ആസ്ട്രോസാറ്റ് എന്ന ഇന്ത്യന്‍ ബഹിരാകാശ ടെലിസ്കോപ്പിലൂടെ പ്രപഞ്ചഗവേഷണം!

ആസ്ട്രോസാറ്റ് എന്ന ഇന്ത്യന്‍ ബഹിരാകാശ ടെലിസ്കോപ്പ്

ഹബിള്‍ സ്പേസ് ടെലിസ്കോപ്പ് എന്നു കേട്ടിട്ടില്ലാത്ത ജ്യോതിശ്ശാസ്ത്രതത്പരര്‍ വിരളമായിരിക്കും. ബഹിരാകാശത്ത് സ്ഥാപിച്ചിരിക്കുന്ന ടെലിസ്കോപ്പാണത്. ഹബിളിനെപ്പോലെ ബഹിരാകാശത്ത് മറ്റു ടെലിസ്കോപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.
ഇന്ത്യയ്ക്കുമുണ്ട് അത്തരം ഒരു ടെലിസ്കോപ്പ്. ഇന്ത്യയുടെ ബഹിരാകാശ ടെലിസ്കോപ്പിനെ ആസ്ട്രോസാറ്റ് എന്നാണ് വിളിക്കുക. അള്‍ട്രാവൈലറ്റ്, എക്സ്-റേ തുടങ്ങിയ പ്രകാശത്തില്‍ പ്രപഞ്ചത്തെ വീക്ഷിക്കാനുള്ള ഒരു ടെലിസ്കോപ്പാണിത്. അള്‍ട്രാവൈലറ്റിലും എക്സ്-റേയിലും ഒരേസമയം പ്രപഞ്ചത്തെ വീക്ഷിക്കാന്‍ കഴിയുന്ന ടെലിസ്കോപ്പ് എന്നതാണ് ആസ്ട്രോസാറ്റിനെ വ്യത്യസ്തമാക്കുന്നത്.

IC2574 എന്ന കുള്ളന്‍ഗാലക്സിയുടെ അള്‍ട്രാവൈലറ്റ് ചിത്രം
കടപ്പാട്: Chayan Mondal and collaborators



നിരവധി ചിത്രങ്ങള്‍ ആസ്ട്രോസാറ്റും പുറത്തുവിട്ടിട്ടുണ്ട്. അതിലൊന്നാണ് ചിത്രത്തില്‍. IC2574 എന്ന ഒരു കുള്ളന്‍ഗാലക്സിയുടെ അള്‍ട്രാവൈലറ്റ് ചിത്രമാണത്.  വാമനതാരാപഥം എന്നും പറയാം. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ഇത്തരം ഗാലക്സികളാണ്.
നൂറോ കോടിയോ അതില്‍ താഴെയോ മാത്രം നക്ഷത്രങ്ങളെ ഉള്‍ക്കൊള്ളുന്ന ഗാലക്സികളാണിത്. മറ്റു വലിയ ഗാലക്സികളില്‍ പതിനായിരക്കണക്കിനു കോടി നക്ഷത്രങ്ങള്‍ ഉണ്ടാവും. അതിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ നൂറുകോടി എന്നത് ചെറിയ അളവാണ് എന്നു മാത്രം. അതിനാലാണ് ഇവയെ കുള്ളന്‍ഗാലക്സി എന്നു വിളിക്കുന്നത്.
1898ലാണ് ഈ ഗാലക്സിയെ(IC2574) കണ്ടെത്തുന്നത്. സപ്തര്‍ഷിമണ്ഡലം എന്ന ഏവര്‍ക്കും പരിചിതമായ നക്ഷത്രരാശിയിലാണ് ഈ ഗാലക്സി. പ്രത്യേകിച്ച് ഒരു ആകൃതിയൊന്നും ഈ ഗാലക്സിക്ക് ഇല്ല. ക്രമരഹിതമായ ഒരു രൂപം. അത്രതന്നെ.

ആസ്ട്രോസാറ്റ് ഉപയോഗിച്ച് ആര്‍ക്കും ചിത്രങ്ങളെടുക്കാം. മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിക്കണം എന്നു മാത്രം. പൊതുവില്‍ സര്‍വ്വകലാശാലകള്‍ക്കും അവിടത്തെ ഗവേഷകര്‍ക്കും ഒക്കെയാണ് അനുമതി കിട്ടുക. അങ്ങനെ എടുത്ത ചിത്രമാണിത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ Chayan Mondal ലും കൂട്ടരും ചേര്‍ന്ന് നടത്തിയ ഗവേഷണത്തിനായിട്ടാണ് ആസ്ട്രോസാറ്റ് ഈ ചിത്രമെടുത്തത്.  ആസ്ട്രോസാറ്റിലെ ഒരു ഉപകരണമായ Ultraviolet Imaging Telescope (UVIT) ഉപയോഗിച്ച് എടുത്ത ഈ അള്‍ട്രാവൈലറ്റ് ചിത്രത്തില്‍നിന്നും ഗാലക്സിയിലെ ഭാരമേറിയ നക്ഷത്രങ്ങളെ നിരീക്ഷിച്ചായിരുന്നു ഇവരുടെ പഠനം. വലിയ നക്ഷത്രങ്ങളുടെ അന്ത്യത്തില്‍ ഉണ്ടാകുന്ന സൂപ്പര്‍നോവ വിസ്ഫോടനങ്ങളുടെ ഫലമായിട്ട് പുതിയ നക്ഷത്രങ്ങള്‍ ഉണ്ടാവാറുണ്ട്. ഈ ഗാലക്സിയിലെ ഭാരമേറിയ നക്ഷത്രങ്ങളില്‍ മൂന്നിലൊന്നും ഇങ്ങനെയുള്ള വിസ്ഫോടനത്തിന്റെ ഫലമായിട്ട് ഉണ്ടായിട്ടുള്ളതാവാം  എന്നതായിരുന്നു ഇവരുടെ കണ്ടെത്തല്‍.
ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഇവരുടെ പഠനം പ്രസിദ്ധീകരിക്കുന്നത്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ എന്‍ സിന്ധുവും കൂട്ടരും നടത്തിയ പഠനവും ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ ജൂലൈയിലാണ് അവരുടെ പഠനം പുറത്തുവരുന്നത്. കര്‍ക്കിടകം രാശിയിലെ കിംങ് കോബ്രാ ക്ലസ്റ്റര്‍ എന്ന നക്ഷത്രക്കൂട്ടത്തിന്റെ അള്‍ട്രാവൈലറ്റ് ചിത്രമെടുത്തായിരുന്നു അവരുടെ പഠനം. സൂര്യന്റെ അതേ പ്രായമുള്ള കുറെ നക്ഷത്രങ്ങളുടെ കൂട്ടമാണ് കിങ് കോബ്ര നക്ഷത്രക്കൂട്ടം.

ഇന്ത്യയിലെ ജ്യോതിശ്ശാസ്ത്രഗവേഷകര്‍ക്ക് വലിയൊരു അവസരമാണ് ആസ്ട്രോസാറ്റ് ഒരുക്കുന്നത്. അത് പ്രയോജനപ്പെടുത്താന്‍ കേരളത്തിലെ ഗവേഷകരും മുന്നോട്ടുവരണം. പഠനകാലാവധി കഴിഞ്ഞാല്‍ ആസ്ട്രോസാറ്റ് ഡാറ്റ മുഴുവന്‍ പൊതു ആവശ്യങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നുണ്ട്. അത് ആര്‍ക്കും പ്രയോജനപ്പെടുത്താം.
ആസ്ട്രോസാറ്റിന്റെ സഹായത്തോടെ  പ്രപഞ്ചത്തെക്കുറിച്ചുള്ള പുതിയ പുതിയ കണ്ടെത്തലുകളുടെ ഭാഗമാകാന്‍ നമുക്കും കഴിയണം.

അംഗീകരിക്കേണ്ടതില്ല ഒരു രാജ്യം ഒരു ഭാഷ എന്ന തീവ്രവാദം. ഹിന്ദി രാഷ്ട്രഭാഷയല്ല, ഔദ്യോഗികഭാഷ മാത്രം.

അംഗീകരിക്കേണ്ടതില്ല ഒരു രാജ്യം ഒരു ഭാഷ എന്ന തീവ്രവാദം. ഹിന്ദി രാഷ്ട്രഭാഷയല്ല, ഔദ്യോഗികഭാഷ മാത്രം. 


