന്നു? ഇപ്പോഴാനെന്കില്‍ ആ അടുക്കളയില്‍ എങ്ങാനും കാണും എന്ന് പറയാമായിരുന്നു.
(തീയില്ലാതെ പാചകം ചെയ്യാന്‍ പറ്റില്ലല്ലോ). ഈ തീ കണ്ടു പിടിച്ചവനെ എന്റെ കയ്യില്‍ കിട്ടിയിരുന്നെന്കില്‍ ????
തീ കൊണ്ടു പൊറുതിമുട്ടുന്ന ഒരു അനോണിനി.
ഒരു മാറ്റം തീര്‍ച്ചയായും അനിവാര്യം തന്നെ. പക്ഷെ എത്ര കാലമെടുക്കും?നൂറ്റാണ്ടുകള്‍ തന്നെ. എന്നാല്‍ അത് സുസാധ്യവുമാണെന്ന് തോനുന്നു. മാധ്യമങ്ങളെ ഒരു നല്ല ചിട്ട അഭ്യസിപ്പിക്കുകയും അത് തുടരാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യണം. അതിനു സ്ത്രീപക്ഷ എഴുത്തുകാര്‍ തന്നെ മുന്നോട്ടു വരട്ടെ.
ഒരു സ്ത്രീയായിരുന്നു ഈ അറിവുമായി വരേണ്ടിയിരുന്നത്. അവര്‍ക്ക് ഇതൊന്നും ഒരു പ്രശ്നമേ അല്ല എന്ന് തോനുന്നു. അടുക്കളയില്‍ കെട്ടിയവന് കഞ്ഞീം കറീം വച്ച് അടുപ്പിലൂതി മനോരമയും മംഗളവും വായിച്ചു മൂന്നു നാല് പരമ്പരകളും കണ്ടു ഇരിക്കുവാനാണ് അവര്‍ക്ക് താല്പര്യമെന്ന് തോനുന്നു.
ഈ പ്രശ്നത്തെ അതിജീവിക്കാന്‍ സ്ത്രീ തന്നെ സജ്ജമാകട്ടെ, ലിംഗ വിവേചനത്തിന്റെ അടിത്തറ സാംസ്കാരികമെങ്കില്‍ മാറ്റം അവിടെനിന്നു തന്നെ ആരംഭിക്കട്ടെ.
ഈ പ്രശ്നത്തെപറ്റി എഴുത്തുകാര്‍ അവബോധരാണോ? അല്ലെങ്കില്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നതിലേക്ക് നമ്മുടെ ലിംഗസമത്വവാദികള്‍ എത്തിയിട്ടില്ലേ?
എനിക്കിതൊരു പുതിയ അറിവാണ്. പ്രചരിപ്പിക്കാന്‍ ശ്രമിക്കാം .
അനോണീ,,,
നന്ദി സന്ദര്‍ശനത്തിനും കമന്റിനും. മൂന്നാം ക്ലാസില്‍ മാത്രമല്ല എല്ലായിടത്തും അങ്ങിനെയൊക്കെത്തന്നെയാണ്. ചെറിയ ക്ലാസ് മുതലേ അത് കേട്ടും കണ്ടും വളരുമ്പോള്‍ സ്വാഭാവികമായും വിവേചനത്തിന്റെ ലോകത്തിലേക്ക് പോകുക തന്നെ ചെയ്യും..
അതേയ് ഈ തീകണ്ടുപിടിച്ചത് അവന്‍ തന്നെയാണെന്ന് പോസ്റ്റ് മുഴുവന്‍ വായിച്ചിട്ടും അനോണി ഉറപ്പിച്ചോ?
(ഈ തീ കണ്ടു പിടിച്ചവനെ എന്റെ കയ്യില്‍ കിട്ടിയിരുന്നെന്കില്‍ ????) :-)
തീക്കിപ്പോ എന്താ പ്രശ്നം എന്റെ അനോണീ.. ഒന്നു പ്രത്യക്ഷപ്പെട്ടു കൂടേ....:-)
അനുരീപ് നന്ദി..
ഏതെങ്കിലും ഒരു മാധ്യമം ഇത്തരത്തില്‍ ആലോചിച്ചാല്‍ മതി.. ബാക്കിയെല്ലാവരും കൂടെപ്പോരുകയും ചെയ്യും.
അറിവ് പങ്കുവയ്ക്കുന്നത് മനുഷ്യനാണ് അവിടെ സ്ത്രീയെന്നതോ പുരുഷനെന്നതോ ഒരു പ്രശ്നമല്ല. സ്ത്രീപക്ഷ എഴുത്തുകാര്‍ ഒരു വിവേചനമല്ലേ? ഒരു ഭാഗത്തേക്കും വിവേചനം പാടില്ല. നിഷ്പക്ഷമാണ് നല്ലത്. നിഷ്പക്ഷ എഴുത്തുകാര്‍ വരട്ടെ എന്ന് ആഗ്രഹിക്കാം..
