സമൂഹത്തിലെ വിവധ തുറകളില്‍ നടക്കുന്ന സംഭവങ്ങളെയും പരിപാടികളേയും ജനങ്ങളില്‍ എത്തിക്കുക എന്നതാണ് മാധ്യമങ്ങളുടെ കടമ. മുഖ്യധാരാ മാധ്യമങ്ങള്‍ ഏതെടുത്താലും അതങ്ങിനെ തന്നെയാണ് എന്നു തോന്നാം. എന്നാല്‍ നടക്കുന്നത് പലപ്പോഴും ഉപരിപ്ളവ റിപ്പോര്‍ട്ടിംഗ് മാത്രമാണ് എന്നതാണ് സത്യം. ജനങ്ങള്‍ ശ്രദ്ധിക്കുന്നത് മാത്രം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍, അല്ലെങ്കില്‍ ജനങ്ങളെ ശ്രദ്ധിപ്പിക്കാന്‍ വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍, അല്ലെങ്കില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ ഇങ്ങിനെയൊക്കെയായി മുഖ്യധാരാ മാധ്യമങ്ങള്‍ മാറിപ്പോവുന്നു.

ഇക്കഴിഞ്ഞ നവംമ്പര്‍ 15,16 തീയ്യതികളില്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ വച്ച് സ്വതന്ത്രസോഫ്റ്റവെയര്‍ ദേശീയ സമ്മേളനം നടന്നു. മാധ്യമങ്ങളിലൂടെ സമ്മേളനം നടക്കുന്നതിനു മുന്‍പു തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ആരെല്ലാമാണ് അവിടെ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നത് എന്നതിനെക്കുറിച്ചായിരുന്നു ആ വാര്‍ത്തകള്‍. രണ്ടു ദിവസമായി നടന്ന ദേശീയ സമ്മേളനത്തിന്‍റെ ഉദ്ഘാടനം സമ്മേളനവും അന്നു തന്നെ വൈകിട്ടുള്ള സമ്മേളനവും പിറ്റേ ദിവസം വൈകിട്ട് നടന്ന സമാപന സമ്മേളനവും റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ കാര്യമായ മടി കാണിച്ചില്ല. രാഷ്ട്രീയ പ്രമുഖര്‍ പങ്കെടുത്ത സമ്മേളനത്തില്‍ ആരെല്ലാം എന്തെല്ലാം പറഞ്ഞു എന്നത് ആവശ്യാനുസരണം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്യുകയുണ്ടായി. എന്നാല്‍ സമ്മേളനത്തില്‍ നടന്ന നിരവധി പരിപാടികള്‍, സമൂഹത്തിന് നല്‍കുവാനാകുമായിരുന്ന നിരവധി അറിവുകള്‍, സെമിനാറുകള്‍, വര്‍ക്ക്ഷോപ്പുകള്‍ ഇവയൊന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ ആരെയും കണ്ടില്ല. അറിവിനേക്കാള്‍ മാധ്യമങ്ങള്‍ക്ക് പ്രിയം ജനപ്രിയ നേതാക്കളെ മാത്രം. രാഷ്ട്രീയക്കാരുടെ പ്രസംഗം വളച്ചും വളക്കാതെയും മാത്രം അവര്‍ ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുന്നു.

ഇത് വെറും ഒറ്റപ്പെട്ട സംഭവമല്ല. എത്രയോ സെമിനാറുകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇതേ രീതിയിലാണ്. പല ശാസ്ത്ര സെമിനാറുകളും നടക്കുന്നു എന്ന വിവരം മാത്രം കൊട്ടിഘോഷിച്ച് മാധ്യമങ്ങളിലൂടെ നാം അറിയും.ഉദ്ഘാടന സമയത്തോ സമാപന സമ്മേളനത്തിലോ മന്ത്രിമാര്‍ പറഞ്ഞ കാര്യങ്ങള്‍ മുഖ്യ വാര്‍ത്തയായി വരികയും ചെയ്യും. അവിടെ നടന്ന സെമിനാറുകളിലും മറ്റും നടന്ന പ്രസക്തമായ കാര്യങ്ങള്‍ അവിടെ പങ്കെടുത്തവരില്‍ മാത്രമായി ഒതുങ്ങിപ്പോവുകയും ചെയ്തു. സത്യത്തില്‍ ഒരു ശാസ്ത്ര സാങ്കേതിക പരിപാടിയില്‍ ആരു പറയുന്ന കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്? ഉദ്ഘാടനത്തിന് വരുന്ന മന്ത്രിമാര്‍ക്കോ അതോ അവിടെ പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്കൊ? ശാസ്ത്രം അറിയുന്നതിന് ജനങ്ങള്‍ക്ക് താല്‍പര്യമില്ല എന്ന രീതിയിലാണ് എല്ലാ റിപ്പോര്‍ട്ടിംഗും. ശാസ്ത്രത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ വര്‍ദ്ധിപ്പിക്കുന്നതിനേ ഇത്തരം റിപ്പോര്‍ട്ടിംഗുകള്‍ ഉതകൂ. വര്‍ദ്ധിച്ചു വരുന്ന അന്ധവിശ്വാസങ്ങള്‍ക്ക് ഇതും ഒരു കാരണമാകുന്നുണ്ട്. നമ്മുടെ മാധ്യമ രീതികള്‍ മാറിയേ തീരൂ. റിപ്പോര്‍ട്ടിംഗ് എന്തിന് വേണ്ടിയാണ് എന്നത് തീരുമാനിക്കേണ്ടിയിരിക്കുന്നു പക്ഷേ അത് ജനങ്ങളുടെ അറിവിന് പുഷ്ടിപ്പെടുത്തേണ്ടതായിരിക്കണം എന്നു മാത്രം.