ഒരു സൌരക്കാറ്റ് സമൂഹത്തെ അന്ധകാരത്തിലാഴ്ത്തിയേക്കാം..
സൂര്യന് ഇല്ലാതെ ഭൂമിയില്‍ ജീവനില്ല എന്നു തന്നെ പറയാം. പക്ഷേ സൂര്യനിലെ ഒരു ചെറിയ മാറ്റം ഭൂമിയിലെ ജീവിത അവസ്ഥകളെ മാറ്റി മറിച്ചേക്കാം. സൌരക്കാറ്റ് മൂലം ഭൂമിയില്‍ സംഭവിച്ചേക്കാവുന്ന സാമൂഹ്യ-സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് നാസയുടെ സാമ്പത്തിക സഹായത്തോടെ പഠിച്ച നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് ആണ് പഠന റിപ്പോര്‍ട്ടിലൂടെ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. സൌര ആളലുകള്‍ നിങ്ങളുടെ ടോയ്ലറ്റിനെ പ്രവര്ത്തനരഹിതമാക്കിയേക്കാം എന്ന തലക്കെട്ടോടെയാണ് നാസ ഈ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് സമ്മാനിച്ചത്. മനുഷ്യന്റെ ആധുനിക സൌകര്യങ്ങള്‍ വര്‍ദ്ധിച്ചതാണ് സൌര ആളലും തുടര്‍ന്നുണ്ടായേക്കാവുന്ന കാന്തിക കൊടുങ്കാറ്റും ആണ് നാശനഷ്ടങ്ങളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നത്.
വൈദ്യുത പവര്‍ ഗ്രിഡുകളിലാണ് പ്രശ്നങ്ങള്‍ തുടക്കമിടുന്നത്. കാന്തിക കൊടുങ്കാറ്റ് മൂലമുണ്ടാകുന്ന ഭൌമോപരിതല വൈദ്യുതി (Ground currents) ട്രാന്സ്ഫോര്മ്മറുകളുടെ ചെമ്പകമ്പികളെ ഉരുക്കാന്‍ മാത്രം ഉയര്‍ന്നതായേക്കാം. പരസ്പരബന്ധിതമായ വൈദ്യുതശൃംഘല ഈ പ്രശ്നത്തെ വളരെയധികം ഇടത്തേക്ക് വ്യാപിപ്പിക്കുന്നതില്‍ പങ്കുവഹിക്കും. നാശനഷ്ടങ്ങളുടെ വ്യാപനത്തിന് ഇത് കാരണമാവുകയും ചെയ്യും.
1989 ലെ ഇത്തരത്തിലുള്ള ഒരു കാന്തികകൊടുങ്കാറ്റിന്റെ പ്രഹരത്തില്‍ കാനഡയിലെ ക്യുബക്ക് എന്ന പ്രവിശ്യയിലെ വൈദ്യുതവിതരണം പൂര്‍ണ്ണമായും നിലച്ചത് റിപ്പോര്‍ട്ടില്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. അവിടത്തെ അറുപത് ലക്ഷം ജനങ്ങള്‍ താരതമ്യേന ചെറിയ ഈ സൌരആളലിന്റെ ഭാഗമായി ഒന്‍പത് മണിക്കൂര്‍ വൈദ്യുതിയില്ലാതെ കഴിയേണ്ടി വന്നു. 1921 മേയ് മാസത്തിലും ഇതേ പോലെ ഒരു സൌര ആളലും തുടര്‍ന്ന് കാന്തിക കൊടുങ്കാറ്റും ഉണ്ടായിരുന്നു. അന്ന് ക്യുബക്കിലുണ്ടായതിന്റെ പത്തിരട്ടി ഭൌമോപരിതല വൈദ്യുതിയാണ് സൃഷ്ടിക്കപ്പെട്ടത്. അന്ന് വൈദ്യുതശൃംഘലകള് ഇന്നത്തെപ്പോലെ വ്യാപകമല്ലാത്തതിനാല്‍ വലിയ പ്രശ്നം നേരിട്ടില്ല.