അടുക്കളയില്‍ കെട്ടിയവന് കഞ്ഞീം കറീം വച്ച് അടുപ്പിലൂതി മനോരമയും മംഗളവും വായിച്ചു മൂന്നു നാല് പരമ്പരകളും കണ്ടു ഇരിക്കുവാനാണ് അവര്‍ക്ക് താല്പര്യമെന്ന് തോനുന്നു.
അവരെ അങ്ങിനെ ആക്കിത്തീര്‍ത്തത് ആരാണ് അനുരൂപ്? അവിടെയാണ് പ്രശ്നം. ലിംഗവിവേചനത്തിന്റെ അടിത്തറ സാംസ്കാരികം കൂടിയാണ്. അത് അവിടെ നിന്നു തന്നെ മാറുകയും വേണം. നൂറ്റാണ്ടുകള്‍ തന്നെ എടുക്കേണ്ടി വരരുത്. എത്രയും പെട്ടെന്നായാല്‍ അത്രയും നല്ലത്.
പ്രചരിപ്പിക്കാന്‍ കാണിക്കുന്ന മനസ്സിന് ഒരിക്കല്‍ കൂടി നന്ദി..
ഗൂഗിളിന്റെ ഈ പ്രശ്നം ആദ്യമായാണ് കേള്‍ക്കുന്നത്. പ്രശ്നകാരണം പലതാകാം.. എന്തായാലും ശ്രദ്ധ അര്‍ഹിക്കുന്ന കാര്യം തന്നെ...
അദ്ദേഹം=ആ ദേഹം ആയതിനാൽ സ്ത്രീയെയും അദ്ദേഹം എന്നു വിളിക്കാമെന്നതിനോട് പൂർണ്ണമായും യോജിക്കുന്നു. ഞാൻ പലപ്പോഴും ആ രീതിയിൽ പറയാറുമുണ്ട്. ബ്ലോഗിൽ പോലും എവിടെയോ ഞാൻ ആ രീതി പ്രയോഗിച്ചിട്ടുണ്ട്.
അവർ എന്ന പ്രയോഗത്തിന്റെ കാര്യം:- ഒരിക്കൽ എന്നെ സ്കൂളിൽ കണക്ക് പഠിപ്പിച്ച അധ്യാപകന്റെ വീട്ടിനുമുൻപിലൂടെ പോയപ്പോൾ മാതാപിതാക്കളോട് ഞാൻ പറഞ്ഞു: ആ കാണുന്നത് എന്റെ സാറിന്റെ വീടാണ്. 'അവരാണ്' എന്നെ കണക്ക് പഠിപ്പിച്ചതെന്ന്. അതുകേട്ടപ്പോൾ മാതാപിതാക്കൾ ചോദിച്ചു: സാറെന്നോ ടീച്ചറെന്നോ നീ പറഞ്ഞത്?
'മനുഷ്യൻ' എന്ന വാക്കിന്റെ അവസാനത്തെ 'ൻ' പുല്ലിംഗത്തെത്തന്നെയാണ് സൂചിപ്പിക്കുന്നതെന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. ആണിനെ 'മനുഷ്യൻ' എന്നും പെണ്ണിനെ 'മനുഷ്യ' എന്നും പൊതുവെ 'മനുഷ്യർ' എന്നും വിളിക്കണം എന്ന അഭിപ്രായക്കാരനാണ് ഞാൻ.
ഡോക്ടറേറ്റ് കിട്ടിയ നിഷയുടെ കാര്യം:- എം. കൃഷ്ണൻ നായരുടെ സാഹിത്യവാരഫലത്തിലാണെന്നുതോന്നുന്നു വായിച്ചത്.. ഒരിക്കൽ നെഹ്രു തിരുവനന്തപുരം വിമാനത്താവളത്തിലാണെന്നു തോന്നുന്നു, വന്നിറങ്ങിയപ്പോൾ കുറച്ചു സ്ത്രീകളെ ആരോ പരിചയപ്പെടുത്തി.. ഇത് ഇന്നയാളുടെ ഭാര്യ, ഇത് ഇന്നയാളുടെ ഭാര്യ എന്ന രീതിയിൽ. അപ്പോൾ നെഹ്രു ചോദിച്ചു: ഇവരൊക്കെ ഭാര്യമാർ മാത്രമാണോ, ഇവർക്കൊന്നും സ്വന്തമായ വ്യക്തിത്വം ഒന്നും ഇല്ലേ?
