വിവാഹപ്രായം 21 ആക്കണം.

ഭാരതത്തില്‍ ഇന്നുള്ള നിയമങ്ങള്‍ അനുസരിച്ച് വിവാഹപ്രായം പെണ്‍കുട്ടികള്‍ക്ക് 18 ഉം ആണ്‍കുട്ടിക്ക് 21 ഉം ആണ്. തികഞ്ഞ ലിംഗവിവേചനമാണിത്. നിരവധി ആളുകള്‍ പലപ്പോഴായി ഇത് അനീതിയാണെന്നും വിവാഹപ്രായം ഏകീകരിക്കണം എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇപ്പോള്‍ സര്‍ക്കാരും ആ വഴിക്ക് ആലോചിച്ചു തുടങ്ങി. വിവാഹപ്രായം 18 ആക്കി മാറ്റണം എന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ പല കോണുകളില്‍ നിന്നായി എതിര്‍സ്വരങ്ങള്‍ ഉയര്‍ന്നിരുന്നു. ആണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കുന്നത് പലര്‍ക്കും അത്ര ദഹിച്ചില്ല.

നിയമാനുസൃതമായി തന്നെ പ്രായപൂര്‍ത്തിയാകുന്ന പ്രായം 18 ആണ് എന്നിരിക്കേ വിവാഹപ്രായത്തിന്‍റെ കാര്യത്തില്‍ എന്തിനാണീ വിവേചനം?
ഏതു നിയമങ്ങളും കാലാകാലം പരിഷ്കരിക്കപ്പെടേണ്ടത് ആണ്.

സത്യത്തില്‍ വിവാഹപ്രായം കുറക്കുകയല്ല, കൂട്ടുകയാണ് വേണ്ടത്.
അതും ലിംഗ വിവേചനം ഒഴിവാക്കിക്കൊണ്ടു മാത്രമേ പാടുള്ളൂ.
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തി ആണ്‍കുട്ടികളുടേതിന് തുല്യമാക്കുകയാണ് വേണ്ടത്.

ബ്രിട്ടീഷുകാരുടെ കാലത്ത് നിലവിലിരുന്ന നിയമമാണ് ഇന്നും നിലനില്‍ക്കുന്നത്. പുരുഷാധിപത്യം നിലനിര്‍ത്താനുള്ള ഒരു വഴിയായിട്ടു തന്നെ ഇതിനെ കണക്കാക്കേണ്ടിയിരിക്കുന്നു.
പണ്ടു കാലത്തെ പോലെയല്ല ഇന്ന് പെണ്‍കുട്ടികളുടെ അവസ്ഥ. അവര്‍ സമൂഹത്തിന്‍റെ എല്ലാ മേഖലകളിലേക്കും എത്തിപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ നല്ല മാറ്റത്തിന് തുടര്‍ച്ചയും വേഗവും ഉണ്ടാവണമെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന സ്വാതന്ത്രത്തോടെ ജീവിക്കാനുള്ള അവസരമുണ്ടാവണം.

പഠനം പൂര്‍ത്തിയാക്കാനും ജോലി നേടാനും ൧൮ വയ്യസ്സ് എന്ന പ്രായം അവസരമൊരുക്കില്ല. എന്നാല്‍ എങ്ങിനെയെങ്കിലും 'ബാധ്യത'യൊഴിപ്പിക്കാന്‍ ശ്രമിക്കുന്ന രക്ഷിതാക്കള്‍ക്ക് മുന്‍പില്‍ ജോലിക്കോ പഠനത്തിനോ ഇന്നും പ്രാധാന്യമില്ല എന്നതാണ് സത്യം.

ബഹുഭൂരിപക്ഷം വരുന്ന രക്ഷിതാക്കളും പെണ്‍കുട്ടികളുടെ ഭാവി കാണുന്നത് വിവാഹത്തിലാണ്, ആണ്‍കുട്ടികളുടേത് പഠനത്തിലും ജോലിയിലും.
സമൂഹത്തിന്‍റെ ഈ രൂക്ഷമായ ലിംഗ വിവേചനം ഒരു പരിധിക്കപ്പുറം പെണ്‍കുട്ടികളെ ബാധിക്കാതിരിക്കാന്‍ വിവാഹപ്രായം ഉയര്‍ത്തുന്നതിലൂടെ സാധിക്കും.
അതു തന്നെയല്ല, ആണ്‍കുട്ടികളും പെണ്‍കുട്ടികളും തുല്യരാണെന്ന ബോധത്തിന് വിവാഹപ്രായത്തിലുള്ള സമത്വം ഒരു അവശ്യഘടകം തന്നെയാണ്.

സ്വാതന്ത്രത്തോടെ കളിച്ചും പഠിച്ചും നടക്കേണ്ട പ്രായത്തില്‍ വിവാഹത്തിന്‍റെ കെട്ടുപാടുകള്‍ക്കുള്ളില്‍ ജീവിക്കേണ്ട അവസ്ഥയല്ല നമുക്ക് വേണ്ടത്. മറിച്ച് സ്വാതന്ത്രത്തോടെയും വിമര്‍ശനാത്മകമായും സമൂഹത്തെ മനസ്സിലാക്കാനും സ്വന്തം പാത നിര്‍ണ്ണയിക്കാനുമുള്ള അവസ്ഥയാണ്.

വിവാഹ പ്രായത്തിന്‍റെ കാര്യത്തില്‍ പോലും മതപരമായ വിവേചനം നടക്കുന്ന നാടാണ് നമ്മുടേത്.
ഒരു പ്രത്യേക മതവിഭാഗത്തിനു മാത്രം പെണ്‍കുട്ടികളുടെ വിവാഹപ്രായം ൧൫ വയസ്സാണ്.
വിവാഹപ്രായം ഏകീകരിക്കുന്നതിന് മതപരമോ ഭാഷാപരമോ വര്‍ഗ്ഗപരമോ ആയ ഒരു ഘടകങ്ങളേയും പരിഗണിക്കരുത്.

ആണ്‍കുട്ടിയെന്നോ പെണ്‍കുട്ടിയെന്നോ വിവേചനമില്ലാതെ വിവാഹപ്രായം ൨൧ ആക്കുന്നത് സമൂഹത്തിന്‍റെയും രാജ്യത്തിന്‍റെയും സമഗ്രവികസനത്തിന് കാരണമാകും എന്നതില്‍ സംശയമൊന്നുമില്ല.
കാരണം
സമത്വം തന്നെയാണ് വികസനത്തിന്‍റെ അടിസ്ഥാനം