അഞ്ചു മാസത്തെ പ്രവര്‍ത്തനത്തിന് ശേഷം നാസയുടെ ഫീനിക്സ് എന്ന പേടകം പ്രവര്‍ത്തനം അവസാനിപ്പിച്ചതായി നാസ അറിയിച്ചു. പ്രതികൂലമായ കാലാവസ്ഥയാണ് പ്രശ്നമായത്. മൂന്ന് മാസത്തെ പ്രവര്‍ത്തന കാലാവധി പ്രതീക്ഷിച്ച ഫീനിക്സ് പക്ഷേ അഞ്ചു മാസത്തോളം ചൊവ്വയിലെ മണ്ണിനെ രുചിച്ചും മണത്തും പരിശോധിച്ചു. കഴിഞ്ഞ നവംമ്പര്‍ 2 ന് ആണ് ഫീന്ക്സില്‍ നിന്നുമുള്ള അവസാന സിഗ്നലുകള്‍ നാസക്ക് ലഭിച്ചത്. ശക്തമായ പൊടിക്കാറ്റും തണുപ്പും പ്രതിരോധിക്കാന്‍ ഫീനിക്സിനെ സഹായിച്ചിരുന്നത് സോളാര്‍ പാനലുകളില്‍ നിന്നും ലഭിക്കുന്ന ഊര്‍ജ്ജമായിരുന്നു. എന്നാല്‍ സൂര്യന് അഭിമുഖമായി ഇനിയും നില്‍ക്കാന്‍ ഫീനിക്സിന് കഴിയില്ല. ചൊവ്വയുടെ കാലാവസ്ഥയാണ് അതിന് കാരണം. ഫീനിക്സ് ഇറങ്ങിയ ചൊവ്വയുടെ ഉത്തരധ്രുവ്വത്തില്‍ ഇനി സൂര്യനെ കാണണമെങ്കില്‍ മാസങ്ങള്‍ കഴിയും. സൂര്യപ്രകാശത്തിന്‍റെ അഭാവമാണ് ഫീനിക്സ് മരണമടയാന്‍ കാരണമായത്. സോളാര്‍ പാനലുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ ബാറ്ററികള്‍ ചാര്‍ജ്ജ് ചെയ്യാന്‍ കഴിയാതെ ആവുകയായിരുന്നു. Aug. 4, 2007 ന് ഭൂമിയില്‍ നിന്നും യാത്ര തിരിച്ച ഫീനിക്സ് May 25, 2008 നാണ് ചൊവ്വയില്‍ സുരക്ഷിതമായി ഇറങ്ങിയത്.

ഏതാണ്ട് 25000 ചിത്രങ്ങളാണ് ഇതിനിടയില്‍ ഫീനിക്സ് നമുക്കായി അയച്ചു തന്നത്. ആറ്റോമിക ബലത്താല്‍ പ്രവര്‍ത്തിക്കുന്ന സൂഷ്മദര്‍ശിനിയുടെ (Atomic force microscope) സഹായത്താല്‍ എടുത്ത ദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെടും. 152 ദിവസത്തെ ജീവിതത്തിനിടയില്‍ 149 ദിവസവും ഫീനിക്സ് പ്രവര്‍ത്തന നിരതമായിരുന്നു.

ഔദ്യോഗികമായി ഫീനിക്സിന്‍റെ മരണം പ്രഖ്യാപിച്ചു കഴിഞ്ഞു. പക്ഷേ പ്രതീക്ഷയില്ലെങ്കിലും നാസയിലെ ശാസ്ത്രജ്ഞര്‍ ഇപ്പോഴും ചൊവ്വയിലേക്ക് ചെവിയോര്‍ത്തിരിക്കുകയാണ് ഫീനിക്സ് പുനര്‍ജനിക്കുമോ എന്നറിയാന്‍..