അടുത്ത കാലത്തായിട്ട് സ്ത്രീകളുടെ എഴുത്തിൽ ജനങ്ങളെക്കുറിച്ച് പൊതുവെ എഴുതുമ്പോൾ 'she' എന്ന് എഴുതിക്കാണുന്നു. ഇത്രയും കാലം പുരുഷഎഴുത്തുകാർ സ്ത്രീലിംഗത്തെ വിസ്മരിച്ചുകൊണ്ട് 'he' എന്നു മാത്രമെഴുതിയതിനോടുള്ള ഒരു പകരം ചോദിക്കലാണ് അത് എന്നാണ് തോന്നിയിട്ടുള്ളത്. അത് ഒരു നല്ല പ്രവണത ആയിട്ട് തോന്നുന്നില്ല. അനാവശ്യപുല്ലിംഗപ്രാധാന്യവും സ്ത്രീലിംഗ അവഗണനയും എന്ന അവസ്ഥയിൽനിന്ന് അനാവശ്യ സ്ത്രീലിംഗ പ്രാധാന്യവും പുല്ലിംഗ അവഗണനയും എന്ന അവസ്ഥയിലേക്കെത്താൻ മാത്രമെ അതുകൊണ്ട് കഴിയൂ. രണ്ടു ലിംഗങ്ങൾക്കും തുല്യപ്രാധാന്യം വേണമെന്ന് ഞാൻ വാദിക്കുന്നു. ആൾക്കാരെക്കുറിച്ച് പൊതുവെ പറയുമ്പോൾ 'he' എന്നോ 'she' എന്നോ മാത്രം പറയാതെ 'he or she' എന്നെഴുതാനാണ് എനിക്ക് താൽപര്യം.
ടോട്ടോചാൻ, നന്ദി!
തെറ്റിദ്ധാരണ വേണ്ട. ശരിയായ സമത്വം തന്നെയാണ് വേണ്ടത്.
അതേ സമയം കൃത്യമായ ലിംഗഭേദമില്ലാത്ത വാക്കുകള്‍ക്ക് ഉപയോഗിക്കേണ്ടീ വരുമ്പോള്‍ സ്ത്രീലിംഗപദം ഉപയോഗിക്കുന്നത് നല്ല പ്രവണത എന്ന് ഉദ്ദേശിച്ചതേയുള്ളൂ....
she എന്ന് ഉപയോഗിക്കുന്നത് സ്ത്രീ എഴുത്തുകാര്‍ മാത്രമല്ല... ഇംഗ്ലീഷില്‍ പൊതുവേ എല്ലാത്തിലും ഹീ ഉപയോഗിക്കേണ്ടതിന്‍ പകരം she എന്ന് തന്നെ ഉപയോഗിച്ചു കാണുന്നു. തല്‍ക്കാലം ഒരു പശ്ചാത്താപം ആയി കണ്ടാല്‍ മതി...
ഏറ്റവും മികച്ചത് ലിംഗഭേദമില്ലാത്ത പദങ്ങള്‍ ഉണ്ടാക്കിയെടുക്കുക എന്നത് തന്നെ...
നന്ദി,
മറുപടിക്ക് വൈകിയതില്‍ ക്ഷമിക്കുക.
ഒരു ചെറിയ വാഹനാപകടത്തില്‍ ചില പരിക്കുകള്‍ പറ്റിയതിനാല്‍ വിശ്രമത്തിലായിരുന്നു.
സമത്വം തന്നെയാണ് വേണ്ടത്. അതില്‍ സംശയമില്ല..
താങ്കൾ ഈ പോസ്റ്റ് കൊണ്ട് എന്താണ് പറയാൻ ആഗ്രഹിച്ചത് ? മലയാളത്തിന്റെ അല്ലെങ്കിൽ ഭാഷാപരമായ സങ്കുചിത്വമോ ? അതോ സ്ത്രീകൾക്ക് നേരിടേണ്ടിവരുന്ന അവഗണനയോ ? ഭാഷയിലും ചരിത്രത്തിലും ഉള്ള ആൺകോയ്മ താങ്കൾ വ്യക്തമായും പറയുന്നുണ്ട് താങ്കളുടെ പോസ്റ്റിൽ, “താങ്കൾ കണ്ടെത്തിയിട്ടുള്ള ഈ “അവൻ” പ്രയോഗം പുല്ലിംഗ അർത്ഥത്തിലല്ല ഉപയോഗിക്കുന്നത് “നാം” എന്നപോലെ പൂരകബഹുവചനമായി ആണ് “മനുഷ്യൻ” എന്നത് ബഹുവചനത്തിൽ “സാഹചര്യത്തിനനുസരിച്ച്” പുരുഷനായും, ജീവസമൂഹമായും പറയുന്നു. മനുഷ്യൻ എന്നത് പുല്ലിംഗമായതുകൊണ്ട് നമുക്ക് ഇനി അത് മാറ്റി സമത്വ സുന്ദരമായ മറ്റൊരു വാക്ക് ഉപയോഗിക്കണോ ? വ്യക്തിപരമായി എനിക്ക് വിയോജിപ്പില്ല പക്ഷേ അത് എളുപ്പമാണോ? അതോടൊപ്പംതന്നെ മറ്റൊരു ചോദ്യം കൂടെ ചോദിക്കാനാഗ്രഹിക്കുന്നു. മനുഷ്യൻ എന്ന വാക്കിന് പകരമായി ലിംഗത്തെ സൂചിപ്പിക്കാത്ത ഒരു വാക്ക് ഉപയോഗിക്കുമ്പോൾ “ സ്ത്രീകളുടെ പ്രശ്നങ്ങൾ “ പരിഹരിക്കപ്പെടുന്നുണ്ടോ ? ഇതൊക്കെ വെറും “വരട്ടുവാദം” എന്നല്ലാതെ എന്തെങ്കിലും പ്രയോജനം ഉള്ളതണോ ? “ ഇതേ പോലെ ഒരു വിഷയവുമായി ശ്രീമതി അല്ലെങ്കിൽ വേണ്ട ശ്രീ എന്നുതന്നെ ആയിക്കോട്ടെ ശ്രീ വിനയ ഒരു പോസ്റ്റിട്ടട്ടുണ്ട് അതും അതിലെ കമന്റുകളും വായിക്കാൻ താത്പര്യം. അനിൽ @ബ്ലോഗിന്റെ കമന്റിൽ അതിന്റെ ലിങ്ക് ഉണ്ട്.
