ദേശീയ സൌര ദൌത്യം
(National Solar Mission)

ഇന്ത്യ ദേശീയ സൌര ദൌത്യത്തിലൂടെ സൌരഊര്‍ജ്ജരംഗത്ത് വലിയ ഒരു കുതിച്ചു ചാട്ടത്തിന് തയ്യാറെടുക്കുകയാണ്. സൌരഭാരതം എന്ന പേരില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ കരട് രൂപമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത് . 2020 ഓടെ 20GW സൌരഊര്‍ജ്ജം ഉത്പാദിപ്പിക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ നിലവിലുള്ള ആകെ ഊര്‍ജ്ജഉത്പാദനം 150GW ഓളമാണ്. 2030 ഓടെ 100GW ആയും 2050 ഓടെ 200GW ആയും ഈ ഉത്പാദനം വര്‍ദ്ധിപ്പിക്കണം എന്നു ദേശീയ സൌര ദൌത്യം ലക്ഷ്യമിടുന്നു. ദേശീയ സൌര ദൌത്യത്തിന്റെ കരട് തികച്ചും ആശാവഹമായ നേട്ടങ്ങളെയാണ് ലക്ഷ്യമിടുന്നത്. ഇന്ന് ലോകത്ത് മൊത്തം ഉത്പാദിപ്പിക്കുന്ന സൌരോര്‍ജ്ജവൈദ്യുതി 14GW മാത്രമാണ് എന്നറിയുമ്പോഴാണ് ഈ പദ്ധതിയുടെ വ്യാപ്തി മനസ്സിലാവുക. ജവഹര്‍ലാല്‍ നെഹ്റു നാഷണല്‍ സോളാര്‍ മിഷന്‍ എന്ന ഈ പദ്ധതി നവംമ്പര്‍ 14 ന് ആരംഭിക്കും എന്നാണ് അറിയുന്നത്. കാലാവസ്ഥാ മാറ്റത്തെ സംബന്ധിച്ചിട്ടുള്ള ദേശിയ പദ്ധതി (National Action Plan on Climate Change ) യുടെ ഭാഗമായ ഏഴു ദൌത്യങ്ങളില്‍ ഒന്നാണ് ദേശീയ സൌര ദൌത്യം. രാഷ്ട്രത്തിന്റെ അടിസ്ഥാന ശിലകളായ വീടുകളില്‍ നിന്നു തന്നെ കാലാവസ്ഥാ മാറ്റത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം എന്നായിരുന്നു പ്രധാനമന്ത്രിയുടെ മുന്‍കയ്യോടെ നടന്ന National Action Plan on Climate Change ന്റെ നിര്‍ദ്ദേശം. ആ നിര്‍ദ്ദേശത്തെ അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കുകയാണിവിടെ.

1900 കോടി ഡോളര്‍ (ഏതാണ്ട് ഒരു ലക്ഷം കോടി രൂപ) ആണ് പദ്ധതിയുടെ ആകെ ചിലവ്.

  • 2020 വരെയാണ് സൌര ദൌത്യത്തിന്റെ കാലയളവ്
  • 2012 ഓടെ 1 മുതല്‍ 1.5 വരെ GW ഊര്‍ജ്ജം ഉത്പാദിപ്പിക്കും
  • 2017 ഓടെ 6 മുതല്‍ 7 വരെ GW വരെയാക്കി ഇത് വര്‍ദ്ധിപ്പിക്കും
  • 2020 ഓടെ ഇത് ലക്ഷ്യമിടുന്ന 20GW ആക്കി ഉയര്‍ത്തണമെന്നും പദ്ധതിയുടെ കരട് നിര്‍ദ്ദേശിക്കുന്നു.

സൌരപാനലുകള്‍ക്ക് ഇന്ന് നിലവിലുള്ള ഉയര്‍ന്ന നിര്‍മ്മാണ ചിലവ് ഉത്പാദനവര്‍ദ്ധനവിലൂടെ കുറയ്ക്കാനും പദ്ധതിയില്‍ പണം വിനിയോഗിക്കുന്നുണ്ട്. നിര്‍മ്മാണം, സ്ഥാപിക്കല്‍, ഗവേഷണം തുടങ്ങിയ മേഖലകളില്‍ ഈ പണം വിനിയോഗിക്കും

