സഡാക്കോ സസാക്കിയും ആയിരം കൊക്കുകളും



ആഗസ്റ്റ് ആറ്, അന്ന് സഡാക്കോ സസാക്കിക്ക് പ്രായം രണ്ടു വയസ്സ്. ഹിരോഷിമയില്‍ നിന്നും അല്പം അകലെയായിരുന്നു അവള്‍. ഹിരോഷിമയുടെആകാശത്ത് ബോംബര്‍ വിമാനങ്ങള്‍ പറന്നു നടക്കുന്നത് കൌതുകത്തോടെ നിഷ്കളങ്കതയോടെ ആ കൊച്ചു മിടുക്കി നോക്കി നിന്നു. ലക്ഷക്കണക്കിന് മനുഷ്യര്‍ കത്തിക്കരിഞ്ഞെങ്കിലും സഡാക്കോ സസാക്കിയോട് തീ ജ്വാലകള്‍ പോലും കരുണ കാണിച്ചു.

കാലം കടന്നു പോയി നിഷ്കളങ്കതയുടെ ബാല്യമെന്തെന്ന് അന്ന് ജപ്പാനിലെ കുട്ടികളാരും അറിഞ്ഞിരിക്കില്ല. റേഡിയോ ആക്റ്റീവ് വികിരണങ്ങള്‍ പിന്നെയും എത്രയോ പേരെ കൊന്നൊടുക്കി. ആറ്റം ബോംബിന്‍റെ തീജ്വാലകള്‍ കരുണ കാണിച്ച ആ ബാലികയോട് പക്ഷേ കാലം കരുണ കാണിച്ചില്ല. രക്താര്‍ബുദത്തിന്‍റെ രൂപത്തില്‍ അവളെ റേഡിയോ വികിരണങ്ങള്‍ ആക്രമിച്ചു. ആശുപത്രിക്കിടക്കയില്‍ വച്ചും അവള്‍ ആശ കൈവെടിഞ്ഞില്ല. തന്ന സന്ദര്‍ശിക്കാനെത്തിയ ആത്മസുഹൃത്ത് ചിസുക്കോ ഹമാമോട്ടോ ഒരു കടലാസു കൊണ്ട് അവളെ ഒരു കൊക്കുണ്ടാക്കി കാണിച്ചു. വെള്ളക്കൊക്കുകള്‍ ജപ്പാന്‍കാര്‍ക്ക് ഐശ്വര്യത്തിന്‍റെ പ്രതീകമായിരുന്നു. ആ ഐശ്വര്യത്തെ വിളിച്ചു വരുത്താനായി ആശുപത്രിക്കിടക്കയിലിരുന്ന് അവള്‍കടലാസുകൊക്കുകളെ ഉണ്ടാക്കാന്‍ ആരം ഭിച്ചു. ആയിരം കൊക്കുകളെ ഉണ്ടാക്കിയാല്‍ അനുഗ്രഹിക്കപ്പെടും എന്ന വിശ്വാസം ആ പിഞ്ചുമനസ്സിനെ ആവേശം കൊള്ളിച്ചു.

ആശുപത്രിയില്‍ കഴിച്ചു കൂട്ടിയ സമയം മുഴുവന്‍ അവള്‍ കൊക്കുകളെ നിര്‍മ്മിച്ചു കൊണ്ടേയിരുന്നു. കടലാസ് വളരെ എളുപ്പം കിട്ടുമായിരുന്നില്ല. മരുന്നു പൊതിയുന്ന കടലാസുകള്‍ക്കായി അവള്‍ അയല്‍ മുറികളില്‍ കയറിയിറങ്ങി. ചിസുക്കോയും സ്കൂളില്‍ നിന്ന് കടലാസുകള്‍ നല്‍കി അവളെ സഹായിച്ചു. സമയം കടന്നുപോകു തോറും ആരോഗ്യനില വഷളായിക്കൊണ്ടിരുന്നവെങ്കിലും ഒരു രക്താര്‍ബുദത്തിനും തന്നെ കീഴ്പെടുത്താനാവില്ല എന്ന ആത്മവിശ്വാസമായിരുന്നു അവളില്‍ നിറഞ്ഞു നിന്നത്. പക്ഷേ ആയിരം കൊക്കുകള്‍ എന്ന പ്രതീക്ഷ തികയ്ക്കാന്‍ പോലും Little Boy യുടെ വികിരണങ്ങള്‍ അവളെ അനുവദിച്ചില്ല. 644 കൊക്കുകളെ പൂര്‍ത്തിയാക്കി 1955 ഒക്റ്റോബര്‍ 25 ന് ലോകജനതക്കായി തന്‍റെ പ്രതീക്ഷകള്‍ കൈമാറിക്കൊണ്ട് അവള്‍ കടന്നു പോയി. ആത്മസുഹൃത്ത് ചിസുക്കോ ഹമാമോട്ടോ അവള്‍ക്ക് വേണ്ടി 1000 കൊക്കുകളെ പൂര്‍ത്തിയാക്കി. പ്രിയപ്പെട്ട ആ കൊക്കുകള്‍ക്കൊന്നിച്ചാണ് അവളെ അടക്കം ചെയ്തത്.