ക.) ഞാന്‍ വര്ണ്ണി്ക്കുന്ന ആള്ക്ക്് നിങ്ങള്‍ ഒരു പേരു നല്ക ണം. അത് കടലാസില്‍ എഴുതി വച്ചാല്‍ മതി. "അറുപതു വയ്യസ്സു കഴിഞ്ഞ ഒരു മനുഷ്യന്‍"
ആ കുട്ടികൾ എഴുതിയതിൽ എന്താണ് തെറ്റ് ?, ലിംഗം ഉള്ള അവസ്ഥയിൽ ജീവിക്കുന്ന മനുഷ്യൻ ലിംഗമില്ലാതെ എന്തിന് അറിയപ്പെടണം ? ഈ തല വാചകത്തിൽ തന്നെ “ ആൾക്ക്” എന്നത് പുല്ലിംഗ ഏകവചനമാണ്, രണ്ടാമത്തേത് “ഒരു മനുഷ്യൻ” ഇതും പുല്ലിംഗ ഏകവചനമാണ്. ഇവിടെ കുട്ടികൾ എഴുതിയത് വളരെ ശരിതന്നെ. ഭാഷ രൂപം കൊണ്ടത് ഒരു ഭൂപ്രദേശത്തിന്റെ, ജൈവപരവും,ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകളിൽ നിന്നാണ്, ഇതിൽ ജൈവപരമായ പ്രത്യേകത ആണ് ആണിന് മുന്തൂക്കം കൊടുത്തുകൊണ്ടുള്ള ഭാഷാ പ്രയോഗങ്ങൾ നിലവിൽ വന്നത്. ഇത് പരിവർത്തനം ചെയ്യപ്പെടാവുന്നവയാണ് കാലഘട്ടത്തിനനുസരിച്ച്, അത് പലപ്പോഴും ഉണ്ടാകുന്നുമുണ്ട്. താങ്കൾ ഒരു അധ്യാപനാണെങ്കിൽ, താങ്കൾ ചിന്തിച്ചത് ശരി ആണോ എന്ന് ആലോചിക്കുക.( പരീക്ഷണം) ഫലത്തിൽ ആൽക്കെമിസ്റ്റ് ആയത് താങ്കൾ തന്നെയാണ്.
ഹ ഹ ഹ ഹ…… മനുഷ്യൻ എന്നാൽ പുരുഷൻ എന്ന് അവർധരിച്ചില്ല. അങ്ങനെ ധരിച്ചത് നിങ്ങൾ ആണ് ഒരു മനുഷ്യൻ എന്നാൽ അത് പുരുഷനെ ആണ്, അല്ലെങ്കിൽ പുല്ലിംഗത്തെ ആണ് പ്രതിനിധാനം ചെയ്യുന്നത്, ഒരു ജീവ സമൂഹത്തെ ലിംഗേതര പ്രയോഗത്തിന് , മനുഷ്യരുടെ എന്നും, മനുഷ്യന്റെ എന്നും (ഓർക്കുക “ഒരു മനുഷ്യന്റെ “ എന്നല്ല) എന്നുമാണ് ഉപയോഗിക്കുന്നത്. ഇവിടെ താങ്കൾ ആണ് തെറ്റിദ്ധരിക്കപ്പെട്ടത്, ചോദ്യത്തിൽ ഒരു മനുഷ്യന്റെ എന്ന് ചോദിക്കുകയും, അതിന് ശേഷം സമൂഹത്തെ, ഭാഷയെ പഴിചാരുന്നതിലും എന്താണ് മാഷെ യുക്തി ???(താങ്കൾ ഒരു അധ്യാപഹയൻ ആകാതിരിക്കട്ടെ എന്നാഗ്രഹിക്കുന്നു പ്രത്യേഗിച്ചു മലയാള ഭാഷയുടെ)
“അന്നത്തെ നാലാം ക്ലാസ്സ് തന്നെ ഭേദം ഇഷ്ടാ “
ഘ.) സ്ത്രീലിംഗവും പുല്ലിംഗവും രൂപീകരിക്കാന്‍ ഉള്ള ശ്രമം കൊണ്ട് ഭാഷക്ക് നഷ്ടപ്പെട്ടത് ലിംഗപരമല്ലാതെ ഒരു കാര്യത്തെ നോക്കിക്കാണാനുള്ള കഴിവാണ്.