ദേശീയ സൌര ദൌത്യം ഒറ്റ നോട്ടത്തില്‍

  • ദൌത്യത്തിന്റെ അടുത്ത ഘട്ടം എന്ന നിലയില്‍ 2030 ഓടെ 100GW പവ്വര്‍ ഉത്പാദിപ്പിക്കണമെന്നും കരട് നിര്‍ദ്ദേശിക്കുന്നു. അന്നത്തെ പ്രതീക്ഷിത ഊര്‍ജ്ജ ഉപഭോഗത്തിന്റെ 10 ശതമാനത്തോളം വരും ഈ ഊര്‍ജ്ജ ഉത്പാദനം

  • ഏകീകൃത സംവിധാനങ്ങളിലൂടെയും (സൌര ഊര്‍ജ്ജ നിലയങ്ങള്‍) വികേന്ദ്രീകൃത സംവിധാനങ്ങളിലൂടെയും (ഗാര്‍ഹികമായ ഉത്പാദനവും ഗ്രിഡ് കണക്റ്റിവിറ്റിയും) സൌരോര്‍ജ്ജത്തിന്റെ വിനിയോഗം ഇത് പ്രതീക്ഷിക്കുന്നു.

  • 4.2 കോടി ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് അന്തരീക്ഷത്തിലെത്തുന്നത് തടയാന്‍ ഈ പദ്ധതിമൂലം സാധിക്കും. കൂടാതെ രണ്ടു കോടി സൌരവിളക്കുകളിലൂടെ എല്ലാവര്‍ഷവും നൂറുകോടി ലിറ്റര്‍ മണ്ണെണ്ണ വീതം ചിലവാകുന്നതും തടയാന്‍ കഴിയും.

  • ഹോട്ടലുകള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ , പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ സൌരഊര്‍ജ്ജത്തിന്റെ ഉപയോഗം നിര്‍ബന്ധമാക്കും.

  • 2012 ഓടെ 30 ലക്ഷം വീടുകളെ സൌരഊര്‍ജ്ജം ഉപയോഗിച്ച് വൈദ്യുതീകരിക്കാനും കരട് രേഖ ലക്ഷ്യമിടുന്നു.

സൌരതാപം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളും കരട് രേഖയിലുണ്ട്.


നാല് തലങ്ങളെയാണ് ദൌത്യം പരിശോധിക്കുന്നത്.

  1. വ്യാപ്തി,
  2. പാരിസ്ഥിതിക ആഘാതം,
  3. ഊര്‍ജ്ജസ്രോതസ്സിന്റെ സുരക്ഷ,
  4. ചിലവ്
എന്നീ തലങ്ങളില്‍ പഠനങ്ങള്‍ നടത്തിയ ശേഷമാണ് കരട് രേഖ പുറത്തുവിട്ടിരിക്കുന്നത്.

വ്യാപ്തി

ഭാരതത്തില്‍ 5000 ലക്ഷം കോടി KWh ഊര്‍ജ്ജം (അന്‍പത് ലക്ഷം GW ഊര്‍ജ്ജം ഓരോ സെക്കന്റിലും) സൂര്യനില്‍ നിന്നും ലഭിക്കുന്നുണ്ട്. ഭാരതത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഒരു ചതുരശ്രമീറ്ററില്‍ നാലു മുതല്‍ ഏഴു വരെ KWh സൌരോര്‍ജ്ജം ഒരു ദിവസം ലഭിക്കുന്നുണ്ട്. ഇതിന്റെ വളരെ ചെറിയ ഒരംശം പോലും ഭാരതത്തിന്റെ എത്ര വലിയ ഊര്‍ജ്ജ ആവശ്യങ്ങളേയും നിറവേറ്റാന്‍ പര്യാപ്തമാണ്. അതു കൊണ്ടു തന്നെ സൌരോര്‍ജ്ജത്തിന്റെ വ്യാപ്തിയക്കുറിച്ച് വ്യാകുലപ്പെടേണ്ട ആവശ്യമില്ല.
ഈ ഊര്‍ജ്ജം താപോര്‍ജ്ജമായോ വൈദ്യുതോര്‍ജ്ജമായോ ഉപയോഗപ്പെടുത്താവുന്നതാണ്.

പാരിസ്ഥിതിക ആഘാതം
സൌരോര്‍ജ്ജത്തിന്റെ പാരിസ്ഥിതിക ആഘാതം ഏതാണ്ട് പൂജ്യമാണ് എന്നു തന്നെ പറയാന്‍ കഴിയും.

ഊര്‍ജ്ജസ്രോതസ്സിന്റെ സുരക്ഷ
ഏറ്റവും സുരക്ഷിതമായ ഊര്‍ജ്ജസ്രോതസ്സാണിത്. യാതൊരു വിധത്തിലുമുള്ള അപകടസാധ്യതക്കും സൌരോര്‍ജ്ജ ഉപയോഗം വഴിവെയ്ക്കുന്നില്ല.