അതേ ഭൌമകാന്തിക കൊടുങ്കാറ്റ് ഇന്നാണ് ഉണ്ടാകുന്നതെങ്കില്‍ സൃഷ്ടിക്കപ്പെടാവുന്ന നാശനഷ്ടങ്ങള്‍ ഒരു കമ്പ്യൂട്ടര്‍ മോഡലിലൂടെ പുനരാവിഷ്കരിച്ചു നോക്കി. അമേരിക്കയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മുന്നുറ്റമ്പതോളം ട്രാന്സ്ഫോര്മ്മറുകള്ക്ക് പൂര്‍ണ്ണമായ കേടുപാടുകള്‍ സംഭവിക്കും എന്നാണ് കണ്ടെത്തിയത്. ഏതാണ്ട് പതിമൂന്ന് കോടി ജനങ്ങള്‍ക്ക് വൈദ്യുതി മുടങ്ങാന്‍ ഇത് ധാരാളം മതിയത്രേ. ഇത്രയും സ്ഥലത്തെ വൈദ്യുത വിതരണം നിലച്ചാല്‍ മണിക്കൂറുകള്‍ക്കകം ജലവിതരണം അവതാളത്തിലാകും. ആഹാരം, മരുന്ന്, മാലിന്യ നിര്‍മ്മാര്‍ജ്ജനം, വീടുകള്‍ക്ക് ആവശ്യമായ താപനിയന്ത്രണം, ഇന്ധന വിതരണം തുടങ്ങിയ എല്ലാ സേവനങ്ങളും ഒരു ദിവസം കൊണ്ടു തന്നെ തീവ്രമായ പ്രതിസന്ധിയെ നേരിടും.
(വൈദ്യുത വിതരണം തകരാറിലാവുന്ന ഇടങ്ങള്‍)
സാങ്കേതിക സംവിധാനങ്ങള്‍ കൊണ്ട് മാത്രം ഇത്രയും കാര്യങ്ങള്‍ നടക്കുന്ന അമേരിക്ക, കാനഡ തുടങ്ങിയ സ്ഥലങ്ങളില്‍ ജനജീവിതം പ്രതിസന്ധിയുടെ നെല്ലിപ്പലക കാണാന്‍ മറ്റൊന്നും വേണ്ടി വരില്ല എന്നാണ് വൈദ്യുത പ്രതിസന്ധി മോഡല്‍ നിര്‍മ്മിച്ച മെറ്റാടെക്ക് കോര്‍പ്പറേഷനിലെ ജോണ്‍ കാപ്പന്മാന് പറയുന്നത്. അത്രയധികം സാങ്കേതിക വിദ്യകളെ ആശ്രയിക്കാത്ത രാജ്യങ്ങള്‍ക്ക് അല്പം ആശ്വാസത്തിന് വകയുണ്ട് എന്നു മാത്രം.
1859 ല്‍ ബ്രീട്ടീഷ് ജ്യോതിശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് കാരിംഗ്ടണ്‍ സൌര ആളലിന്റെ തുടക്കം നഗ്നനേത്രങ്ങള്‍ കൊണ്ട് കണ്ടു . സൂര്യന്റ പ്രതിബിംബം സ്ക്രീനില്‍ പതിപ്പിച്ച് നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ഇതിനെ തുടര്‍ന്നുണ്ടായ ഭൌമ കാന്തിക ആക്രമണം അന്നത്തെ ടെലിഗ്രാഫ് ശൃംഘലയെ വൈദ്യുതീകരിക്കുകയുണ്ടായി. ടെലിഗ്രാഫ് പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്ക് വൈദ്യുതാഘാതമേല്ക്കാനും ടെലിഗ്രാഫ് പേപ്പറുകള്‍ കത്തിപ്പോവുന്നതിനും ഇതിടയാക്കുകയുണ്ടായി. മുന്പെങ്ങുമില്ലാത്തവിധം അറോറ എന്ന ധ്രുവ്വ ദീപ്തി ക്യൂബ, ഹവായി തുടങ്ങിയ ഇടങ്ങളില്‍ വരെ കാണപ്പെടുകയും രാത്രി ആ പ്രദേശങ്ങളെ പകല്‍ സമാനമായ അന്തരീക്ഷത്തിലേക്ക് എത്തിക്കുകയും ചെയ്തു.