അങ്ങനെ ഒരു കുറവ് സംഭവിച്ചിരുന്നോ ? ഇല്ല എന്നാണ് തോന്നുന്നത്. സ്ത്രീലിംഗം എന്നതും, പുല്ലിംഗം എന്നതും യാഥാർത്ഥ്യങ്ങൾ അല്ലെ, എന്റെ അഭിപ്രായത്തിൽ അത് വേർതിക്കേണ്ടതുതന്നെയാണ്. അല്ലെങ്കിൽ ചില അവസരങ്ങളിൽ എങ്കിലും അത് പ്രശ്നങ്ങൾ സൃഷ്ടിക്കാം പക്ഷെ ഇതിന്റെ പേരിൽ ഏതെങ്കിലും, മനുഷ്യാവകാശ ലംങ്കനം നടക്കുന്നു എങ്കിൽ അത് ചെറുക്കേണ്ടതാണ്.
എന്താണ് സാറെ ഇതിലെ “ആ പ്രശ്നം” ബഹുവചനത്തിൽ ഇരിക്കുമ്പോൾ അധ്യാപകർ എന്നും ലിംഗാടിസ്ഥിത എകവചനത്തിൽ അധ്യാപകൻ എന്നും അധ്യാപിക എന്നും നമ്മുടെ ഭാഷ നിർവചിക്കുന്നുണ്ടല്ലോ. പിന്നെ എവിടെ ആണ് ഈ ഏകവചന പ്രച്ചനം ? പ്രസംഗിക്കുന്നവരെല്ലാം ഭാഷാ പ്രാവിണ്യം ഉള്ളവരാകില്ലല്ലോ താങ്കളെ പോലെ ഉള്ളവരും കാണില്ലെ (തമാശിച്ചതാ ചൂടാവല്ലെ) ഭാഷ അറിയാവുന്നവൻ അധ്യാപകർ എന്ന സമൂഹത്തിന്റെ പ്രശ്നം അവതരിപ്പിക്കുമ്പോ “അധ്യാപകർ“ എന്ന് തന്നെയാവും സംബോധന ചെയ്യുക അങ്ങനെ അല്ലാതെ ആരെങ്കിലും പ്രസംഗിച്ചാൽ അങ്ങനല്ല മാഷെ എന്ന് സ്നേഹത്താൽ തിരുത്തിക്കുക അതാണ് അതിന്റെ ശരി, അല്ലാതെ ഭാഷയെ കുറ്റം പറയുന്നതല്ല. ഒരു പക്ഷെ ഈ തിരുത്തലിലൂടെ “ അധ്യാപികയുടെ സേവനം തിരസ്കരിക്ക പെടാതിരിക്കും” ഇതൊരു തർക്കവിതർക്ക പ്രശ്നമല്ല, അറിവില്ലായ്മ ഭാഷയ്ക്ക് പാരയാകുന്നു എന്ന് മാത്രം.
തീർച്ചയായും ഉണ്ട് അതിന്റെ പരിണത ഭലമാണ്, സ്ത്രീകൾക്കുള്ള സംവരണം, ഈ സവരണത്തിനും ഭാഷ ഒരു കാരണമാണ്, സ്ത്രീയുടെ ദൌർബല്ല്യങ്ങൾ ( ശാരീരികവും, മാനസികവും ആയ) മനസ്സിലാക്കി ആണ് നിയമം മൂലം സ്ത്രീകൾക്ക് സംവരണം നൽകപ്പെട്ടുവരുന്നത്. പാർലമെന്റിൽ 30% സ്ത്രീ സംവരണം വേണം എന്ന് വാദിക്കുന്നിടത്ത് 50% വേണം എന്ന പക്ഷക്കാരനാണ് ഞാൻ, മനുഷ്യൻ സുഖ ദുഖങ്ങളിൽ തുല്ല്യരായിരിക്കട്ടെ എന്ന പാർശ്വവീക്ഷണം ഉള്ളതിനാൽ സ്ത്രീകൾക്ക് പൂർണ്ണ പിന്തുണ നൽകുകയും ചെയ്യും ‘ തല്ലുകൊള്ളുന്ന ചണ്ടതന്നെ കാശും വാങ്ങട്ടെ”!!!