ചിലവ്
ഇന്നത്തെ അവസ്ഥയില്‍ മറ്റുള്ള ഊര്‍ജ്ജഉത്പാദന രീതികളുമായി തട്ടിച്ചു നോക്കുമ്പോള്‍ ചിലവ് കൂടുതല്‍ സൌരോര്‍ജ്ജത്തിനാണ്. എന്നാല്‍ വന്‍പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതോടെ ഇതിന്റെ ചിലവ് വളരെയധികമായി കുറയ്ക്കാന്‍ സാധിക്കും 2017-2020 ഓടെ ചിലവ് ഒരു യൂണിറ്റിന് (1 KWh) ന് നാലു മുതല്‍ അഞ്ച് വരെ രൂപയാക്കിക്കുറയ്ക്കാന്‍ കരട് രേഖ ലക്ഷ്യമിടുന്നു. നാനോസോളാര്‍ പോലുള്ള കമ്പനികളുടെ 1$/W എന്ന സോളാര്‍സെല്ലുകള്‍ ഈ ലക്ഷ്യം ബുദ്ധിമുട്ടേറിയതല്ല എന്ന് വെളിവാക്കുന്നു.

പ്രധാന ഉദ്ദേശ്യങ്ങള്‍
നാലെണ്ണമാണ് പ്രധാന ഉദ്ദേശ്യമായി കരടില്‍ സൂചിപ്പിച്ചിരിക്കുന്നത്.


  • 2020 ഓടെ 20GW സൌരഊര്‍ജ്ജം ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 2030 ഓടെ 100GW ആയും 2050 ഓടെ 200GW ആയും ഈ ഉത്പാദനം വര്‍ദ്ധിപ്പിക്കണം
  • 2020 ഓടെ ചിലവ് ഗണ്യമായി കുറയ്ക്കുക (നിലവിലെ ഗ്രിഡ് വൈദ്യുതിക്ക് സമാനമായി)
  • 2030 ഓടെ കല്‍ക്കരിയില്‍ നിന്നുമുള്ള ഊര്‍ജ്ജ ഉത്പാദനത്തിന് തുല്യമായി ചിലവ് എത്തിക്കുക
  • 4 മുതല്‍ 5 GW വരെ സ്ഥാപിത ശേഷി 2017 നുളളില്‍ എത്തിക്കുക.


മൂന്ന് ഘട്ടങ്ങളിലായാണ് ദേശീയ സൌര ദൌത്യം ആസൂത്രണം ചെയ്തിരിക്കുന്നത്

ഒന്നാം ഘട്ടം
2009 -2012 കാലയളവില്‍ നടക്കും
( 1 മുതല്‍ 1.5 വരെ സ്ഥാപിതശേഷി ഉണ്ടാക്കണം.)


  • വ്യാവസായിക അടിസ്ഥാനത്തിലുള്ള സൌരോര്‍ജ്ജ നിലയങ്ങള്‍ക്കായിരിക്കും ഈ ഘട്ടത്തില്‍ ഊന്നല്‍ നല്‍കുക. സൌരോര്‍ജ്ജ വൈദ്യുതിക്കാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത് എങ്കിലും സൌരതാപത്തെ ആശ്രയിച്ചുള്ള പദ്ധതികള്‍ക്കും പ്രോത്സാഹനം നല്‍കും.

  • സര്‍ക്കാര്‍ , പൊതുമേഖല സ്ഥാപനങ്ങളില്‍ സൌരവൈദ്യുതിയും സൌരഊര്‍ജ്ജവും നിര്‍ബന്ധമാക്കുന്ന പദ്ധതിയും ഇതേ കാലയളവില്‍ നടപ്പാക്കും. മേല്‍ക്കൂരകളെ സൌരോര്‍ജ്ജകേന്ദ്രങ്ങളാക്കി മാറ്റുന്ന പദ്ധതിയാണിത്. ഇവിടെത്തെ തന്ന വെറുതേ കിടക്കുന്നസ്ഥലങ്ങളും പാര്‍ക്കിംഗ് സ്ഥലങ്ങളും എല്ലാം ഇതേ പദ്ധതിക്കായി വിനിയോഗിക്കും.

  • ഇങ്ങിനെ ലഭിക്കുന്ന 30 ലക്ഷം ചതുരശ്രമീറ്റര്‍ സ്ഥലത്തുനിന്നും 100MW (0.1 GW) ഊര്‍ജ്ജം ഇത്തരത്തില്‍ നിര്‍മ്മിക്കാന്‍ കഴിയും എന്നാണ് കണക്കുകൂട്ടുന്നത്.