പക്ഷേ അവള്‍ അറിഞ്ഞിരിക്കില്ല, തന്‍റെ പ്രതീക്ഷ നിലനിര്‍ത്താന്‍ ലോകജനത മുഴുവന്‍ കാത്തിരിക്കുകയാണ് എന്നത്. അവളുടെ മരണശേഷം ചിസുക്കോയും സ്കൂളിലെ സുഹൃത്തുക്കളും ചേര്‍ന്ന് അനേകം കത്തുകളെഴുതി. തങ്ങളുടെ പ്രിയസുഹൃത്തിന്‍റെയും ആണവവികിരണമേറ്റ് അകന്നുപോയ ആയിരക്കണക്കിന് കുട്ടികള്‍ക്കായും സ്മാരകം നിര്‍മ്മിക്കാന്‍. ആ കുരുന്നുകളുടെ കത്തുകള്‍ക്ക് ഏത് ആറ്റം ബോംബുകളേയും ഉരുക്കിക്കളയാനുള്ള കഴിവുണ്ടായിരുന്നു. ജപ്പാനിലെ സ്കൂള്‍ കുട്ടികള്‍ സ്മാരകം നിര്‍മ്മിക്കാനുള്ള പണത്തിനായി ഏക മനസ്സോടെ പ്രചരണ പരിപാടികള്‍ നടത്തി. 1958 മേയ് 5 ന് ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. കുട്ടികളുണ്ടാക്കിയ ആയിരക്കണക്കിന് കടലാസു കൊക്കുകളുടെ സാന്നിദ്ധ്യത്തില്‍ ഹിരോഷിമയിലെ സമാധാന സ്മരണിക ഉദ്യാനത്തില്‍ ഒരു വലിയ പ്രതിമ സ്ഥാപിക്കപ്പെട്ടു.ആ സ്മാരകത്തിന്‍റെ മുകളില്‍ സഡാക്കോ സസാക്കി കടലാസു കൊക്കിനെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ട് ഇന്നും.

സഡാക്കോ സസാക്കി എന്ന പന്ത്രണ്ട് വയസ്സുകാരി ലോകത്തെ മനുഷ്യത്വമുള്ള മനസ്സുകളില്‍ ഇന്നും വേദനയായി അവശേഷിക്കുന്നു. എല്ലാ വര്‍ഷവും ആഗസ്റ്റ് ആറിന് ഒരു കോടിയിലധികം കടലാസു കൊക്കുകള്‍ ഹിരോഷിമയിലെ സമാധാന സന്ദേശ ഉദ്യാനത്തിലെത്തും, ലോകത്തെ മനുഷ്യത്വമുള്ള മനസ്സുകള്‍ നിലനില്‍ക്കുന്നു എന്നതിന്‍റെ പ്രതീകമായി. സഡാക്കോ സസാക്കി എന്ന പന്ത്രണ്ടു വയസ്സുകാരിയുടെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ലോകത്തെ കുട്ടികള്‍ പരിശ്രമിക്കുകയാണിന്നും. ഹിരോഷിമയെന്ന ദുരന്ത ഭൂമിയില്‍ സമാധാനത്തിന്‍റെ വെള്ളരിപ്രാവുകളായി എത്തുന്ന കടലാസു കൊക്കുകള്‍ക്കു പുറകില്‍ സസാക്കിയുടെ നിലവിളിയുണ്ട്.. വേദനയുണ്ട്.. പക്ഷേ അപ്പോഴും അവള്‍ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.