എവിടെ ആണ് മാഷ് ഈ പ്രയോഗം സർവ്വ സാധാരണമായി കാണ്ടിരിക്കുന്നത് ? വാത്സല്യം കൂടുമ്പോൾ മാതാപിതാക്കൾ പെൺകുട്ടികളെ “മോൻ” എന്നും “എന്റെ മോൻ ഇങ്ങുവാടാ എന്നും” പ്രയോഗിക്കും ഇത് തികച്ചും തീന്മേശ ഭാഷണമാണ് അതിനെ ജനറലൈസ് ചെയ്യരുത്. ഭാഷാപരമായി “അവർ” എന്നു തന്നെ ആണ് പറായാറുള്ളാത്……“ അവരുടെ ചുറ്റുപാടുകൾക്ക് അനുസരിച്ച് എന്നു……അവരുടെ കൂട്ടുആരായിരിക്കാനാണ് അധ്യാപകർ ശ്രമിക്കേണ്ടത് എന്നും മാണ് സാധരണ സംസാരിക്കാറുള്ളതും, ഞാൻ കേട്ടിട്ടുള്ളതും, ഇതും ഭാഷയുടെ പരിമിതിയായി പറയണോ ? ഇതൊക്കെ അറിവില്ലായ്മയിൽ നിന്നും പുറത്ത്വരുന്ന ഭാഷണശകലങ്ങൾ ആണ്.
മനുഷ്യ ചരിത്രത്തെ കുറിച്ച് പറയുമ്പോൾ “അവൻ “ എന്ന പ്രയോഗം മാത്രം ആവർത്തിക്കുന്നു അപ്പോൾ അവൾ എവിടെ ആയിരുന്നു??? മാഷെ സത്യം പറഞ്ഞാൽ ഞാൻ വിചാരിച്ചു ഈ സ്ത്രീ എന്ന സംഗതി അന്ന് ഇല്ലായിരുന്നു എന്ന് കാരണം സ്ത്രീയെ പറ്റി ഒന്നും പറയുന്നില്ല, പിന്നെ ഞാൻ വിക്കിപരതി നോക്കി, ഈ സ്ത്രീ എവിടെ പോയി എന്ന് ? പിടികിട്ടീല്ല!!!! പിന്നെ ഞാൻ ആശ്വസിച്ചു ചിലപ്പോൾ “അവൻ” എന്നത് “ അവളും അവനും” കൂടെ കൂടുന്നതാണോ എന്ന്. അങ്ങനെ ആവാം അല്ലെങ്കിൽ പാവം മെറ്റേണിറ്റി ലീവിൽ ആയിരുന്നപ്പോൾ ആവാം പഹയൻ ഇതെല്ലാം കണ്ടുപിടിച്ചത്, അല്ലെങ്കിൽ ഈ കണ്ടുപിടുത്തമെല്ലാം സ്വന്തം പേരിൽ പേറ്റന്റ് ഉണ്ടാക്കിയതാവും…. എന്നാലും ഈ മനിശേനെ…..
ഈ പ്രയോഗങ്ങൾ പുരുഷന്റെ സംഭാവന ആയിരിക്കും, നരൻ-നരി, കുറുക്കൻ -കുറുക്കി, പുരുഷൻ -പുരുഷി, … ഈ ശ്വരാാാാാാാാാാാാ എന്തൊക്കെ കണ്ടാലാ തെക്കോട്ട് എടുക്കാൻ പറ്റുക, ശിവനെ നീ തുണ.
എന്നാൽ ശ്രീമതി നിഷയുടെ “ഭാര്യൻ” ആണ് ബാബു ഇങ്ങനെ ഒരു അതിഭാഷ വിപ്ലവം നടത്താം, എന്റിഷ്ടാ, ശ്രീമാൻ ബാബുവിനെ ആദ്യം കൊണ്ടുവന്നതുകൊണ്ടോ, ശ്രീമതി നിഷയെ ആദ്യം കൊണ്ടുവന്നതുകൊണ്ടോ അവർ ചെയ്ത് കർമ്മത്തിന്റെ ഫലത്തിന് ഏറ്റക്കുറച്ചിൽ ഉണ്ടാകുന്നില്ല, പിന്നെ ഇതൊക്കെ വാദിക്കാൻ വേണ്ടി പറയാം…. ശ്രീമതി നിഷ മഹാത്മഗാന്ധി യൂണിവേർസിറ്റിയിൽ നിന്നും പി.എച്ച്.ഡി നേടി, ശ്രീചിത്ര്യയിൽ പ്രഫസ്സർ ആയ ബാബു ആണ് ഭർത്താവ്, ഇങ്ങനെയും വാർത്തകൾ വരാറുണ്ട്, ഒരു വശം തന്നെ കണ്ട് വിലയിരുത്തരുത്.
"അയ്യോ, അയ്യോ.................(വടിവേലു, ഫെയിം ചിരി)
ഞാനില്ലെ…. സുല്ല്…..,
കാല്‍വിന്‍ താങ്കളുടെ മറുപടി വളരെ ഉചിതം. നന്ദി...
"വാരിയെല്ല്" ഒത്തിരി ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ്.. മതങ്ങളുടെ നിലനില്‍പ്പിന് സ്ത്രീ പുരുഷന്റെ അടിമയായിരിക്കുക തന്നെ വേണം.. അതിനായി പഴയ ഒരു പുരുഷാധിപത്യ തലമുറ സൃഷ്ടിച്ച കഥകള്‍...