  • ഇതേ രീതി സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അനുവര്‍ത്തിക്കാവുന്നതാണ്. 70 കോടി ചതുരശ്ര മീറ്റര്‍ സ്ഥലം ഇത്തരത്തില്‍ ഉത്പാദനക്ഷമമായി നിലവിലുണ്ട് എന്നാണ് കണക്കുകൂട്ടുന്നത്. ഇതിന്റെ ഒരു നിശ്ചിത ശതമാനം സൌരോര്‍ജ്ജ ഉത്പാദനത്തിനായി സ്വകാര്യസ്ഥാപനങ്ങള്‍ മാറ്റി വയ്ക്കും എന്നാണ് പ്രതീക്ഷ.

  • എല്ലാ താപവൈദ്യുത നിലയങ്ങളും ഉത്പാദനശേഷിയുടെ 5% സൌരോര്‍ജ്ജത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കേണ്ടതാണ് എന്നത് നിര്‍ബന്ധമാക്കും. 3 മുതല്‍ 4 GW ഊര്‍ജ്ജോത്പാദനശേഷിയുള്ള താപവൈദ്യുതനിലയങ്ങള്‍ എല്ലാ വര്‍ഷവും പുതിയതായി നിര്‍മ്മിക്കപ്പെടും എന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തില്‍ 100 മുതല്‍ 200 MW വൈദ്യുതി വരെ എല്ലാ വര്‍ഷവും ഇത്തരത്തില്‍ ലഭ്യമാക്കാന്‍ കഴിയും. വൈദ്യുതോത്പാദനകേന്ദ്രങ്ങളായതിനാല്‍ സൌരോര്‍ജ്ജവൈദ്യുതിക്ക് വേണ്ടി മാത്രമായി പ്രത്യേകഗ്രിഡ് സംവിധാനങ്ങള്‍ ഇവിടെ ആവശ്യമില്ല.

  • നിലവിലുള്ള താപനിലയങ്ങളും അല്ലാത്തതുമായി നിലയങ്ങള്‍ക്കും ചുറ്റുമായി ധാരാളം സ്ഥലം വെറുതേ കിടക്കുന്നുണ്ട്. ഇവിടെയെല്ലാം സോളാര്‍ പവ്വര്‍ യൂണിറ്റുകള്‍ സ്ഥാപിക്കണം എന്നത് നിര്‍ബന്ധമാക്കും. എത്ര സ്ഥലം എടുക്കണം എന്നതെല്ലാം അതത് നിലയങ്ങള്‍ക്ക് നിര്‍ണ്ണയിക്കാവുന്നതാണ്. 800 മുതല്‍ 1000 MW വരെ ഊര്‍ജ്ജം ഇത്തരത്തിലും നിര്‍മ്മിക്കാനാവും.

  • പകല്‍ സമയത്ത് കുറവ് വരുന്ന പവ്വര്‍ ആവശ്യങ്ങള്‍ നിറവേറ്റുവാനായി ഇന്ന് ഡീസല്‍ വൈദ്യുത നിലയങ്ങളാണ് ഉപയോഗിക്കുന്നത്. ഇതിനു പകരം സോളാര്‍ വൈദ്യുതിക്ക് പ്രോത്സാഹനം നല്‍കും. 20 മുതല്‍ 25 GW വൈദ്യുതി ഇത്തരത്തില്‍ ഡീസല്‍ നിലയങ്ങള്‍ ഇന്ന് നിര്‍മ്മിക്കുന്നുണ്ട്. 2020 ഓടെ ഇത് 60GW ആയി മാറും. ഒരു യൂണിറ്റ് വൈദ്യുതിക്ക് 13 മുതല്‍ 15 വരെ രൂപയാണ് ഇന്നത്തെ ഈ വൈദ്യുതിയുടെ നിരക്ക്. എന്നാല്‍ സൌരവൈദ്യുതിയുടെ നിരക്ക് ഇന്നു പോലും ഇതിനേക്കാള്‍ കുറവാണ്.

  • വൈദ്യുതിയുടെ മീറ്ററിംഗ് സംവിധാനങ്ങളില്‍ മാറ്റം വരുത്തും. പകല്‍സമയത്ത് സ്ഥാപനങ്ങളില്‍ നിര്‍മ്മിക്കുന്ന സൌരവൈദ്യുതി പൊതു ഗ്രിഡിലേക്ക് നല്‍കുന്നതിന് തിരിച്ച് പണം നല്‍കാനുള്ള സംവിധാനങ്ങള്‍ കൊണ്ടു വരും. ഇത് സൌരവൈദ്യുതിയെ നിര്‍ബന്ധമായും ആശ്രയിക്കേണ്ടി വരുന്ന സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനമാകും.