ഒരിക്കലും അംഗീകരിക്കാനോ ന്യായീകരിക്കാനോ കഴിയാത്ത ആവശ്യമാണ് ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ഒരു രാജ്യം ഒരു ഭാഷ എന്നത് ഇന്ത്യയുടെ ഭാഷാവൈവിദ്ധ്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ് എന്നതില്‍ സംശയമൊന്നുമില്ല. ദക്ഷിണേന്ത്യയെ മുഴുവനായി ഇന്ത്യയുടെ അധികാരതലത്തില്‍നിന്ന് എടുത്തെറിയാനുള്ള ആദ്യപടി കൂടിയാണ് ഹിന്ദിയെ ഇന്ത്യയിലെ ഏകഭാഷയാക്കി മാറ്റാനുള്ള ഇടപെടല്‍.
ഫെഡറല്‍ സംവിധാനത്തിന്റെ അടിത്തറ തന്നെ ഇന്ത്യയുടെ വൈവിദ്ധ്യമാണ്. ജവഹര്‍ലാല്‍ നെഹ്രുവിനെപ്പോലെ, അംബേദ്കറെപ്പോലെ ഒക്കെയുള്ള നേതാക്കള്‍ക്ക് അക്കാര്യം നല്ല ബോധ്യമുണ്ടായിരുന്നുതാനും. നാനാത്വങ്ങളുള്ള ഇന്ത്യയെ ഒരുമിപ്പിച്ചു നിര്‍ത്തുന്നത് നീതി പുലര്‍ത്തേണ്ട ഭരണഘടനയാണ്. ആ ഭരണഘടനയെ തകര്‍ത്ത് ഹിന്ദുത്വ ഇന്ത്യയെ സ്വപ്നം കാണുന്നവര്‍ക്ക് ഇന്ത്യയെ വിട്ടുകൊടുക്കേണ്ടതില്ല.
മലയാളവും തമിഴും കന്നടയും തെലുങ്കും മറാഠിയും സന്താലിയും ബംഗാളിയും പഞ്ചാബിയും ഹിന്ദിയും ആസാമിയും ബോഡോയും ഗുജറാത്തിയും ഉര്‍ദ്ദുവും കാശ്മീരിയും കൊങ്കിണിയും ദോഗ്രിയും മൈഥിലിയും മണിപ്പൂരിയും സിന്ധിയും  ഇംഗ്ലീഷും നേപ്പാളിയും അടക്കം അനേകമനേകം ഭാഷകള്‍ നിറഞ്ഞ ഇടമാണിത്.  ഓരോ ഭാഷക്കാര്‍ക്കും അതിനുള്ളില്‍പ്പോലും നിരവധി വൈവിദ്ധ്യങ്ങള്‍! അങ്ങനെയുള്ള ഒരിടത്ത് ദേശീയഭാഷ എന്ന പദവി ഒരു ഭാഷയ്ക്കും ഭരണഘടന നല്‍കിയിട്ടില്ല. ഔദ്യോഗികഭാഷ എന്ന പദവിയേ ഹിന്ദിക്കുള്ളൂ. അതിനൊപ്പം ഇംഗ്ലീഷും ഉണ്ട്. സംസ്ഥാനങ്ങള്‍ക്കകത്ത് അവര്‍ക്കിഷ്ടമുള്ള കൂടി ഔദ്യോഗികഭാഷയാക്കാം.
അങ്ങനെയുള്ള ഒരു ഇടത്തിലേക്കാണ് ഹിന്ദി എന്ന ഒറ്റമൂലി കൃഷി ചെയ്യാന്‍ ചിലര്‍ ഇറങ്ങിത്തിരിക്കുന്നത്. ഹിന്ദി ഇന്ത്യയിലെ ഒരു ഭാഷ മാത്രമാണ്. അതിനപ്പുറമുള്ള ഒരു പ്രാധാന്യവും അതിനില്ല. രാജ്യത്തെ ഔദ്യോഗികഭാഷ എന്ന നിലയില്‍ എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദി പഠിപ്പിക്കുന്നുണ്ട്. അതു വേണ്ടെന്ന് ആരും പറയുന്നില്ല. പക്ഷേ അതിനപ്പുറം ഭാഷകൊണ്ട് ഒരു അധിനിവേശവും ആരും ഇവിടെ നടത്തേണ്ടതില്ല.
ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയെന്ന നിലയില്‍ ഹിന്ദിയെ രാഷ്ട്രത്തിന്റെ ഭാഷയാക്കിയാല്‍ എന്താ കുഴപ്പം, അതല്ലേ ജനാധിപത്യം എന്ന് ഈ ഭാഷാതീവ്രവാദത്തിന്റെ വക്താക്കള്‍ പറയുന്നുണ്ട്. ജനാധിപത്യമെന്നാല്‍ ഏതെങ്കിലും കുറച്ചുപേരുടെ ആധിപത്യമല്ലെന്നും, എല്ലാത്തരം ജനവിഭാഗങ്ങളെയും ഓരോ പൗരരെയും ഉള്‍ക്കൊള്ളുന്ന മനോഹരമായ ഒരു സംവിധാനമാണെന്നും തിരിച്ചറിയണം എന്നേ അവരോടു പറയാനുള്ളൂ.


ചില പ്ലൂട്ടോണിയം ചിന്തകളും കുറച്ചു ബഹിരാകാശയാത്രകളും


കടപ്പാട്: വിക്കിമീഡിയ കോമണ്‍സ്/Los Alamos National Laboratory

ചിത്രം കണ്ടിട്ട് എന്തു തോന്നുന്നു?

തീയിലിട്ട് ഒരു ലോഹക്കഷണം ചുട്ടുപഴുപ്പിച്ച് വച്ചിരിക്കുകയാണ് എന്നു തോന്നിയോ? പക്ഷേ സംഗതി അങ്ങനെയല്ല. അതിനെ ആരും ഉലയിലും തീയിലുമൊന്നും എടുത്തിട്ടിട്ടില്ല. പിന്നെയോ?
അത് സ്വയം ചുട്ടുപഴുക്കുന്നതാണ്.
ങേ?
അതേ! ആ ലോഹം സ്വയം ചുട്ടുപഴുക്കുന്നതാണ്!
പ്ലൂട്ടോണിയം എന്ന ലോഹമാണത്. കൃത്യമായിപ്പറഞ്ഞാല്‍ പ്ലൂട്ടോണിയത്തിന്റെ ഒരു ഐസോടോപ്പ്. പ്ലൂട്ടോണിയം 238 എന്നു പറയും. എന്നു പറഞ്ഞാല്‍ ന്യൂക്ലിയസിന്റെ ഉള്ളില്‍ ന്യൂട്രോണുകളും പ്രോട്ടോണുകളും കൂടി ആകെ 238 കണങ്ങള്‍ ഉള്ള പ്ലൂട്ടോണിയം!
റേഡിയോ ആക്റ്റീവ് ആണ് പ്ലൂട്ടോണിയം എന്നറിയാമല്ലോ. ന്യൂക്ലിയസിനുള്ളില്‍ പ്രോട്ടോണുകളെക്കാള്‍ വളരെയേറെ ന്യൂട്രോണുകള്‍ ഉള്ള മൂലകങ്ങളെല്ലാം മിക്കവാറും റേഡിയോ ആക്റ്റീവ് ആയിരിക്കും. ഒരു സ്വസ്ഥതയുമില്ലാത്ത അവസ്ഥയാണ് ഇവരുടെ ന്യൂക്ലിയസ്സിനുള്ളില്‍. തിങ്ങിഞെരുങ്ങി എല്ലാ ന്യൂട്രോണുകള്‍ക്കും പ്രോട്ടോണുകള്‍ക്കും ഇരിക്കാന്‍ പറ്റാത്ത അവസ്ഥ. അപ്പോപ്പിന്നെ എന്തെങ്കിലുമൊക്കെ കണങ്ങള്‍ പുറത്തുവിട്ട് എങ്ങനെയെങ്കിലും സ്വസ്ഥമാകാനുള്ള ശ്രമമാവും ഓരോ ന്യൂക്ലിയസ്സും. ഫലമോ, റേഡിയോ ആക്റ്റീവ് ആയ ഒരു മൂലകം!

ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പ്ലൂട്ടോണിയം 238 എന്ന ലോഹം നിരന്തരം ആല്‍ഫാകണങ്ങളെ പുറത്തുവിട്ടുകൊണ്ടിരിക്കും. രണ്ടു പ്രോട്ടോണുകളും രണ്ടു ന്യൂട്രോണുകളും കൂട്ടുകൂടിയിരിക്കുന്ന ഒരു കണമാണ് ആല്‍ഫാ കണം. ഹീലിയം ന്യൂക്ലിയസ്സിനെയും ആല്‍ഫാ കണത്തെയും കണ്ടാല്‍ ഇരട്ടപെറ്റപോലിരിക്കും. തിരിച്ചറിയാനേ പറ്റില്ല! 94 പ്രോട്ടോണുകളാണ് ഒരു പ്ലൂട്ടോണിയം ന്യൂക്ലിയസ്സിനുള്ളില്‍ ഉള്ളത്. ആ എണ്ണത്തില്‍ മാറ്റം വന്നാല്‍ മൂലകം തന്നെ മാറിപ്പോവും. 94 പ്രോട്ടോണുകളും 144 ന്യൂട്രോണുകളും കൂടി ഒരുമിച്ച് ഒരു സ്ഥലത്തിരിക്കുന്നതിനാല്‍ ആകെക്കൂടി വല്ലാത്തൊരു അസ്വസ്ഥതയാണ് ന്യൂക്ലിയസ്സിനുള്ളില്‍ എന്നു പറഞ്ഞല്ലോ. തരംകിട്ടിയാല്‍ ബാക്കിയുള്ള ന്യൂട്രോണുകളും പ്രോട്ടോണുകളും കൂടി തങ്ങള്‍ക്കുള്ളിലെ നാലുപേരെ പിടിച്ച് പുറത്താക്കിക്കളയും. രണ്ടുപ്രോട്ടോണുകളെയും രണ്ടു ന്യൂട്രോണുകളെയും. തള്ളിപ്പുറത്തായ ആ പാവങ്ങള്‍ കരഞ്ഞുംപിഴിഞ്ഞും ബാക്കിയുളള പ്ലൂട്ടോണിയം ആറ്റങ്ങള്‍ക്കിടയിലൂടെ ഒരു ഓട്ടമാണ്. തട്ടിയും മുട്ടിയും ഉള്ള ഓട്ടം. ഈ ഓട്ടം കാരണം കുറെ ചൂട് പുറത്തുവരും. ഇങ്ങനെ ഒന്നോ രണ്ടോ ന്യൂക്ലിയസ്സല്ല ഈ ആല്‍ഫാകണങ്ങളെ പുറന്തള്ളുന്നത്. കോടിക്കണക്കിനു ന്യൂക്ലിയസ്സുകള്‍ ഒരുമിച്ചാണ് തങ്ങള്‍ക്കുള്ളിലെ കണങ്ങളെ ഇങ്ങനെ പുറന്തള്ളിക്കൊണ്ടിരിക്കുന്നത്. അതിനാല്‍ ഉണ്ടാകുന്ന ചൂട് കാരണം ലോഹം മൊത്തത്തില്‍ നല്ല ചൂടായിട്ടാവും ഇരിക്കുക. തൊട്ടാല്‍ പൊള്ളും! പക്ഷേ വെറുതേ തുറന്നുവച്ചാല്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്നപോലെ അങ്ങനങ്ങ് ചുട്ടുപഴുക്കില്ല കേട്ടോ. ആല്‍ഫാകണങ്ങള്‍ ഇങ്ങനെ പുറത്തുവരുന്നത് മനുഷ്യര്‍ക്കും മറ്റും അത്ര നല്ലതല്ല. അതിനാല്‍ നല്ല ഗ്രാഫൈറ്റിന്റെ ഒരു കവചത്തിനുള്ളിലാണ് ഈ പ്ലൂട്ടോണിയം 238നെ സൂക്ഷിച്ചിരിക്കുക. ഉണ്ടാകുന്ന ചൂട് പുറത്തേക്കുപോവാന്‍ കൂടി വഴിയില്ലാതായാലോ! ചുട്ടുപഴുക്കുക തന്നെ അല്ലേ!