നമുക്ക് വേണ്ടത് പുതിയ ഒരു തലമുറയെ ആണ്. വിവേചനങ്ങളില്ലാത്ത ഒരു തലമുറ..
ചോദ്യം ചെയ്ത ശേഷം ഒരു വിഷയവും ഉപേക്ഷിക്കേണ്ടതില്ല. അത് ശരിയെന്ന് ബോധ്യമുണ്ടെങ്കില്‍ നമ്മുടെ ജീവിതത്തില്‍ പകര്‍ത്തുക.. മറ്റുള്ളവര്‍ പതിയേ പുറകേ വരും...
തീര്‍ച്ചയായിട്ടും ക്ലാസ് മുറികളില്‍ തന്നെയാണ് ഇത്തരം വിവേചനങ്ങള്‍ ഒഴിവാക്കേണ്ടത്. അവിടമാണ് തുടക്കം....
പ്രതിഭ പാട്ടീല്‍ ഇന്ത്യയുടെ പ്രഥമസ്ഥാനത്തേക്ക് വന്നപ്പോള്‍ രാഷ്ട്രപതിയുടെ സ്ത്രീലിംഗ പദം തേടിപ്പോയ മലയാള മാധ്യമങ്ങളെ ഈ അവസരത്തില്‍ ഓര്‍ക്കുന്നു. പ്രതിഭ പാട്ടീലിനെ രാഷ്ട്രപത്നി എന്ന് സംബോധനചെയ്യേണ്ടി വരും എന്നുപോലും അവര്‍ എഴുതിപിടിപ്പിച്ചു.
രാഷ്ട്രപതി രാഷ്ട്രത്തിന്റെ പതി അല്ല രാഷ്ട്രത്തിന്റെ അധിപധി ആണ് എന്നും അധിപധി ആണോ പെണ്ണോ ആകാം എന്നും മനസ്സിലാക്കാനുള്ള സാമാന്യ ബോധംപോലും നമ്മുടെ മാധ്യമങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നു. എന്തായാലും പ്രതിഭ പാട്ടീലിനെ ഇതുവരെ ആരും രാഷ്ട്രപത്നി എന്ന് വിളിച്ചു കേട്ടില്ല, മഹാഭാഗ്യം.
രാഷ്ട്രപതി എന്നത് രാഷ്ട്രാധിപതി എന്നായിരുന്നെങ്കില്‍ പ്രശ്നമുണ്ടാകില്ലായിരുന്നു. എന്തായാലും പ്രതിഭാപാട്ടീലിനെ രാഷ്ട്രപതി എന്നു തന്നെയെങ്കിലും സംബോധന ചെയ്യുന്നുണ്ടല്ലോ...
ചെയർമാൻ എന്നത് ആണിനും പെണ്ണിനും ഉപയോഗിക്കാമായിരുന്നു, അതിനെ നമ്മൾ ചെയർവുമൺ ആക്കി കലഹിച്ചു, ഇപ്പോൽ അത് ചെയ്‌ർപേർസണായി വളർന്നു.
---
"അവന്‍ തീ കണ്ടുപിടിക്കുമ്പോള്‍ അവള്‍ എന്തെടുക്കുകയായിരുന്നു?"
അവളല്ലേ തീ കത്തിച്ചതു ആ തീയല്ലേ അവൻ കണ്ടുപിടിച്ചതു!
ഒരു ട്വിസ്റ്റ് ആണ്, ക്ഷമിക്കണം..
ആ...... ആയിരിക്കാം.
സ്ത്രീ മേധാവിത്ത കാലത്തേക്ക് സഞ്ചരിച്ച് കൊണ്ടിരിക്കുന്നു നാം
(നാം, എന്നത് ആണാണേ അതോ പെണ്ണോ)
ആ കാലത്തിലെത്തികഴിഞ്ഞ് ആൺ വർഗ്ഗം പറയും ..............
നന്ദി..
ട്വിസ്റ്റ് കുഴപ്പമില്ല. പക്ഷേ കണ്ടുപിടിച്ചത് മനുഷ്യനാണ് എന്നായിരിക്കും കൂടുതല്‍ നല്ലത്,
സിദിക്ക്,
ആനക്കാര്യമൊന്നുമല്ല ഈ എഴുതിയത്, വളരെ ലളിതമായ ചിന്തകള്‍ മാത്രം...
സ്ത്രീമേധാവിത്വകാലത്തിലേക്കുള്ള സഞ്ചാരവും ശരിയല്ല. മനുഷ്യന്‍ എന്നു മനുഷ്യനായാല്‍ മതി..
അതുപോലെ...........ഒരു മറുചോദ്യം.................
അവന്‍മാര്‍ ഈ ഭാഷ മുഴവന്‍ ഉണ്ടാക്കിയപ്പോള്‍ അവള്‍ എന്തെടുക്കുകയായിരുന്നു ..