  • രണ്ടോ മൂന്നോ സൌരതാപവൈദ്യുത നിലയങ്ങളും ഇന്ത്യയില്‍ ആരംഭിക്കും. പാര്യമ്പരഊര്‍ജ്ജവും സൌരോര്‍ജ്ജവും ഒരേപോലെ ഉപയോഗിക്കുന്ന ഹൈബ്രിഡ് താപനിലയങ്ങളും പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിക്കും. 50 MW മുതല്‍ 200 MW വരെ വരുന്ന നിലയങ്ങളാണ് ഇത്തരത്തില്‍ നിര്‍മ്മിക്കുക.

  • ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി പൈലറ്റ് പ്രോജക്റ്റുകളും ആരംഭിക്കും. വികേന്ദ്രീകൃത സൌരോര്‍ജ്ജ ഉത്പാദനത്തിനാണ് ഇത്തരം പൈലറ്റ് പ്രൊജക്റ്റുകള്‍ തുടങ്ങുക. ഇതിന് വികസിപ്പിച്ചായിരിക്കും അവസാനഘട്ടം പൂര്‍ത്തിയാക്കുന്നത്.

  • ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇതിന്റെ സാധ്യതകള്‍ പഠിക്കാനായും ഇതേ രീതിയില്‍ പൈലറ്റ് പ്രൊജക്റ്റുകള്‍ ആസൂത്രണം ചെയ്യും. ചെറിയ ഒറ്റപ്പെട്ട ഗ്രാമങ്ങളില്‍ മൈക്രോഡ്രിഡ് സംവിധാനം വഴിയാണ് എല്ലാ സ്ഥാപനങ്ങളേയും വീടുകളേയും വൈദ്യുതീകരിക്കുക.

  • 25KW മുതല്‍ 5MW വരെ ശേഷിയുള്ള ചെറിയ സൌരനിലയങ്ങള്‍ ഗ്രാമങ്ങളില്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇവിടെ നിലവിലുള്ള ഗ്രിഡുമായിട്ടായിരിക്കും ഇത് ബന്ധപ്പെടുത്തുക.

  • മൈക്രോഫിനാന്‍സ് വഴിയും മറ്റും മുപ്പത് ലക്ഷം ഭവനങ്ങളെ സൌരവൈദ്യുതീകരിക്കാനുള്ള ശ്രമങ്ങളും നടത്തും. 2012 ന് ഉള്ളില്‍ ഇത് പൂര്‍ത്തീകരിക്കുകയും ചെയ്യും. സൌരറാന്തലുകള്‍ വിതരണം ചെയ്യുന്നതിനായി 1200 കോടി രൂപ സര്‍ക്കാര്‍ ചിലവ് പ്രതീക്ഷിക്കുന്നുണ്ട്.

  • സാധ്യമായ എല്ലാ സ്ഥലങ്ങളിലും സൌരജല താപിനികള്‍ വിന്യസിക്കാനും പദ്ധതിയുണ്ട്.

  • സൌരസാങ്കേതിക വിദ്യയുടെ വളര്‍ച്ചക്കായി അതിനു വേണ്ടി മാത്രമുള്ള സോളാര്‍ ടെക്നോളജി പാര്‍ക്കുകകള്‍ തുടങ്ങണം. ഇവിടെ സോളാര്‍ സാങ്കേതികതയുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കണം.


രണ്ടാം ഘട്ടം
(2012 - 2017)
6 മുതല്‍ 7GW വരെ ഉത്പാദനം


  • സൌരോര്‍ജ്ജ ഉത്പാദനം വര്‍ദ്ധിപ്പിക്കാനായി ഗ്രിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കും

  • ഒന്നാം ഘട്ടത്തില്‍ നടന്ന പൈലറ്റ് പ്രൊജക്റ്റുകളെ വികസിപ്പിക്കും

  • സൌരതാപനിലയങ്ങളെ വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിക്കും

  • ആധുനിക സൌരോര്‍ജ്ജ സാങ്കേതികവിദ്യകളെ കൂടുതല്‍ വികസിപ്പിക്കുകയും പ്രയോഗത്തില്‍ വരുത്തുകയും ചെയ്യും

  • സൌരവിളക്കുകളും സൌരതാപിനികളും വന്‍തോതില്‍ നിര്‍മ്മിക്കാനും ഉപയോഗിക്കാനും പ്രോത്സാഹനം നല്‍കും. അതിന്റെ സബ്സിഡികള്‍ ഈ ഘട്ടത്തില്‍ എടുത്തു കളയും. എന്നാല്‍ മൈക്രോഫൈനാന്‍സ് തുടരുകയും ചെയ്യും.