ങാ, ഒരു കാര്യം പറയാന്‍ വിട്ടുപോയി. ഓരോ പ്ലൂട്ടോണിയം 238 ന്യൂക്ലിയസ്സും രണ്ടുവീതം പ്രോട്ടോണിനെയും ന്യൂട്രോണിനെയും തള്ളിപ്പുറത്താക്കിയ കാര്യം പറഞ്ഞല്ലോ. അവരുടെ വിചാരം അതോടെ സ്വസ്ഥത കിട്ടും എന്നാണ്. പക്ഷേ എന്തു കാര്യം! രണ്ടു പ്രോട്ടോണുകളാണ് ന്യൂട്രോണിനൊപ്പം പുറത്തായത്. അതോടെ ആ ന്യൂക്ലിയസ്സിന്റെ പേരുതന്നെ മാറിപ്പോവും എന്ന് അവര്‍ കരുതിയിട്ടുണ്ടാവില്ല. രണ്ടു പ്രോട്ടോണുകള്‍ കുറഞ്ഞതോടെ പിന്നെ 92 പ്രോട്ടോണുകളേ ന്യൂക്ലിയസ്സിനുള്ളില്‍ ഉള്ളൂ. യുറേനിയം എന്നാണ് അങ്ങനെയുള്ള ന്യൂക്ലിയസ്സിനെ വിളിക്കുന്നത്. അതായത് പ്ലൂട്ടോണിയം യുറേനിയം ആയി മാറി എന്നു ചുരുക്കം. മൊത്തം 234 കണങ്ങള്‍ ഉള്ള യുറേനിയം. അതായത് യുറേനിയം 234 എന്ന ഐസോടോപ്പ്.
ഒരു പ്ലൂട്ടോണിയം ലോഹക്കഷണത്തിലെ എല്ലാ ന്യൂക്ലിയസ്സുകളുംകൂടി ഒന്നിച്ച് ഒറ്റനിമിഷം ആല്‍ഫാകണങ്ങളെ പുറന്തള്ളുകയൊന്നും ഇല്ല. അതിനു തോന്നിയപോലെയേ ഇക്കാര്യം നടക്കൂ. ഏത് ന്യൂക്ലിയസ്സാണ് അടുത്തതായി യുറേനിയം ആയി മാറുന്നത് എന്നു പ്രവചിക്കാനൊന്നും പറ്റില്ല. പക്ഷേ ഒരു കാര്യം അറിയാം. ഒരു കിലോഗ്രാം പ്ലൂട്ടോണിയം 238 ലോഹം എടുത്തുവച്ചാല്‍ 87.7 വര്‍ഷം കഴിയുമ്പോള്‍ അതില്‍ അര കിലോഗ്രാം പ്ലൂട്ടോണിയം 238 മാത്രമേ അവശേഷിക്കൂ. ബാക്കി യുറേനിയം 234 ആയി മാറിയിട്ടുണ്ടാവും. ഈ അരകിലോഗ്രാം പ്ലൂട്ടോണിയം വീണ്ടും 87.7 വര്‍ഷം കഴിയുമ്പോള്‍ കാല്‍ കിലോഗ്രാം ആകും. അതങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും.

അപ്പോ ഈ പ്ലൂട്ടോണിയം 238 കൊണ്ട് എന്തേലും ഉപയോഗമുണ്ടോ?

ഉപയോഗമേ ഉള്ളൂ. പക്ഷേ പ്ലൂട്ടോണിയം 238 അങ്ങനെ പെട്ടെന്നു കിട്ടുന്ന ഒരു ലോഹമല്ല. വളരെ വളരെ ഉയര്‍ന്ന വിലയാകും. ഒരു കിലോഗ്രാം പ്ലൂട്ടോണിയം 238ന് 60കോടി രൂപയൊക്കെ വരുമത്രേ! പോരാത്തതിനു റേഡിയോ ആക്റ്റീവും. കൈകാര്യം ചെയ്യേണ്ടതിന്റെ ബുദ്ധിമുട്ടുകളും സുരക്ഷാസംവിധാനവും ഒക്കെച്ചേര്‍ന്ന വല്യ ചിലവുള്ള ഒരു പരിപാടിയാണ് പ്ലൂട്ടോണിയം 238ന്റെ ഉപയോഗം. അപ്പോ തോന്നിയ ഇടത്തൊക്കെ കൊണ്ടുപോയി വയ്ക്കല്‍ നടക്കില്ല. വലിയ വലിയ ചിലവുള്ള പദ്ധതികളുടെ ഭാഗമായിട്ടേ പറ്റൂ. അതേതാണപ്പാ ഈ ബല്യബല്യ പദ്ധതികള്‍ എന്നല്ലേ, പറയാം.

വോയേജര്‍ പേടകങ്ങളെക്കുറിച്ചു കേട്ടിട്ടില്ലേ. ഏകദേശം നാല്‍പ്പതു വര്‍ഷങ്ങളായി ബഹിരാകാശത്തൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന രണ്ടു പേടകങ്ങള്‍. രണ്ടും ഇപ്പോള്‍ സൗരയൂഥത്തില്‍ നക്ഷത്രാന്തരസ്പേസിലൂടെയാണ് സഞ്ചാരം. ഇവര്‍ക്ക് ഊര്‍ജ്ജം പകരുന്നത് നമ്മള്‍ പറഞ്ഞ ചൂടുള്ള ചങ്ങാതിയാണ്, പ്ലൂട്ടോണിയം 238!


വോയേജര്‍ പേടകം - ചിത്രകാരഭാവന | കടപ്പാട്: NASA/JPL-Caltech


ഏതു ബഹിരാകാശപേടകത്തിനും പ്രവര്‍ത്തിക്കാന്‍ ഊര്‍ജ്ജം വേണം. അതായത് വൈദ്യുതി വേണം. സാധാരണഗതിയില്‍ സൂര്യപ്രകാശം ഉള്ളിടത്ത് സോളാര്‍സെല്ലുകള്‍ ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കാവുന്നതേ ഉള്ളൂ. പക്ഷേ സൂര്യനില്‍നിന്നും ഏറെ അകലെയായാലോ? ഒന്നുകില്‍ അതിഭീമമായ വലിപ്പമുള്ള സോളാര്‍പാനലുകള്‍ ഉപയോഗിക്കണം. അത് പക്ഷേ ഒട്ടും പ്രായോഗികമേ അല്ല. അല്ലെങ്കില്‍ ബാറ്ററി ഉപയോഗിക്കണം. പക്ഷേ ബാറ്ററിയുടെ ആയുസ്സിനൊക്കെ ഒരു പരിധിയുണ്ട്. അതില്‍ സൂക്ഷിക്കാവുന്ന വൈദ്യുതിക്കും പരിധിയുണ്ട്. അതിനാല്‍ സോളാര്‍പാനലും ബാറ്ററിയും ഗ്രഹാന്തരയാത്രയ്ക്കും നക്ഷത്രാന്തരയാത്രയ്ക്കും ഒക്കെ ഇറങ്ങിപ്പുറപ്പെടുന്ന പേടകങ്ങള്‍ പറ്റിയ പണിയല്ല. ദീര്‍ഘകാലം തുടര്‍ച്ചയായി വൈദ്യുതി കിട്ടുന്ന എന്തെങ്കിലും സംവിധാനം ഉണ്ടെങ്കിലേ രക്ഷയുള്ളൂ. അവിടെയാണ് റേഡിയോ ആക്റ്റീവ് ആയ പ്ലൂട്ടോണിയം 238പോലുള്ള ലോഹങ്ങളുടെ പ്രസക്തി. അവ ദീര്‍ഘകാലം തുടര്‍ച്ചയായി ചൂട് പുറത്തുവിട്ടുകൊണ്ടേയിരിക്കുന്നവര്‍ ആണ്. ഈ ചൂടിനെ വൈദ്യുതിയാക്കാന്‍ കഴിഞ്ഞാലോ? അന്‍പതോ നൂറോ വര്‍ഷം ഒക്കെ യാത്ര ചെയ്യുന്ന ബഹിരാകാശപേടകങ്ങള്‍ക്ക് തുടര്‍ച്ചയായി വൈദ്യുതി ലഭ്യമാക്കാനാവും!

ചൂടിനെ വൈദ്യുതിയാക്കാനുള്ള ഒരു സൂത്രം ശാസ്ത്രജ്ഞര്‍ ഒത്തിരി വര്‍ഷങ്ങള്‍ക്കു മുന്നേ കണ്ടുപിടിച്ചിട്ടുണ്ട്. രണ്ടു വ്യത്യസ്തലോഹക്കമ്പികള്‍ എടുക്കും. എന്നിട്ട് അവയുടെ അറ്റങ്ങള്‍ മാത്രം ചേര്‍ത്ത് കൂട്ടിക്കെട്ടും. ഇങ്ങനെ കൂട്ടിക്കെട്ടിയ ഒരറ്റം നല്ല തണുപ്പില്‍ ഇറക്കിവയ്ക്കും. മറ്റേ അറ്റം ചൂടാക്കും. അത്രേം മതി. പണ്ട് ശങ്കരാടി പറഞ്ഞപോലെ അതില്‍നിന്നും വൈദ്യുതി അങ്ങനെ ശറപറേന്ന് ഒഴുകുകയായി. തെര്‍മോ കപ്പിള്‍ എന്നാണ് ഇത്തരം സംവിധാനത്തെ വിളിക്കുന്നത്. ഈ പ്രതിഭാസം ആദ്യം കണ്ടെത്തിയത് സീബക്ക് എന്ന ശാസ്ത്രജ്ഞനാണ്. അങ്ങനെ ഈ പ്രതിഭാസത്തിന് ഒരു പേരും വീണു. സീബക്ക് ഇഫക്റ്റ്! (അലക്സാണ്ടര്‍ വോള്‍ട്ടയും ഇതേ സമയത്ത് ഈ പ്രതിഭാസം കണ്ടെത്തിയിരുന്നതായി പറയപ്പെടുന്നു.)