അവള്‍ കിടന്നുറങ്ങുകയായിരുന്നോ....പോത്തുപോലെ ...അല്ലാ .....എരുമയെപോലെ ..
അതുപോലെ...........ഒരു മറുചോദ്യം.................
അവന്‍മാര്‍ ഈ ഭാഷ മുഴവന്‍ ഉണ്ടാക്കിയപ്പോള്‍ അവള്‍ എന്തെടുക്കുകയായിരുന്നു ..
അവള്‍ കിടന്നുറങ്ങുകയായിരുന്നോ....പോത്തുപോലെ ...അല്ലാ .....എരുമയെപോലെ ..
ഭാഷ നിര്‍മ്മിക്കുന്നതില്‍ അവന്റെ സ്വാധീനം ഒത്തിരി വലുതായിരുന്നു എന്ന് ലേഖനത്തില്‍ തന്നെ പറയുന്നുണ്ട്..
അവള്‍ ഉറങ്ങുകയല്ലായിരുന്നു മറിച്ച് അവളെ അവന്‍ ഉറക്കിക്കിടത്തുകയായിരുന്നു..ഒന്നും ചെയ്യാന്‍ സമ്മതിക്കാതെ...
അക്ഷേപിക്കാനാണെങ്കിലും അല്ലെങ്കിലും പോത്തിനെ എരുമയാക്കാനുള്ള ഔചിത്യമെങ്കിലും താങ്കള്‍ കാണിക്കുന്നതിലേക്ക് ലേഖനത്തിന് എത്താന്‍ കഴിഞ്ഞു എന്നറിഞ്ഞതില്‍ സന്തോഷം...
പോത്തിനെ എരുമയാക്കിയത് ആക്ഷേപമല്ല. ഈചിന്തകളും കണ്ടെത്തലുകളും അഭിനന്ദന്ര്‍ഹം എന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണു ....
അതിനെ അംഗീകരിക്കുന്നു എന്ന് കാണിക്കാന്‍ വേണ്ടിയാണു......
തിരുത്തലുകള്‍ ആവിശ്യമുണ്ട് എന്ന് തന്നെ പറയുന്ന്നു.
പക്ഷെ സമത്വം എന്നുള്ളത് എല്ലാ അര്‍ത്ഥത്തിലും എല്ലാ തലത്തിലും ഉള്‍ക്കൊള്ളണം.
അവസരങ്ങളിലും അവകാശങ്ങളിലും മാത്രമല്ല ഉത്തരവാദിത്വങ്ങളിലും അത് കാണണം.
ഒരു വാദത്തിനു വേണ്ടി ഉറക്കുകയാണെന്ന് സമ്മതിച്ചാലും ,ഉറക്കുന്നവരാണോ ഉറങ്ങുന്നവര്‍ ആണോ കുഴപ്പക്കാര്‍ എന്ന് ചോദിച്ചാലോ .....
അല്ലെങ്കില്‍ ഉറക്കുന്നതാണോ ഉറങ്ങുന്നതാണോ അപകടം എന്ന് ചോദിച്ചാലോ .......
വ്യക്തത ആഗ്രഹിക്കുന്നു ....
എല്ലാ മാധ്യമങ്ങളിലും ഇന്നും ഇതു തുടരുന്നു എന്നതാണ് സത്യം..
പെണ്ണിനും ആണിനും തമ്മില്‍ പല കാര്യങ്ങളിലും വ്യത്യാസങ്ങളുണ്ട്. ബുദ്ധിപരമായി ഈ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ വ്യത്യാസങ്ങളുള്ളതായി ശാസ്ത്രീയപഠനങ്ങളൊന്നും സൂചിപ്പിക്കുന്നില്ല. ശാരീരികമായ കുറച്ചുവ്യത്യാസങ്ങള് മാത്രം.
അങ്ങനെ വ്യത്യാസങ്ങളുള്ളതുകൊണ്ട് ജനസംഖ്യയില്‍ പകുതി ജനങ്ങളെ ബാക്കി പകതി അടക്കിഭരിക്കണം എന്നാണോ ഉദ്ദേശിക്കുന്നത്? ജനാധിപത്യം എന്ന സംവിധാനത്തിന്റെ തന്നെ ആവശ്യം ഉണ്ടായിരുന്നില്ലല്ലോ, രാജഭണം പോരായിരുന്നോ?
സജിത്തിനെ ആരെങ്കിലും ശാരീരികമായി ആക്രമിച്ചാല്‍ ആ ആക്രമണത്തെ അംഗീകരിച്ച് കീഴടങ്ങാറുണ്ടോ സജിത്ത്?
ശാരീരികവും മാനസികവുമായി മേല്ക്കോയ്മകളല്ല പുരോഗമനസമൂഹത്തിന്റെ രീതി. അവിടെ സമത്വത്തിനാണ് പ്രാധാന്യം. സജിത്ത് ഉള്‍ക്കൊള്ളുമെന്നു കരുതട്ടെ.