മൂന്നാം ഘട്ടം
(2017 - 2020)
20GW ഉത്പാദനശേഷി


എല്ലാ പ്രവര്‍ത്തനങ്ങളേയും വന്‍തോതിലും ദ്രുതഗതിയിലും വികസിപ്പിക്കും. സബ്സിഡികള്‍ പൂര്‍ണ്ണയോ എതാണ്ട് പൂര്‍ണ്ണമായോ എടുത്തു കളയുകയും ചെയ്യും.

  • നിലവിലെ ഗ്രിഡ് സംവിധാനങ്ങള്‍ക്കനുസൃതമായി സൌരവൈദ്യുതിയുടെ താരിഫ് എത്തിക്കുക
  • ഊര്‍ജ്ജം സംഭരിച്ചു വയ്ക്കാനുള്ള സാങ്കേതികവിദ്യകള്‍ വ്യവസായികവത്കരിക്കും
  • സൌരസെല്ലുകളുടേയും സൌരതാപിനികളുടേയും സാങ്കേതികവിദ്യകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും വ്യവസായവത്കരിക്കുകയും ചെയ്യും.
  • 3KW ശേഷിയുള്ള പത്തുലക്ഷം മേല്‍ക്കൂര സൌരപാനല്‍ സംവിധാനങ്ങള്‍

സാമ്പത്തികം

സാമ്പത്തികമായ സഹായങ്ങള്‍ സര്‍ക്കാരില്‍ നിന്നും ലഭിച്ചാല്‍ മാത്രമേ ഈ പദ്ധതിക്ക് നിലനില്‍പ്പുണ്ടാവുകയുള്ളൂ. സൌരോര്‍ജ്ജ സാങ്കേതികവിദ്യകള്‍ക്ക് പത്തുവര്‍ഷത്തെ നികുതിയില്ലാ കാലയളവ് നല്‍കേണ്ടി വരും. കംസ്റ്റംസ് തീരുവകളും മറ്റു ഇത്തരം സാങ്കേതികവിദ്യാ ഉപകരണങ്ങള്‍ക്ക് ഒഴിവാക്കേണ്ടി വരും. ഐ.ടി രംഗത്ത് നിലവില്‍ ഇത്തരത്തിലുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. 50% ത്തിലധികം സബ്സിഡി പല ആവശ്യങ്ങള്‍ക്കും നല്‍കേണ്ടി വരും.
85000 മുതല്‍ 105000 കോടി വരെ തുകയാണ് അടുത്ത മുപ്പത് വര്‍ഷത്തേക്ക് പദ്ധതി ചിലവായി വേണ്ടി വരുന്നത്. ഇതില്‍ 5000 മുതല്‍ 6000 കോടി രൂപ വരെ ആദ്യഘട്ടത്തില്‍ ചിലവാകും. (2012 വരെ). 12000 മുതല്‍ 15000 കോടി രൂപവരെ അടുത്ത പഞ്ചവത്സരപദ്ധതിക്കാലത്ത് ചിലവ് പ്രതീക്ഷിക്കുന്നു. (2012- 2017)
ഏറ്റവും കൂടുതല്‍ തുക ചിലവഴിക്കേണ്ടി വരുന്നത് മൂന്നാം ഘട്ടത്തിലുമാണ്. നിലവിലുള്ള പാര്യമ്പര ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക് അവശ്യമായ സെസ്സുകള്‍ ചുമത്തി ഈ തുക കണ്ടെത്താനാകും എന്നാണ് കരട് നിര്‍ദ്ദേശത്തിലെ പ്രതീക്ഷ.

100 000 ത്തോളം തൊഴില്‍ അവസരങ്ങളും ഇതിനോടൊപ്പം ഉണ്ടാകും എന്നതും പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നതാണ്.