ചെമ്പും ഇരുമ്പും ചേര്‍ന്നുള്ള തെര്‍മോകപ്പിളിന്റെ ഡയഗ്രം | കടപ്പാട്:Cmglee/വിക്കി കോമണ്‍സ്
ഒരു തെര്‍മോകപ്പിള്‍ ഉണ്ടാക്കുന്ന വൈദ്യുതി വളരെ കുറവാണ്. പക്ഷേ അനേകമനേകം തെര്‍മോകപ്പിളുകളുടെ കൂട്ടം ഉണ്ടെങ്കില്‍ അത്യാവശ്യം വൈദ്യുതി ഉണ്ടാക്കിയെടുക്കാനാവും. തെര്‍മോകപ്പിളുകളുടെ ഒരു അഗ്രം ചൂടാക്കാന്‍ പ്ലൂട്ടോണിയം 238ന്റെ ചൂട് മതി. മറ്റേ അറ്റം നല്ല തണുപ്പത്തും വയ്ക്കണം. ബഹിരാകാശപേടകങ്ങള്‍ക്ക് തണുപ്പു കിട്ടുക എന്നത് ഒരു പ്രശ്നമേയുള്ള കാര്യമല്ല. സൂര്യപ്രകാശമില്ലാത്ത വശം മുഴുവന്‍ തണുത്തുവിറച്ച് ഇരിക്കുകയാവും. തെര്‍മോകപ്പിളുകളുടെ മറ്റേ അറ്റം തണുപ്പിക്കാന്‍ പിന്നെ മറ്റെന്തുവേണം! ഇത്തരമൊരു സംവിധാനമാണ് വോയേജറിലും മറ്റും ഉപയോഗിക്കുന്നത്. റേഡിയോ ആക്റ്റീവ് തെര്‍മോ ഇലക്ട്രിക് ജനറേറ്റര്‍ എന്നാണ് ഇതിനെ വിളിക്കുക. RTG എന്ന് ചുരുക്കിയും വിളിക്കും. പ്ലൂട്ടോണിയം 238 അനേകവര്‍ഷങ്ങള്‍ തുടര്‍ച്ചയായാണ് ചുട് പുറത്തുവിടുന്നത്. അതിനാല്‍ RTGയും അനേക വര്‍ഷങ്ങള്‍ സുഖമായി പ്രവര്‍ത്തിക്കും.

എന്നിരുന്നാലും തുടര്‍ച്ചയായി ആല്‍ഫാകണങ്ങളെ പുറന്തള്ളുന്നതിനാല്‍ പ്ലൂട്ടോണിയത്തിന്റെ അളവ് തുടര്‍ച്ചയായി കുറഞ്ഞുകൊണ്ടേ ഇരിക്കും. അതിനാല്‍ കാലം കഴിയുമ്പോള്‍ ആകെ ഉണ്ടാവുന്ന ചൂടിലും തുടര്‍ച്ചയായ കുറവ് നേരിടും. ഈ കുറവ് വൈദ്യുതിയിലും കുറവുണ്ടാക്കും. അങ്ങനെ നാല്‍പ്പതോ അന്‍പതോ വര്‍ഷം ഒക്കെ കഴിയുമ്പോള്‍ വൈദ്യുതിയുടെ അളവ് വളരെ ചുരുങ്ങും എന്നു മാത്രം. എന്നിരുന്നാലും കുറഞ്ഞ വൈദ്യുതിയില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന എന്തെങ്കിലും ഉപകരണങ്ങള്‍ പേടകത്തില്‍ ഉണ്ടെങ്കില്‍ നൂറുവര്‍ഷം കഴിഞ്ഞാല്‍പ്പോലും അവ പ്രവര്‍ത്തിപ്പിക്കാം.



കാസിനി പേടകത്തിലെ RTGയുടെ രേഖാചിത്രം.
കടപ്പാട്: NASA

വോയേജറില്‍ മാത്രമല്ല, മിക്ക ബഹിരാകാശപേടകത്തിലും RTG കള്‍ ഉപയോഗിച്ചിട്ടുണ്ട്. പയനീയര്‍ 10, 11 പേടകങ്ങള്‍, കാസിനി-ഹൈജന്‍സ് പേടകം എന്നിവയിലും വര്‍ഷങ്ങള്‍ക്കുമുന്നേ RTG ഉപയോഗിച്ചു.

ചന്ദ്രനില്‍ ഇറങ്ങിയ മനുഷ്യര്‍ നടത്തിയ പരീക്ഷണങ്ങള്‍ക്കായി ഉപയോഗിച്ച് പ്ലൂട്ടോണിയം 238 RTG - ചാരനിറത്തില്‍ കാണുന്നത്. ചന്ദ്രനിലിറങ്ങിയ അലന്‍ ഷെപ്പേര്‍ഡ് പകര്‍ത്തിയ ചിത്രം.
കടപ്പാട്: NASA/Alan Shepard
ന്യൂഹൊറൈസന്‍സ് പേടകത്തിലെ RTG ചിത്രത്തില്‍ കറുത്തനിറത്തില്‍ പുറത്തേക്കു തള്ളി നില്‍ക്കുന്നതു കാണാം. ഇത് RTGയുടെ ഒരു മാതൃക മാത്രമായിരുന്നു. യഥാര്‍ത്ഥ RTG ന്യൂഹൊറൈസന്‍സ് പേടകം വിക്ഷേപിക്കുന്നതിന് മുന്‍പു മാത്രമാണ് ഘടിപ്പിച്ചത്.
കടപ്പാട്: NASA
മനുഷ്യരുടെ ചാന്ദ്രയാത്രയിലും RTG സഹായകരമായിട്ടുണ്ട്. ന്യൂഹൊറൈസന്‍സ് പേടകം, ചൊവ്വയില്‍ ഉള്ള ചില പര്യവേഷണവാഹനങ്ങള്‍ എന്നിവയിലും RTG യാണ് വൈദ്യുതിക്കായി ഉപയോഗിക്കുന്നത്.


വോയേജര്‍ പേടകങ്ങളില്‍ ഘടിപ്പിച്ച RTG.
കടപ്പാട്: NASA
പേസ്‍മേക്കറിനുള്ളിലും പുകയിലയിലും പ്ലൂട്ടോണിയം

അങ്ങ് ബഹിരാകാശത്തു മാത്രമല്ല, ഇങ്ങ് ഭൂമിയിലും RTGകള്‍ ഉപയോഗിക്കുന്ന ഇടങ്ങളുണ്ട്. അതില്‍ ഏറ്റവും അത്ഭുതപ്പെടുത്തുന്ന ഇടം പേസ്‍മേക്കര്‍ ആണെന്നു പറയാം! അതേ, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ വരുമ്പോള്‍ ശരീരത്തിനുള്ളില്‍ വയ്ക്കുന്ന പേസ്‍മേക്കര്‍ തന്നെ. 1970കളില്‍ പേസ്‍മേക്കര്‍ വ്യാപകമായിത്തുടങ്ങുന്നതേയുള്ളൂ. പേസ്‍മേക്കറിനുള്ളില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ പെട്ടെന്നു തീരും. ഏതാനും വര്‍ഷങ്ങള്‍ കൂടുമ്പോള്‍ വീണ്ടും വീണ്ടും അതിനാല്‍ ശസ്ത്രക്രിയകള്‍ വേണ്ടിവന്നു. അതിനാല്‍ ദീര്‍ഘകാലം വൈദ്യുതി കിട്ടുന്ന ഒരു സംവിധാനം കൂടിയേ തീരൂ. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ലിത്തിയംബാറ്ററികളും മറ്റും അന്ന് ഇല്ല. പക്ഷേ RTGയെക്കുറിച്ച് പലരും കേട്ടിട്ടുണ്ട്. അങ്ങനെ പരീക്ഷണാര്‍ത്ഥം കുറെ പേസ്‍മേക്കറുകളില്‍ പ്ലൂട്ടോണിയം 238 ഉപയോഗിച്ച് ഊര്‍ജ്ജം നല്‍കി. അത്തരം പേസ്‍മേക്കറുകള്‍ വളരെ അധികമൊന്നും ഉണ്ടാക്കിയില്ല എന്നു മാത്രം. അന്ന് ഇത്തരം പേസ്‍മേക്കര്‍ വച്ചവരില്‍ ഇരുപതോ മുപ്പതോ ആളുകളില്‍ ഇപ്പോഴും അതുണ്ട്. പ്ലൂട്ടോണിയം പേസ്‍മേക്കര്‍ വച്ചിട്ടുള്ളവര്‍ എപ്പോഴും നിരീക്ഷണത്തിലായിരിക്കും. മരണശേഷം ഈ പേസ്‍മേക്കര്‍ എടുത്ത് മാറ്റിയശേഷമേ മറ്റു ചടങ്ങുകള്‍ നടത്താനാകൂ. പേസ്‍മേക്കറിലെ പ്ലൂട്ടോണിയം സുരക്ഷിതമായി മാറ്റുന്നതിനുവേണ്ടിയാണിത്.

സൈബീരിയ പോലെയുള്ള മഞ്ഞുമൂടിക്കിടക്കുന്ന ഇടങ്ങളില്‍ പണ്ട് സോവിയറ്റ് റഷ്യന്‍ ചെക്ക്പോസ്റ്റുകള്‍ ഉണ്ടായിരുന്നു. മര്യാദയ്ക്ക് സൂര്യപ്രകാശംപോലും കിട്ടാത്ത അവിടെ വൈദ്യുതിക്ക് മറ്റു വഴികളുണ്ടായിരുന്നില്ല. അവിടെയും RTG രക്ഷയ്ക്കെത്തി. പ്ലൂട്ടോണിയം 238മാത്രമായിരുന്നില്ല പക്ഷേ അത്തരം RTGകളില്‍ ഉപയോഗിച്ചിരുന്നത്. സ്വയംചൂടാകുന്ന മറ്റുചില റേഡിയോആക്റ്റീവ് ഐസോടോപ്പുകളും അവയില്‍ പരീക്ഷിക്കപ്പെട്ടു. ആളില്ലാത്ത ചെക്ക്പോസ്റ്റുകള്‍ പോലും അത്തരം RTG ഉപയോഗിച്ച് പ്രവര്‍ത്തിച്ചിരുന്നു. അവയില്‍ ചിലത് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടത്രേ.

