സിനിമ പ്രതിസന്ധിയിലാണെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. പരസ്പരം പോരടിക്കുന്ന സിനിമാക്കാരേയും നാം കണ്ടു. ആദ്യം ടിവി വന്നപ്പോള്‍ സീരിയലാണ് സിനിമയുടെ ശത്രു എന്നായിരുന്നു പ്രചരണം. പിന്നെ വ്യാജസിഡികളായി മാറി. ഇപ്പോള്‍ സിനിമ എവിടെ റിലീസ് ചെയ്യണം എന്നതാണ് ചര്‍ച്ചാവിഷയം. ഇതിനിടക്ക് എത്രയോ സിനിമകള്‍ വന്നു പോയി. ചിലതെല്ലാം എട്ടു നിലയിലും പത്തു നിലയിലുമെല്ലാം പൊട്ടിയപ്പോള്‍ ചിലത് റെക്കോഡുകള്‍ തകര്‍ക്കുന്ന പ്രകടനങ്ങളുമായി. എന്നാല്‍ ഒരു കാര്യം വ്യക്തമാണ്. നല്ല സിനിമകള്‍ ഒന്നും പരാജയമടഞ്ഞിട്ടില്ല.

ഇപ്പോള്‍ സിനിമയെ രക്ഷിക്കാനെന്നോണം അമ്മയുടെ പേരില്‍ പുതിയ സിനിമ, 20:20 എത്രയോ പ്രചരണമാണതിന് നടത്തിയത്. ഇപ്പോള്‍ ഇതാ റിലീസിങ്ങ് വക്കിലും. ഇപ്പോള്‍ ഈ സിനിമയും വിവാദങ്ങളുടെ വക്കിലാണ്. സിനിമാ പോസ്റ്ററിനെ സംബന്ധിച്ചാണ് പുതിയ തര്‍ക്കം. മമ്മൂട്ടി മോഹന്‍ലാല്‍ ഫാന്‍സ് കാര്‍ തമ്മില്‍ തെരുവിലടി കൂടുമോ എന്നതാണ് ചര്‍ച്ചാ വിഷയം. അവര്‍ തല്ലു കൂടട്ടെ നമുക്ക് ചുളുവില്‍ മറ്റൊരു സിനിമയും കൂടി കാണാം. നമുക്ക് മറ്റൊരു കാര്യം ചര്‍ച്ച ചെയ്യാം. താരസംഘടനയായ അമ്മയുടേതാണ് ഈ സിനിമ. കേരളത്തിലെ എല്ലാ സിനിമാതാരങ്ങളും ഒത്തുകൂടുമ്പോള്‍ നാം ഒട്ടേറെ പ്രതീക്ഷിക്കുന്നു. അതിലുപരിയായി സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു സിനിമയയാകാന്‍ ജനങ്ങള്‍ ആഗ്രഹിച്ചാല്‍ അതില്‍ തെറ്റില്ല.


(ചിത്രത്തിന് കടപ്പാട് : http://www.forumkerala.com/malayalam-cinema/31093-20-20-curtain-raiser.html)


നമുക്ക് പോസ്റ്ററിലേക്ക് വരാം. അതില്‍ പലരും ഞെളിഞ്ഞു നില്‍ക്കുന്നുണ്ട്. എന്നാല്‍ അദൃശ്യത അനുഭവപ്പെടുന്ന ഒരു കൂട്ടരുണ്ട്. സ്ത്രീകള്‍! ഒരു നടിയെപ്പോലും അതില്‍ കാണാനില്ല. നായികാ പ്രാധാന്യമുള്ള സിനിമകള്‍ മലയാളത്തില്‍ അപൂര്‍വ്വമാണ്. എന്നും പുരുഷന് അടിമയായി നില്‍ക്കുന്ന സ്ത്രീകളെ മലയാളികള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കാനേ സിനിമക്ക് കഴിഞ്ഞിട്ടുളളൂ. എന്നാല്‍ സ്ത്രീകളെക്കുറിച്ച് പറയുമ്പോള്‍ മലയാളികള്‍ക്ക് നൂറു നാവുമാണ്. താരസംഘടനയുടെ പേരില്‍ പോലും അതുണ്ട്, 'അമ്മ'. എന്തു പറ്റി നമ്മുടെ സിനിമക്ക് പോസ്റ്ററില്‍ പോലും ഒരു നടിയെക്കാണാന്‍ കഴിയാത്തവിധം അവര്‍ അദൃശ്യരായോ? മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോസ്റ്ററില്‍ എവിടെ നിര്‍ത്തണം എന്ന പേരില്‍ തമ്മിലടിക്കുന്ന ഫാന്‍സുകാരും അതിന് മറുപടി പറയുന്ന സിനിമക്കാരും എന്തു കൊണ്ട് ഈ അദൃശ്യതയെ കാണുന്നില്ല. മലയാളത്തില്‍ നല്ല നടിമാര്‍ ഇല്ലാതായോ? കഴിവുള്ളവര്‍ മലയാളസിനിമയില്‍ ഇല്ലേ?. ഈ അദൃശ്യത ഒരു വിവേചനമായിപ്പോലും തോന്നാത്ത അമ്മക്ക് ദേശീയ അവാര്‍ഡ് നേടിയ മീര ജാസ്മിന്‍ എന്ന ഒരു നടി ഈ സിനിമയിലഭിനയിക്കാന്‍ വിസമ്മതിച്ചു എന്ന പേരില്‍ കോലാഹലങ്ങളുണ്ടാക്കാന്‍ എന്തവകാശം?

കേരളത്തിലെ എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരും ഒന്നിച്ചാലും നടിമാര്‍ രണ്ടാം തരക്കാരാണ് എന്ന ചിന്താഗതിയില്‍ മാറ്റമുണ്ടാകില്ല എന്നത് വീണ്ടും തെളിഞ്ഞു കഴിഞ്ഞിരിക്കുകയാണ്. സിനിമാ പ്രവര്‍ത്തകയായ നന്ദിതാ ദാസ് കേരളത്തില്‍ വന്നപ്പോള്‍ പറഞ്ഞ വാചകങ്ങള്‍ ഇതെല്ലാം കണ്ടിട്ടാകാം. "പൊതു ഇടങ്ങളില്‍ സ്ത്രീകളുടെ അദൃശ്യത അത്ഭുതപ്പെടുത്തുന്നു" എന്ന വാചകത്തോട് പ്രതികരിച്ചു കൊണ്ട് നാം ഇനിയും സിനിമകള്‍ കാണും ആസ്വദിക്കും ഈ അദൃശ്യത നമ്മെ ഒന്നലട്ടുകപോലുമില്ല. കാരണം മാറിച്ചിന്തിക്കാന്‍ മലയാളികള്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.