പ്രധാനമന്ത്രിയും പാര്യമ്പരേതരഊര്‍ജ്ജമന്ത്രിയുമെല്ലാം ഇതിന് പിന്തുണ നല്‍കുന്നു എന്നത് അവരുടെ വാക്കുകളിലൂടെ വ്യക്താമാവുന്നുണ്ട്. എങ്കിലും ഇത്രയും തുക വരുന്ന ഒരു ബൃഹത് പദ്ധതിക്ക് സര്‍ക്കാരിന്റെ പൂര്‍ണ്ണ അംഗീകാരവും പിന്തുണയും ലഭിക്കേണ്ടതുണ്ട്. സൌരോര്‍ജ്ജമേഖലയില്‍ ലോകത്തെ ഏറ്റവും മികച്ച ശക്തിയായി മാറാന്‍ ഈ പദ്ധതി ഇന്ത്യയെ സഹായിക്കും. രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ ഇത്തരം ഒരു പദ്ധതി ഇല്ലാതാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് ഭാരതത്തിലെ ജനങ്ങള്‍ തന്നെയാണ്. നമ്മുടെ ഭൂമിയെ അടുത്ത തലമുറയ്കായിക്കൂടി നിലനിര്‍ത്താന്‍ ഈ പദ്ധതി സഹായിക്കും എന്നതില്‍ സംശയം വേണ്ട.


ദേശീയ സൌര ദൌത്യത്തിനപ്പുറം......

കരടു രേഖ വളരെ ശുഭപ്രതീക്ഷയാണഅ നമുക്ക് നല്‍കുന്നത്. എന്നാല്‍ സമഗ്രമായ ഊര്‍ജ്ജനയം എന്നൊന്ന് നമുക്ക് ആവശ്യമാണ്. ഊര്‍ജ്ജ ആവശ്യങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ തന്നെ കൂടുതല്‍ മികച്ച ദക്ഷതയുള്ള സാങ്കേതികവിദ്യകള്‍ നിലവില്‍ വന്നു കൊണ്ടിരിക്കുന്നുണ്ട്. ഉദാഹരണമായി 100W ഇന്‍കാന്‍ഡസന്റ് ബള്‍ബ് ഉപയോഗിച്ചിരുന്നിടത്ത് ഇന്ന് 20W സി.എഫ്.എല്‍ ഉം നാളെ 4W എല്‍.ഇ.ഡി.യും അതി വിദൂരമല്ലാത്ത ഭാവിയില്‍ 1W ഓര്‍ഗാനിക്ക് എല്‍.ഇ.ഡിയും സ്ഥാനം പിടിക്കും. അതായത് ശരിയായ ഉപയോഗത്തിലൂടെ തന്നെ മികച്ച ലാഭമുണ്ടാക്കാന്‍ നമുക്ക് കഴിയും. കമ്പ്യൂട്ടറുകള്‍ 250W പവ്വര്‍ എടുത്തിരുന്നിടത്തു നിന്നും ഇപ്പോള്‍ 80W ലേക്ക് മാറിയിരിക്കുന്നു. ഇത്തരം സാങ്കേതികവിദ്യകളിലെ മാറ്റം വന്‍ ഊര്‍ജ്ജലാഭമാണ് നമുക്ക് ഉണ്ടാക്കിത്തരുന്നത്. അതു കൊണ്ടു തന്നെ ഇത്തരത്തിലുള്ള സാങ്കേതികവിദ്യയുടെ വികസനവും ഇതേ കരടുരേഖയില്‍ വരേണ്ടതായിരുന്നു. ദേശീയ ഊര്‍ജ്ജ നയം ഇതിനനുസൃതമായി വേണം രൂപപ്പെടുത്തേണ്ടത്.