പ്ലൂട്ടോണിയത്തിന്റെ പകരക്കാര്‍

എല്ലാ RTGയിലും പ്ലൂട്ടോണിയം 238 അല്ല ഉപയോഗിക്കാറ്. മികച്ച ആല്‍ഫ എമിറ്റര്‍ ഏതുവേണമെങ്കിലും ഇതിനായി പ്രയോജനപ്പെടുത്താം. ക്യൂരിയം 244, സ്ട്രോണ്‍ഷ്യം 90, പ്രൊമിത്തിയം 147, സീഷ്യം 137, കൊബാള്‍ട്ട് 60, പൊളോണിയം 210 തുടങ്ങിയവയെയും RTGയുടെ സാധ്യതകള്‍ക്കായി പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. ഹാഫ് ലൈഫ് (ആകെ അളവ് പകുതിയാവാനുള്ള സമയം) ഏതാനും വര്‍ഷങ്ങളോ ദിവസങ്ങളോ ആണെന്നതാണ് പലതിന്റെയും ന്യൂനത. പരീക്ഷിക്കപ്പെട്ടവരില്‍ പൊളോണിയം 210 എന്ന മൂലകമാണ് പ്രധാനി. ചന്ദ്രനിലിറങ്ങിയ ലൂണോഘോദ് പേടകങ്ങളില്‍ രാത്രി ചൂടുകിട്ടാനായിട്ടാണ് പൊളോണിയം ഉപയോഗപ്പെടുത്തിയത്. പൊളോണിയം വളരെ വളരെ സൂക്ഷിച്ച് ഉപയോഗിക്കേണ്ട ഒന്നാണ്. വളരെ വളരെ നേരിയ അളവില്‍ പൊളോണിയം ശരീരത്തില്‍ ചെന്നാല്‍ മതി ഒരാള്‍ കൊല്ലപ്പെടാന്‍. സയനൈഡിനെക്കാള്‍ രണ്ടരലക്ഷം ഇരട്ടി വിഷമാണിതിന്. പത്തുലക്ഷം മനുഷ്യരെ കൊന്നൊടുക്കാന്‍ ഒരു ഗ്രാം പൊളോണിയം മതിയത്രേ! മാത്രമല്ല ഗാമ വികിരണങ്ങളും പുറത്തുവിടുന്നുണ്ട്. അതും അപകടകരമാണ്. പക്ഷേ ചൂട് പുറത്തുവിടുന്ന കാര്യത്തില്‍ ഏറെ മുന്‍പന്തിയിലാണ് പൊളോണിയം എന്നു മാത്രം. ഒരു ഗ്രാം പൊളോണിയം ഉണ്ടെങ്കില്‍ 140വാട്ട് ഊര്‍ജ്ജം ഓരോ നിമിഷവും കിട്ടും! 10വാട്ടിന്റെ 14എല്‍ഇഡി ബള്‍ബുകള്‍ കുറെക്കാലം തുടര്‍ച്ചയായി കത്തിക്കാന്‍ ഒരു ഗ്രാം പൊളോണിയം മതി എന്നര്‍ത്ഥം! പ്ലൂട്ടോണിയം 238 ആണെങ്കില്‍ വെറും അരവാട്ട് മാത്രമാണ് ഒരു ഗ്രാമില്‍നിന്നും കിട്ടുന്ന ഊര്‍ജ്ജം. പക്ഷേ ഹാഫ്‍ലൈഫില്‍ വലിയ വ്യത്യാസമുണ്ട്. അഞ്ചുമാസത്തില്‍ താഴെയാണ് പൊളോണിയത്തിന്റെ അര്‍ദ്ധായുസ്സ്. പ്ലൂട്ടോണിയത്തിന്റേത് 87.7 വര്‍ഷവും!

ഒരു കാര്യം കൂടി പറയാം, ഇത്രയും വിഷകരവും പ്രശ്നക്കാരിയുമായ ഈ പോളോണിയം പുകയിലയില്‍ അടങ്ങിയിട്ടുണ്ട്. അതിസൂക്ഷ്മമായ അളവിലാണ് എന്നു മാത്രം. അതേ, പുകവലിക്കൊപ്പം പൊളോണിയംവലി കൂടിയാണ് നിങ്ങള്‍ നടത്തുന്നത്. പുക വലിക്കുന്നരില്‍ ക്യാന്‍സറുണ്ടാക്കാന്‍ പര്യാപ്തമാണ് ഈ അളവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
യുറേനിയം 235 ഉപയോഗിച്ച് ഒരു ചെറിയ റേഡിയോ റിയാക്റ്റര്‍ പ്രവര്‍ത്തിപ്പിച്ച് ആ ചൂടിനെ RTGക്കായി പ്രയോജനപ്പെടുത്തിയ ഒരു സംവിധാനം ചില ഉപഗ്രഹങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. അതും ഭൂമിക്കു ചുറ്റുമുള്ള ഓര്‍ബിറ്റില്‍! സോവിയറ്റ് റഷ്യയുടെ BES5 ഉപഗ്രഹങ്ങളിലാണ് ഇവയെ പരീക്ഷിച്ചത്.


എന്തായാലും ഒരു കാര്യം തീര്‍ച്ച. നമ്മള്‍ മറ്റു ഗ്രഹങ്ങളിലേക്കും മറ്റും കുടിയേറുമ്പോള്‍ RTGകള്‍ ഒരു വലിയ സാധ്യതയാണ്. ചൊവ്വയിലൊക്കെ എത്തുമ്പോള്‍ സൂര്യപ്രകാശത്തെ മാത്രം ആശ്രയിക്കുക അത്ര ബുദ്ധിയാവില്ല. പ്ലൂട്ടോണിയം 238 മുതല്‍ റേഡിയോ ആക്റ്റീവ് ആയ ഏതു ഐസോടോപ്പിനെയും അന്ന് നമുക്ക് മെരുക്കിയെടുക്കേണ്ടിവരും. അതിനുള്ള സുരക്ഷാസംവിധാനങ്ങള്‍ കണ്ടെത്തേണ്ടിവരും. സൗരയൂഥത്തിനു പുറത്തേക്ക് ഒരു യാത്ര നടത്തണമെങ്കില്‍ RTG പോലെയുള്ളവ തന്നെയാവും മികച്ച വഴി. അല്ലെങ്കില്‍ ആണവറിയാക്ടറുകള്‍ തന്നെ വേണ്ടിവരും. മുങ്ങിക്കപ്പലുകളില്‍ പലതും ഇപ്പോഴേ ആണവറിയാക്ടറുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. അവയെക്കാള്‍ ഏറെ മികച്ച സാങ്കേതികവിദ്യകളിലൂടെ ന്യൂക്ലിയാര്‍ ഊര്‍ജ്ജത്തെ ഏറ്റവും സുരക്ഷിതമായി വരുതിയ്ക്കുവരുത്താന്‍ കഴിഞ്ഞാല്‍ സൗരയൂഥവും അതിനപ്പുറവും മനുഷ്യന്‍ എത്തിപ്പെടും.

വിമാനത്തിലേറിയ ടെലിസ്കോപ്പ്

വിമാനത്തിനുള്ളിലെ ടെലിസ്കോപ്പ്!


ഭൂമിയിലെ ടെലിസ്കോപ്പുകളെക്കുറിച്ചു നാം കേട്ടിട്ടുണ്ട്. ബഹിരാകാശത്തുള്ള ടെലിസ്കോപ്പുകളെക്കുറിച്ചും കേട്ടിട്ടുണ്ട്. എന്നാല്‍ വിമാനത്തിലേറി കറങ്ങി നടക്കുന്ന ടെലിസ്കോപ്പിനെക്കുറിച്ച് അധികം കേട്ടിട്ടുണ്ടാവില്ല. അങ്ങനെയും ഉണ്ട് ടെലിസ്കോപ്പുകള്‍! അര നൂറ്റാണ്ടിനു മുന്‍പാണ് സംഭവം. സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ വിമാനത്തില്‍ സൂര്യഗ്രഹണത്തിനൊപ്പം യാത്ര ചെയ്തായിരുന്നു ആ ടെലിസ്കോപ്പിന്റെ ഉദ്ഘാടനം. അത് പണ്ടത്തെ കഥ. പക്ഷേ അത്തരം ടെലിസ്കോപ്പുകളുടെ കഥകള്‍ അവസാനിച്ചിട്ടൊന്നും ഇല്ല. ആ സീരീസിലുള്ള ഏറ്റവും പുതിയ പറക്കും ടെലിസ്കോപ്പോണ് സോഫിയ ദൂരദര്‍ശിനി.
Stratospheric Observatory for Infrared Astronomy എന്നാണ് മുഴുവന്‍ പേര്. വലിയ ഒരു Boeing 747SP വിമാനം. അതിനുള്ളിലാണ് ഈ ടെലിസ്കോപ്പ് ഇരിക്കുന്നത്. 2.7മീറ്റര്‍ വലിപ്പമുള്ള ഒരു കണ്ണാടിയാണ് ഈ ടെലിസ്കോപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇന്‍ഫ്രാറെഡ് പ്രകാശത്തില്‍ നിരീക്ഷണം നടത്താന്‍ കഴിയുന്ന തരത്തിലുള്ള ഒരു റിഫ്ലെക്ടിങ് ടെലിസ്കോപ്പ്.



