ചന്ദ്രയാന്‍ -1 കുതിച്ചുയര്‍ന്നു. ഭാരതത്തിന്‍റെ ആദ്യ ചന്ദ്രദൌത്യമാണിത്. 1997 ല്‍ തുടങ്ങിയ ശ്രമങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതിന്‍റെ ആദ്യ പടിയായിരുന്നു ഈ വിക്ഷേപണം. പി.എസ്.എല്‍.വി എന്ന വാഹനത്തിന്‍റെ മികവ് ഒരിക്കല്‍ കൂടി ലോകരാഷ്ട്രങ്ങള്‍ക്കു മുന്‍പില്‍ കാണിക്കാന്‍ ഒരു അവസരം കൂടിയായിരുന്നു . കൃത്യം 6 മണി 22 മിനിട്ട് 11 സെക്കന്‍റിനാണ് ചാന്ദ്രയാനുമായി പി.എസ്.എല്‍.വി സി-11 കുതിച്ചുയര്‍ന്ന്. 18 മിനിട്ട്് കൊണ്ട് താത്കാലികമായ 357KM ഭ്രമണപഥത്തില്‍ എത്തിച്ചേര്‍ന്ന ചന്ദ്രയാന്‍ ഇപ്പോള്‍ ഭൂമിയുടെ ഉപഗ്രഹമാണ്. പതിനഞ്ചു ദിവസങ്ങള്‍ കൊണ്ട് ചാന്ദ്രയാന്‍ നമ്മുടെ ഉപഗ്രഹത്തിന്‍റെ ഉപഗ്രഹമായി മാറും. വിക്ഷേപണത്തിന് ആശങ്കയുണര്‍ത്തി മഴമേഘങ്ങള്‍ ഉണ്ടായിരുന്നു. മഴയല്ല വിക്ഷേപണത്തിന് തടസ്സമാകുന്നത്. മറിച്ച് മേഘങ്ങളില്‍ ഉള്ള വൈദ്യുത ചാര്‍ജ്ജ് ആണ്. ഇടിമിന്നല്‍ ഉണ്ടെങ്കില്‍ ആശങ്കയുണ്ടാകുന്നത് ഇതു കൊണ്ടാണ്. എന്നാല്‍ മേഘാവൃതമായ അന്തരീക്ഷമായിരുന്നുവെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായില്ല. സെക്കന്‍റില്‍ 9.84 km/s വേഗത കൈവരിച്ചിട്ടാണ് പി.എസ്.എല്‍.വി ഉപഗ്രഹത്തെ ഭ്രമണപഥത്തിലേക്ക് തള്ളിവിട്ടത്. ഇത്രയും വേഗത പി.എസ്.എല്‍.വി ഇതു വരെ കൈവരിച്ചിട്ടില്ല എന്നും തോന്നുന്നു. പതിവില്‍ നിന്ന് വ്യത്യസ്ഥമായി 180 കിലോഗ്രാം ഭാരം കൂടി അധികം വഹിച്ചു കൊണ്ടുമാണ് പി.എസ്.എല്‍.വി പുറപ്പെട്ടത്. ചാന്ദ്രദൌത്യത്തിലെ ആദ്യപടി മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്. ദീര്‍ഘവൃത്താകാരമായ താത്കാലിക ഭ്രമണപഥത്തില്‍ നിന്നും ഇനി ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിക്കേണ്ടതുണ്ട്. എല്ലാ ശാസ്ത്രജ്ഞര്‍ക്കും അഭിനന്ദനങ്ങള്‍ നേര്‍ന്നുകൊണ്ട് അതിനായി നമുക്ക് കാത്തിരിക്കാം.