ഇന്നത്തെ പെട്രോളിയം വാഹനങ്ങള്‍ക്ക് പകരം വൈദ്യുതവാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കേണ്ടതുണ്ട്. 15% ദക്ഷതയില്‍ നിന്നും 85% ദക്ഷതയിലേക്കുള്ള മാറ്റമായിരിക്കുമത്. ഊര്‍ജ്ജ സംഭരണികളായ ബാറ്ററി സാങ്കേതികവിദ്യയിലും മാറ്റങ്ങള്‍ നടക്കുന്നു. അത്തരം ഗവേഷണങ്ങളും നമുക്ക് അവശ്യമാണ്. ഊര്‍ജ്ജം സംഭരിക്കാനുള്ള സൂപ്പര്‍കപ്പാസിറ്റര്‍ മുതല്‍ ഫ്ലൈവീല്‍ സാങ്കേതികതകള്‍ വരെ വികസിച്ചു വരുന്നു. ഇത്തരം സാങ്കേതിവിദ്യകളുടെ ഗവേഷണങ്ങളും നമുക്കാവശ്യമാണ്. പൊതു ഗതാഗതസംവിധാനത്തെ ശക്തിപ്പെടുത്താനും നടപടികള്‍ ഉണ്ടാകണം. കൂടുതല്‍ റെയില്‍വേ സംവിധാനങ്ങള്‍ നടപ്പിലാക്കേണ്ടതുമുണ്ട്. ഇതും ഊര്‍ജ്ജലാഭത്തിന് വഴിതെളിക്കുന്നവയാണ്. ഗ്രീന്‍ ക്യാമ്പസ്സുകള്‍ക്ക് പ്രോത്സാഹനം നല്‍കണം. വിവരസാങ്കേതികവിദ്യരംഗത്താണ് ഇത്തരം കാമ്പസ്സുകള്‍ കൂടുതലായുള്ളത്. അവരുടെ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ എല്ലാം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വൈദ്യുതി സോളാര്‍ സാങ്കേതികവിദ്യയില്‍ നിന്നു തന്നെ സ്വന്തം കാമ്പസ്സില്‍ ഉണ്ടാക്കാവുന്നതാണ്. വിവരസാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തി അനാവശ്യയാത്രകള്‍ ഒഴിവാക്കാനുള്ള നടപടികളും ഫലത്തില്‍ ഊര്‍ജ്ജ സുരക്ഷയിലേക്കായിരിക്കും നയിക്കുക. സൌരസാങ്കേതികവിദ്യക്കൊപ്പം കാറ്റ്, ബയോമാസ്സ്, തിരമാല തുടങ്ങിയവയും പ്രയോജനപ്പെടുത്താനുള്ള നടപടികള്‍ ശക്തിപ്പെടുത്തണം. കന്നുകാലി ഫാമുകള്‍ക്ക് ബയോഗ്യാസ് ഉപയോഗിച്ചുള്ള വൈദ്യുതി സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കുക തുടങ്ങിയവയും പ്രയോജനം ചെയ്യും.

ട്രയിനുകള്‍ക്ക് മുകളില്‍ സൌളാര്‍പാനലുകള്‍ വിരിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടായാല്‍ ആ വഴിയും ഊര്‍ജ്ജോത്പാദനം സാധ്യമാണ്. ഗ്രിഡില്‍ നിന്നും റെയില്‍വേ എടുക്കുന്ന വൈദ്യുതിക്ക് കുറവുണ്ടാക്കാന്‍ ഇതു വഴി സാധിക്കും. പ്രേഷണനഷ്ടവും ഇത്തരത്തില്‍ കുറയ്ക്കാന്‍ കഴിയും. റെയില്‍വേയെ സംബന്ധിച്ചിടത്തോളം പരീക്ഷണാര്‍ത്ഥം ഇത്തരം ഒരു ട്രയിന്‍ നിര്‍മ്മിക്കുക എന്നത് സാധ്യമാണ്. ദേശീയ സൌര ദൌത്യത്തില്‍ ഇത്തരം കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്താവുന്നതാണ്. ഇതു പോലെ തന്നെ സൌരബോട്ടുകളും പ്രചാരത്തില്‍ വരുത്താന്‍ കഴിയും. ഹൌസ് ബോട്ടുകള്‍ക്ക് ഹരിതടൂറിസം പദ്ധതിയുടെ ഭാഗമായും സൌരസെല്ലുകള്‍ ഉപയോഗിച്ചുള്ള വൈദ്യുതീകരണം നിര്‍ബന്ധം ആകാവുന്നതാണ്.

നാനോ സോളാര്‍ പോലുള്ള കമ്പനികള്‍ ഇപ്പോള്‍ തന്നെ 1W/$ എന്ന സ്വപ്നതുല്യമായ നേട്ടം കൈവരിച്ചു കഴിഞ്ഞു. അവരെ സംബന്ധിച്ചിടത്തോളം നിലവിലുള്ള ഓര്‍ഡറുകള്‍ക്കനുസരിച്ചുള്ള ഉത്പാദനശേഷി ഇല്ല എന്നാണ് പറയുന്നത്. ഇത്തരം കമ്പനികളെ ഇന്ത്യയിലേക്ക് പ്ലാന്റുകള്‍ തുടങ്ങാന്‍ ക്ഷണിക്കാവുന്നതാണ്. കൂടുതല്‍ ചിലവ് കുറച്ച് സൌരസെല്ലുകള്‍ ലഭ്യമാക്കാന്‍ ചിലപ്പോള്‍ ഇത് വഴി തെളിച്ചേക്കാം.



അവലംബം

http://www.timesonline.co.uk/tol/news/world/asia/article6736726.ece
http://in.reuters.com/article/topNews/idINIndia-41367320090728
http://www.indiaenvironmentportal.org.in/files/national-solar-plan.pdf
http://ub-news.com/news/india%E2%80%99s-solar-power-will-generate-20gw-electricity/3812.html