ഭൂമിയില്‍നിന്നും ഏറെ ഉയരത്തിലൂടെയാണ് സോഫിയയെയും വഹിച്ച് ഈ ബോയിങ് വിമാനം പറക്കുന്നത്. പതിനൊന്നു കിലോമീറ്റര്‍ മുതല്‍ പതിമൂന്ന് കിലോമീറ്റര്‍ വരെ ഉയരത്തിലൂടെയാണ് പറക്കല്‍. അന്തരീക്ഷത്തിലെ പല പാളികളെക്കുറിച്ച് നാം പഠിച്ചിട്ടുണ്ടല്ലോ. അതില്‍ സ്ട്രാറ്റോസ്ഫിയര്‍ എന്ന പാളിയിലൂടെയാണ് സോഫിയ പറക്കുക.
ഇന്‍ഫ്രാറെഡ് മേഖലയിലുള്ള പഠനമാണ് ഈ ടെലിസ്കോപ്പ്  നടത്തുന്നത്. ഭൂമിയിലെ ടെലിസ്കോപ്പുകള്‍ക്ക് ഇന്‍ഫ്രാറെഡ് മേഖലയില്‍ പഠനം നടത്തുക ബുദ്ധിമുട്ടാണ്. ഭൂമിയുടെ അന്തരീക്ഷവും ജലകണികകളും എല്ലാം ഇന്‍ഫ്രാറെഡിനെ വലിയ തോതില്‍ തടയും എന്നതിനാലാണത്. അന്തരീക്ഷത്തിന്റെ ഉയര്‍ന്ന പാളികളില്‍ കൊണ്ടുപോയി ടെലിസ്കോപ്പ് സ്ഥാപിച്ചാല്‍ ഈ പ്രശ്നം ഒഴിവാക്കാം. അങ്ങനെയാണ് ബോയിങ് വിമാനത്തിനുള്ളില്‍ ഇന്‍ഫ്രാറെഡ് ടെലിസ്കോപ്പും പേറിയ സോഫിയ എന്ന ദൗത്യം ആരംഭിച്ചത്. ഇന്‍ഫ്രാറെഡിനെ തടയുന്ന 99ശതമാനം തടസ്സങ്ങളും സ്ട്രാറ്റോസ്ഫിയിറിലൂടെ പറക്കുമ്പോള്‍ ഒഴിവായി കിട്ടും.
ലോകത്തെ ഏതു ഭാഗത്തുനിന്നും നിരീക്ഷണം നടത്താം എന്നതാണ് സോഫിയയുടെ ഗുണം. ഭൂമിയില്‍ ടെലിസ്കോപ്പുകള്‍ സ്ഥാപിക്കാന്‍ സാധ്യമല്ലാത്ത സമുദ്രങ്ങള്‍ക്കു മുകളിലൂടെയും വലിയ പര്‍വതനിരകള്‍ക്കു മുകളിലൂടെയും ഒക്കെ സോഫിയയ്ക്കു നിരീക്ഷണം നടത്താം. ന്യൂ ഹൊറൈസന്‍സ് ഈയിടെ കടന്നുപോയ അള്‍ട്ടിമ തൂലിയെ ഒക്കെ നിരീക്ഷിച്ച് മുന്‍കൂട്ടി വിവരങ്ങള്‍ നല്‍കാന്‍ സോഫിയയ്ക്ക് കഴിഞ്ഞിരുന്നു. പ്ലൂട്ടോ അടക്കമുള്ള സൗരയൂഥഗോളങ്ങളെയും മറ്റും നിരീക്ഷിക്കാനും സോഫിയയെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
ജര്‍മന്‍ ഏയറോ സ്പേസ് സെന്ററും നാസയും ചേര്‍ന്ന് കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സോഫിയയെ യാഥാര്‍ത്ഥ്യമാക്കിയത്. അന്നുമുതല്‍ തുടങ്ങിയ നിരീക്ഷണങ്ങളിലൂടെ നിരവധി വിവരങ്ങളാണ് നമുക്ക് ലഭിച്ചിട്ടുള്ളത്. ചൊവ്വയില്‍ മൂലകരൂപത്തില്‍ ഓക്സിജനെ കണ്ടെത്തുന്നത് ഉള്‍പ്പടെയുള്ള കണ്ടെത്തലുകള്‍ ഇതുവഴി നടത്താന്‍ കഴിഞ്ഞു.
ഇന്‍ഫ്രാറെഡ് മേഖലയിലാണ് നിരീക്ഷണം എന്നു സൂചിപ്പിച്ചല്ലോ. ക്യാമറയും സ്പെക്ട്രോമീറ്ററും പൊളാരിമീറ്ററും ചേര്‍ന്ന ഒരു സംവിധാനമാണ് സോഫിയയില്‍ ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്നത്. ഒരു പ്രിസത്തിലൂടെ വെളിച്ചം കടത്തിവിട്ടാല്‍ വിവിധ നിറങ്ങളായി വേര്‍പിരിയുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. ഓരോ നിറവും ഓരോ ആവൃത്തിയിലുള്ള തരംഗങ്ങളാണ് യഥാര്‍ത്ഥത്തില്‍. ഇത്തരത്തില്‍ പ്രകാശത്തെ അതിന്റെ വിവിധ തരംഗങ്ങളായി വേര്‍തിരിക്കാനും അളക്കാനും കഴിയുന്ന സംവിധാനമാണ് സ്പെക്ട്രോമീറ്റര്‍. ഇന്‍ഫ്രാറെഡ് മേഖലയിലെ പ്രകാശത്തെയും ഇതേപോലെ വിവിധ നിറങ്ങളായി വേര്‍തിരിക്കുക എന്നതാണ് സോഫിയയിലെ സ്പെക്ട്രോമീറ്റര്‍ ചെയ്യുന്നത്. നക്ഷത്രങ്ങളിലെയും മറ്റും വിവിധ മൂലകങ്ങളെ തിരിച്ചറിയാന്‍ ഇതു സഹായിക്കും. ഇന്‍ഫ്രാറെഡ് മേഖലയിലെ നിറങ്ങളൊന്നും നമുക്ക് കാണാന്‍ കഴിയില്ല. പക്ഷേ നമ്മുടെ ഡിജിറ്റല്‍ ക്യാമറയ്ക്ക് കാണാനാകും. (ഒരു ടിവി റിമോട്ട് എടുത്ത് മൊബൈല്‍ഫോണ്‍ ക്യാമറയുടെ മുന്നില്‍ പിടിച്ച് ഓണ്‍ ആക്കി നോക്കൂ. ഇന്‍ഫ്രാറെഡ് എല്‍ ഇ ഡിയില്‍നിന്നും വരുന്ന ഇന്‍ഫ്രാറെഡ് പ്രകാശത്തെ കാണാം!) സ്പെക്ട്രോമീറ്റര്‍ വേര്‍തിരിക്കുന്ന പ്രകാശത്തിലുള്ള ദൃശ്യത്തെ പകര്‍ത്തുക എന്നതാണ് സോഫിയയിലെ ക്യാമറയുടെ ദൗത്യം. ഇന്‍ഫ്രാറെഡ് പ്രകാശത്തിലെ വിവിധ തരംഗദൈര്‍ഘ്യത്തിലുള്ള ചിത്രങ്ങള്‍ എടുത്ത് അവയെ സംയോജിപ്പിച്ചാണ് സോഫിയയിലെ ചിത്രങ്ങള്‍ തയ്യാറാക്കുന്നത്.
വിമാനത്തില്‍ ടെലിസ്കോപ്പുമായി പറക്കാന്‍ തുടങ്ങിയത് അടുത്ത കാലത്തൊന്നും അല്ല. ഏതാണ്ട് അര നൂറ്റാണ്ടിന്റെ പഴക്കമുണ്ട് വിമാനത്തിലേറിയ പറക്കും ടെലിസ്കോപ്പുകള്‍ക്ക്. 1965ലാണ് ഇത്തരമൊരു ദൗത്യം ആദ്യമായി നടത്തിയത്. പരിഷ്കരിച്ച് ഒരു  Convair-990 വിമാനമായിരുന്നു അന്ന് അതിന് ഉപയോഗിച്ചത്. അന്നു നടന്ന സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ വേണ്ടിയായിരുന്നു ആദ്യ പറക്കല്‍. ഗലീലിയോ 1 എന്നു പേരിട്ട ആ ദൗത്യത്തിന്റെ വിജയം ഇത്തരം നിരീക്ഷണാലയങ്ങള്‍ വീണ്ടും തുടരാന്‍ കാരണമായി.  തുടര്‍ന്ന്  1968ല്‍ ലിയര്‍ജെറ്റ് ഒബ്സര്‍വേറ്ററിയും 1975ല്‍ കുയിപ്പര്‍ എയര്‍ബോണ്‍ ഒബ്സര്‍വേറ്ററിയും നിലവില്‍ വന്നു. വിമാനങ്ങളില്‍ വലിയ മാറ്റങ്ങള്‍ നടത്തിവേണം ഇത്തരം ഒരു ടെലിസ്കോപ്പ് അതില്‍ ഘടിപ്പിക്കാന്‍. പത്തു കിലോമീറ്ററിനു മുകളില്‍ പറക്കുന്നതിനാല്‍ അകത്തും പുറത്തും ഉള്ള വായുമര്‍ദ്ദം തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ടെലിസ്കോപ്പ് ഇരിക്കുന്ന അറയുടെ വാതില്‍ തുറക്കുമ്പോള്‍ ഈ മര്‍ദ്ദവ്യതിയാനം പ്രശ്നമാകാതിരിക്കാനുള്ള സാങ്കേതികവിദ്യകള്‍ അടക്കം ഇത്തരം വിമാനങ്ങളിലുണ്ട്.  1995ല്‍ Kuiper Airborne Observatory പ്രവര്‍ത്തനം അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് കുറെ വര്‍ഷങ്ങളോളം അത്തരം സംവിധാനം ഒന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ് സോഫിയ രംഗത്തു വരുന്നത്. നിരവധി വര്‍ഷങ്ങളുടെ പരീക്ഷണപ്പറക്കലുകള്‍ക്കുശേഷം 2014ലാണ് സോഫിയയെ പൂര്‍ണ്ണസജ്ജമായ നിരീക്ഷണാലയമായി പ്രഖ്യാപിക്കുന്നത്.  ഇതുവരെ ഉള്ളതില്‍വച്ച് ഏറ്റവും വലിയ പറക്കും നിരീക്ഷണാലയമാണ് സോഫിയ. ഓരോ തവണയും ഭൂമിയില്‍ ലാന്‍ഡ് ചെയ്യുന്നതിനാല്‍ ടെലിസ്കോപ്പിനെ പുതിയ സാങ്കേതികവിദ്യകള്‍ കൂട്ടിച്ചേര്‍ത്ത് മെച്ചപ്പെടുത്താനാകും എന്നതാണ് പറക്കും ടെലിസ്കോപ്പ് ദൗത്യങ്ങളുടെ മികവ്.
നവനീത്...
SOFIA വിമാനം - ചിത്രത്തിനു കടപ്പാട്: NASA/Jim Ross
മറ്റു ചിത്രങ്ങള്‍ : NASA

എന്റെയടുത്ത് മറ്റു നക്ഷത്രങ്ങളൊന്നും ജനിക്കേണ്ട!