ഇത്തരം ഒരു സൌരപ്രതിഭാസം വൈദ്യുത ശൃംഘലയെ മാത്രമല്ല ബാധിക്കുക. വാര്‍ത്താവിനിമയം, ഉപഗ്രഹങ്ങള്‍, റേഡിയോ പ്രക്ഷേപണം , ജി.പി.എസ്, ബാങ്കിംഗ് മേഖല, വ്യോമയാനം, മറ്റ് ഗതാഗത സംവിധാനങ്ങള്‍ എന്നിവയേയും ബാധിക്കും. ഏതാണ്ട് രണ്ടു ലക്ഷം കോടി ഡോളറിലധികം നാശനഷ്ടം ഇതു മൂലം ഉണ്ടാകാം എന്നാണ് കണക്കാക്കിയിരിക്കുന്നത്.
പഠനം പ്രതിസന്ധിക്ക് ചില പരിഹാരങ്ങളും നിര്‍ദ്ദേശിക്കുന്നു. ഭൌമകാന്തിക പ്രതിഭാസങ്ങളെ ചെറുത്തുനില്ക്കാന് ശേഷിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക, ജി.പി.എസ്സ് ഉപയോഗിക്കുന്ന കോഡിംഗ് സംവിധാനങ്ങളും ആവൃത്തിയും മെച്ചപ്പെടുത്തുക, ബഹിരാകാശ കാലാവസ്ഥയെക്കുറിച്ച് അപ്പപ്പോള്‍ അറിവുതരാന്‍ തക്ക സംവിധാനങ്ങള്‍ സജ്ജീകരിക്കുക തുടങ്ങിയവയാണ് പ്രതിരോധ സംവിധാനങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. അറിയിപ്പ് ലഭിച്ചാലുടന്‍ വൈദ്യുതസംവിധാനങ്ങള്‍ പരിപൂര്‍ണ്ണമായും നിര്‍ത്തിവച്ച് ആഘാതങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും എന്നും റിപ്പോര്‍ട്ട് പറയുന്നു. ആഴ്ചകളോളം വൈദ്യുതി ഇല്ലാതിരിക്കുന്നതിലും നല്ലത് കുറച്ചു മണിക്കൂറുകള്‍ വൈദ്യുതി ഇല്ലാതിരിക്കുന്നതാണ് . അതു തന്നെയാണ് ശരിയും പ്രതിരോധമാണ് ചികിത്സയേക്കാള്‍ ഭേദം.
നാസയുടെ സോഹോ എന്ന സൌരപഠന ഉപഗ്രഹം നിരവധി വിവരങ്ങള്‍ നമുക്ക് തരുന്നുണ്ട്. ആദിത്യ തുടങ്ങിയ ഇന്ത്യയുടെ പദ്ധതികളും ഈ രംഗത്ത് മുതല്ക്കൂട്ടായേക്കാം. എപ്പോള്‍ ഒരു സൌര ആളല്‍ ഉണ്ടാകും എന്ന് പ്രവചിക്കാനാവില്ല. അത് ചിലപ്പോള്‍ നൂറു വര്ഷത്തിനപ്പുറമാകാം ചിലപ്പോള്‍ നാളെയുമാകാം.

Comments
അറിവിന് നന്ദി ടോട്ടോ
അഭിനന്ദനങ്ങൾ.
നഗരത്തിലായാലും ഗ്രാമത്തിലായാലും സ്വയം പര്യാപ്തമായാല്‍ എല്ലാം ശുഭം....