എന്റെയടുത്ത് മറ്റു നക്ഷത്രങ്ങളൊന്നും ജനിക്കേണ്ട!



എന്റെയടുത്ത് മറ്റു നക്ഷത്രങ്ങളൊന്നും ജനിക്കേണ്ട! - ഒറിയോണ്‍ നെബുലയിലെ ഒരു പുതുനക്ഷത്രം കഴിഞ്ഞ ദിവസം ശാസ്ത്രജ്ഞരോട് പറഞ്ഞ കാര്യമാണിത്! Stratospheric Observatory for Infrared Astronomy (സോഫിയ) എന്നൊരു നിരീക്ഷണാലയം ഉണ്ട്. ആകാശത്തൂടെ പറക്കുന്ന ഒരു വിമാനത്തിനുള്ളിലെ ടെലിസ്കോപ്പ് സംവിധാനം ആണിത്. Boeing 747SP വിമാനത്തിനുള്ളില്‍ 2.7 മീറ്റര്‍ വലിപ്പത്തിലുള്ള ഒരു ടെലിസ്കോപ്പ് ഘടിപ്പിച്ച് നക്ഷത്രനിരീക്ഷണത്തിനായി മാത്രം ഉപയോഗിക്കുന്ന ഒരു നൂതനസംവിധാനം! ഈ ടെലിസ്കോപ്പ് ഇന്‍ഫ്രാറെഡ് മേഖലയിലുള്ള പഠനമാണ് നടത്തുന്നത്. ഭൂമിയിലെ ടെലിസ്കോപ്പുകള്‍ക്ക് ഇന്‍ഫ്രാറെഡ് മേഖലയില്‍ പഠനം നടത്തുക ബുദ്ധിമുട്ടാണ്. ഭൂമിയുടെ അന്തരീക്ഷവും ജലകണികകളും എല്ലാം ഇന്‍ഫ്രാറെഡിനെ വലിയ തോതില്‍ തടയും എന്നതിനാലാണത്. അന്തരീക്ഷത്തിന്റെ ഉയര്‍ന്ന പാളികളില്‍ കൊണ്ടുപോയി ടെലിസ്കോപ്പ് സ്ഥാപിച്ചാല്‍ ഈ പ്രശ്നം ഒഴിവാക്കാം. അങ്ങനെയാണ് ബോയിങ് വിമാനത്തിനുള്ളില്‍ ഇന്‍ഫ്രാറെഡ് ടെലിസ്കോപ്പും പേറിയ സോഫിയ എന്ന ദൗത്യം ആരംഭിച്ചത്.
നെബുലകളെക്കുറിച്ചും മറ്റും പഠിക്കാന്‍ ഇന്‍ഫ്രാറെഡ് ആണ് നല്ലത്. ദൃശ്യപ്രകാശത്തെ നെബുലകളിലെ വാതകങ്ങള്‍ പലപ്പോഴും കടത്തിവിടില്ല. അതിനാല്‍ നെബുലയ്ക്കുള്ളില്‍ എന്താണ് എന്നറിയണമെങ്കില്‍ ഇന്‍ഫ്രാറെഡ് പ്രകാശത്തെ നിരീക്ഷിക്കുകയേ നിവൃത്തിയുള്ളൂ. സോഫിയയും ഇതാണ് ചെയ്യുന്നത്. നല്ലൊരു ടെലിസ്കോപ്പ് കിട്ടിയാല്‍ ആരും ആദ്യം നോക്കുക ഓറിയോണ്‍ നെബുലയെ ആയിരിക്കും. സോഫിയയും അതു തന്നെ ചെയ്തു. എന്തായാലും ആ പഠനം വെറുതേ ആയില്ല. നക്ഷത്രരൂപീകരണം സംബന്ധിച്ച പുതിയൊരു കണ്ടെത്തലിനാണ് ഇതു വഴി വച്ചത്.
ഓറിയോണ്‍ നെബുലയില്‍ പുതുതായി ജനിച്ച ഒരു നക്ഷത്രത്തില്‍നിന്ന് പുറത്തേക്കു വരുന്ന വികിരണങ്ങളും കണികകളും (സൂര്യന്റെ സൗരക്കാറ്റ് പോലെ ഓരോ നക്ഷത്രങ്ങള്‍ക്കും ഉള്ള നക്ഷത്രക്കാറ്റ്!) അതിനു ചുറ്റുമുള്ള നെബുലാ പദാര്‍ത്ഥങ്ങളെയെല്ലാം അകലേക്ക് വകഞ്ഞുമാറ്റുന്നതായിട്ടാണ് ശ്രദ്ധയില്‍ പെട്ടത്. ആ നക്ഷത്രത്തിന്റെ അയല്‍പക്കത്തൊന്നും മറ്റൊരു നക്ഷത്രവും ജനിക്കാതിരിക്കാന്‍ ഇത് ഇടയാക്കുന്നുണ്ട്. നക്ഷത്രത്തിനു ചുറ്റും വലിയൊരു കുമിളയാണ് ഈ നക്ഷത്രക്കാറ്റ് മൂലം സൃഷ്ടിക്കപ്പെട്ടത്. കുമിള എന്നു പറഞ്ഞാല്‍ പ്രകാശവര്‍ഷങ്ങള്‍ വ്യാസമുള്ള ഒന്നാണേ! കുമിളയ്ക്കു പുറത്ത് ഹൈഡ്രജന്‍ അടക്കമുള്ള വാതകങ്ങള്‍ വലിയ സാന്ദ്രതയില്‍ കാണപ്പെടുന്നുണ്ട്. ഇവിടെ വേണമെങ്കില്‍ പുതിയ നക്ഷത്രങ്ങള്‍ ജനിക്കാവുന്നതാണ്. എന്തായാലും തന്റെ തൊട്ടടുത്തൊന്നും സഹോദരനക്ഷത്രങ്ങള്‍ ജനിക്കേണ്ടതില്ല എന്നു തീരുമാനിച്ചിരിക്കുകയാണ് ഈ പുതുനക്ഷത്രം!

ഓറിയോണ്‍ നെബുല
-------------------
ഇപ്പോ ആകാശത്തേക്കു നോക്കിയാല്‍ വളരെ എളുപ്പം കാണാവുന്ന ഒരു നക്ഷത്രരാശിയാണ് ഓറിയോണ്‍. മലയാളത്തില്‍ വേട്ടക്കാരന്‍ എന്നും പറയും. ഈ വേട്ടക്കാരന്റെ അരയില്‍ വാള്‍ പോലെ കാണുന്നിടത്ത് ഒരു നെബുലയുണ്ട്. അതാണ് ഒറിയോണ്‍ നെബുല. നെബുല എന്നുവച്ചാല്‍ വാതകങ്ങളുടെ, പ്രധാനമായും ഹൈഡ്രജന്റെ ഒരു കൂട്ടമാണ്. കോടാനുകോടി കിലോമീറ്ററുകളോളം, അല്ലെങ്കില്‍ പ്രകാശവര്‍ഷങ്ങളോളം വ്യാപ്തിയില്‍ വ്യാപിച്ചുകിടക്കുന്ന വാതകക്കൂട്ടം. ഇത്തരം നെബുലകളിലാണ് നക്ഷത്രങ്ങള്‍ ജനിക്കുന്നത്. ഗുരുത്വാകര്‍ഷണംമൂലം പരസ്പരം കൂടിച്ചേരുന്ന വാതകങ്ങള്‍ ചൂടുപിടിച്ച് ഹൈഡ്രജന്‍ ഫ്യൂഷന്‍ നടന്ന് ജന്മമെടുക്കുന്ന നക്ഷത്രങ്ങള്‍!
ഒരു വലിയ നെബുലയില്‍നിന്നും അനേകം നക്ഷത്രങ്ങള്‍ ജനിക്കാം. ഓറിയോണ്‍ നെബുലയും അത്തരത്തില്‍ ഒന്നാണ്. നിരവധി നക്ഷത്രങ്ങള്‍ പിറക്കാന്‍ മാത്രം വലിപ്പവും ഹൈഡ്രജനും ഉള്ള ഒന്ന്. നമ്മള്‍ ഏറ്റവും കൂടുതല്‍ ഫോട്ടോ എടുത്തിട്ടുള്ളതും പഠിച്ചിട്ടുള്ളതും ഓറിയോണ്‍ നെബുലയെ ആണ്. വെറുംകണ്ണുകൊണ്ടുപോലും കാണാന്‍ കഴിയുന്ന ഈ നെബുലയെ അത്യാവശ്യം നല്ല ടെലിസ്കോപ്പിലൂടെയോ ബൈനോക്കുലറിലൂടെയോ നോക്കിയാല്‍ അതിന്റെ ആകൃതിയും മനസ്സിലാക്കാം. വലിയ ടെലിസ്കോപ്പുകള്‍ ആണെങ്കില്‍ മനോഹരമായ ഒരു കാഴ്ചയാണ് നമുക്കു കിട്ടുക. 1340പ്രകാശവര്‍ഷം അകലെ കിടന്നിട്ടും നമുക്ക് വെറും കണ്ണാല്‍ കാണാന്‍ കഴിയുമെങ്കില്‍ ഇതിന്റെ വലിപ്പം ഊഹിക്കാവുന്നതേയുള്ളൂ. നക്ഷത്രങ്ങളു‍ടെ പരിണാമം സംബന്ധിച്ച പഠനങ്ങള്‍ മിക്കതും ഓറിയോണ്‍ നെബുലയെ ആശ്രയിച്ചാണ് നടന്നിട്ടുള്ളത്. ഒരു നക്ഷത്രം ജനിക്കുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ ഈ നെബുലയില്‍ കാണാം എന്നതാണ് ഇതിനിത്ര പ്രാധാന്യം വരാന്‍ കാരണം.

ചിത്രം: ഓറിയോണ്‍ നെബുലയിലെ ഒരു ഭാഗം. ഇന്‍ഫ്രാറെഡ് പ്രകാശം ഉപയോഗിച്ച് SOFIA ടെലിസ്കോപ്പ് എടുത്തത്.
കറുത്തനിറത്തില്‍ കാണുന്നതാണ് കുമിളയുടെ ഭാഗം.
ചിത്രത്തിനു കടപ്പാട്: NASA/SOFIA/Pabst et. al

അള്‍ട്ടിമ തൂലിയുടെ കൂടുതല്‍ മികച്ച ചിത്രം നാസ പുറത്തുവിട്ടു.

അള്‍ട്ടിമ തൂലിയുടെ കൂടുതല്‍ മികച്ച ചിത്രം നാസ പുറത്തുവിട്ടു.
ന്യൂ ഹൊറൈസന്‍സ് എടുത്ത അള്‍ട്ടിമ തൂലിയുടെ പുതിയ ചിത്രം നാസ പുറത്തുവിട്ടു.. അള്‍ട്ടിമയുടെ അടുത്തെത്തുന്നതിനും അര മണിക്കൂര്‍ മുന്‍പ് എടുത്ത ചിത്രമാണിത്. അതായത് 28000കിലോമീറ്റര്‍ അകലെ നിന്നുള്ള ചിത്രം. ഇതില്‍നിന്നും ഈ ഛിന്നഗ്രഹത്തിന്റെ വലിപ്പവും ആകൃതിയും കൂടുതല്‍ കൃത്യതയോടെ കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് ആയിട്ടുണ്ട്.ആകെ വലിപ്പം 33 കിലോമീറ്ററാണ്.



ഏതാണ്ട് ഗോളാകൃതിയിലുള്ള രണ്ടു വലിയ പാറക്കഷണങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന് നില്‍ക്കുന്ന ഒരു ആകൃതിയാണിതിന്. വലിപ്പം കൂടുതലുള്ളതിനെ അള്‍ട്ടിമ എന്നും കുറവുള്ളതിനെ തൂലി എന്നുമാണ് വിളിക്കുന്നത്. 19കിലോമീറ്റര്‍ വലിപ്പമുണ്ട് അള്‍ട്ടിമയ്ക്ക്. തൂലിക്ക് 14കിലോമീറ്ററും.
 
സ്നോമാനെ കണ്ടിട്ടില്ല? അള്‍ട്ടിമ തൂലിയുടെ ആകൃതി കാരണം സ്നോ മാനോടാണ് അതിനെ ഉപമിച്ചിരിക്കുന്നത്. (താരതമ്യ ചിത്രം നോക്കൂ)
 
കൂടുതല്‍ അരികില്‍നിന്നുള്ള പുതിയ ചിത്രം ഏതാനും ദിവസങ്ങള്‍ക്കകം കിട്ടും എന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് ഗോളങ്ങള്‍ ചേര്‍ന്ന് ഒന്നായതിനെക്കുറിച്ചും ശാസ്ത്രജ്ഞര്‍ പ്രാഥമികനിഗമനങ്ങളില്‍ എത്തിയിട്ടുണ്ട്. 450കോടി വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അള്‍ട്ടിമ തൂലി രൂപപ്പെട്ടത് എന്നാണ് കരുതുന്നത്. വളരെ ചെറിയ കണികകളും മറ്റും പരസ്പരം ചുറ്റാന്‍ ആരംഭിക്കുകയും പതിയെ അത് വലിയ രണ്ട് വസ്തുക്കളായി മാറുകയും ചെയ്തു. പിന്നീട് ചെറിയ വേഗതയിലുള്ള ഒരു കൂട്ടിയിടിലൂടെ ഒരുമിച്ചുചേരുകയും ചെയ്തു. (ചിത്രം നോക്കുക.)സൗരയൂഥാരംഭത്തിലെ ഒരു വസ്തുവിനെയാണ് നമുക്ക് പഠിക്കാന്‍ കിട്ടിയിരിക്കുന്നത്. മുഴുവന്‍ ഡാറ്റയും ലഭ്യമാവുന്നതോടെ സൗരയൂഥരൂപീകരണത്തെ സംബന്ധിച്ച ഗവേഷണങ്ങള്‍ക്ക് പുതിയ വെളിച്ചമേകാനാകും.
ന്യൂ ഹൊറൈസന്‍സ് ഇപ്പോഴും യാത്ര തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇനിയും പതിനഞ്ചോ ഇരുപതോ വര്‍ഷംകൂടി വലിയ കുഴപ്പങ്ങളില്ലാതെ യാത്ര ചെയ്യാനുള്ള ആരോഗ്യം പേടകത്തിനുണ്ട്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ പേടകത്തിന് പുതിയൊരു ദൗത്യംകൂടി നല്‍കാന്‍ നാസ ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നുണ്ട്. കുയിപ്പര്‍ ബെല്‍റ്റില്‍ അതിനുള്ള പുതിയൊരു വസ്തുവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അവര്‍.
ന്യൂ ഹൊറൈസന്‍സ് പേടകത്തിലെ രണ്ടു ക്യാമറകളാണ് ചിത്രങ്ങള്‍ എടുക്കുന്നത്. Multispectral Visible Imaging Camera (MVIC) എടുത്ത കളര്‍ ചിത്രവും കൂട്ടത്തിലുണ്ട്. 137,000 കിലോമീറ്റര്‍ അകലെ നിന്നും എടുത്ത ചിത്രമാണത്. Long-Range Reconnaissance Imager (LORRI) എടുത്ത ചിത്രമാണ് കൂടുതല്‍ റസല്യൂഷന്‍ ഉള്ളത്. അത് 28000കിലോമീറ്റര്‍ മാത്രം അകലെ നിന്നും എടുത്തത്.

എന്തുകൊണ്ടാണ് ചിത്രങ്ങള്‍ ഭൂമിയിലെത്താന്‍ താമസിക്കുന്നത്?

ന്യൂഹൊറൈസന്‍സ് പേടകത്തില്‍നിന്നും ഉള്ള സിഗ്നലുകള്‍ ഭൂമിയിലെത്താന്‍ ആറ് മണിക്കൂറുകള്‍ വേണം. വളരെ നേരിയ bit rate ല്‍ ആണ് ഈ വിവരങ്ങള്‍ ഭൂമിയിലേക്കെത്തുന്നത്. പഴയ ഡയലപ്പ് കണക്ഷന്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് ഉപയോഗിച്ചവര്‍ക്ക് ഒരു ചിത്രം ഡൗണ്‍ലോഡ് ചെയ്യാന്‍ എടുത്ത സമയത്തെക്കുറിച്ച് ധാരണയുണ്ടാവും. അതിലും ഏറെയേറെ ബുദ്ധിമുട്ടാണ് ന്യൂഹൊറൈസന്‍സില്‍നിന്നും ഒരു ചിത്രമോ മറ്റു വിവരമോ ഭൂമിയിലേക്ക് എത്തിക്കാന്‍. അള്‍ട്ടിമ തൂലിയുടെ അടുത്തുകൂടി പറന്നപ്പോള്‍ ലഭ്യമായ ഡാറ്റ മുഴുവന്‍ ഭൂമിയിലെത്താന്‍ ഇരുപത് മാസങ്ങളെങ്കിലും പിടിക്കും!! എട്ട് ജിബിയാണ് പേടകത്തിന്റെ പരാമവധി ഡാറ്റാ സംഭരണശേഷി. ഏതാനും മിനിറ്റുകള്‍ കൊണ്ട് അത്രയും ഡാറ്റ നമ്മുടെ പെന്‍ഡ്രൈവില്‍നിന്നും കമ്പ്യൂട്ടറിലേക്കു കോപ്പി ചെയ്യാനാകും. ഒന്നോ രണ്ടോ മണിക്കൂര്‍ കൊണ്ട് അത്യാവശ്യം വേഗതയുള്ള ഇന്റര്‍നെറ്റ് ഉപയോഗിച്ച് ഇത്രയും ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാം. പക്ഷേ ന്യൂ ഹൊറൈസന്‍സില്‍നിന്നും ഇത്രയും ഡാറ്റ ഡൗണ്‍ലോഡ് ചെയ്യണമെങ്കില്‍ ഇരുപത് മാസമാണ് വേണ്ടത്! ആ ഡാറ്റ ഭൂമിയിലെത്തുന്നതിന്റെ നിരക്ക് എത്ര കുറവായിരിക്കും എന്ന് അപ്പോള്‍ ഊഹിക്കാമല്ലോ!
2007ല്‍ വ്യാഴത്തിന് അടുത്തുകൂടി പറന്ന സമയത്ത് ഡാറ്റ ഡൗണ്‍ലോഡ് വേഗത 38kbps ആയിരുന്നു. അത് മോശമല്ലാത്ത ഒരു വേഗത തന്നെ ആയിരുന്നു. പ്ലൂട്ടോയുടെ അടുത്തുകൂടി കടന്നുപോയ സമയത്ത് ഡാറ്റാ ഡൗണ്‍ലിങ്ക് വേഗത വെറും 2kbps ല്‍ താഴെ ആയി ചുരുങ്ങി. അതായത് ഒരു മിനിറ്റുകൊണ്ട് ഡൗണ്‍ലോഡ് ചെയ്യാവുന്നത് വെറും 15KB ഡാറ്റ മാത്രം!
നിലവിലെ ഡാറ്റാറേറ്റ് അതിലും എത്രയോ താഴെയാണ്. അതിനാല്‍ ഒരു ചിത്രം ഭൂമിയിലെത്തുക എന്നത് ഏറെയേറെ സമയമെടുക്കുന്ന ഒന്നാണ്.
നവനീത്....
ചിത്രങ്ങള്‍ക്കു കടപ്പാട്: NASA/Johns Hopkins University Applied Physics Laboratory/Southwest Research Institute