എന്‍ട്രന്‍സും പ്ലസ്റ്റു മാര്‍ക്കും വൈരുദ്ധ്യങ്ങളുടെ ലോകം...



ഇന്നത്തെ (24-09-08) കേരള കൌമുദി വാര്‍ത്ത നോക്കൂ, പ്ളസ്റ്റു പരീക്ഷക്ക് 99.33% മാര്‍ക്ക് വാങ്ങിയ ആരതിക്ക് എന്‍ട്രന്‍സ് പരീക്ഷയില്‍ റാങ്ക് 32986!!
രാജേഷിന് പ്്ലസ്റ്റുവിന് മാര്‍ക്ക് 99% എന്‍ട്രന്‍സ് പരീക്ഷയില്‍ റാങ്ക് 17814!!
എന്‍ട്രന്‍സ് എന്ന കടമ്പ, അതൊരു ഭീഷണിയാണിപ്പോള്‍ പല നല്ല കുട്ടികള്‍ക്കും. എന്‍ട്രന്‍സ് പരീക്ഷ പരിഷ്കരിക്കണം എന്നത് എത്രയോ കാലമായുള്ള ആവശ്യമാണ്. പക്ഷേ ഇന്നും സാമ്പ്രദായിക രീതിയിലുള്ള എന്‍ട്രന്‍സ് പരീക്ഷ കേരളത്തിന്‍ തുടരുകയും ചെയ്യുന്നു. കോച്ചിംഗ് എന്ന കടമ്പ കടക്കുന്നവര്‍ക്കു മാത്രമേ എന്‍ട്രന്‍സ് കടക്കാനാകൂ എന്നതാണ് ഇന്നത്തെ പ്രശ്നം. സുപ്രീം കോടതി അഭിപ്രായത്തിന്‍റെ സാഹചര്യത്തില്‍ കേരളകൊമുദി ഉയര്‍ത്തിയ ഈ പ്രശ്നം ഒരു ഒറ്റപ്പെട്ട സംഭവം അല്ല. ആര്‍ക്കും വളരെ എളുപ്പം തിരിച്ചറിയാവുന്ന ഒരു സാധാരണ സംഭവം മാത്രം. വളരെക്കുറഞ്ഞ സമയം കൊണ്ട് വളരെയധികം ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതേണ്ടി വരുന്ന കുട്ടിക്ക് ആ വിഷയത്തെക്കുറിച്ചുള്ള അറിവും ബുദ്ധിയും എന്നത് ആവശ്യമില്ലാത്ത ഒന്നായി മാറുന്നു.
എന്‍ട്രന്‍സ് പരീക്ഷയിലൂടെ കഴിവുള്ളവരെയാണ് തിരഞ്ഞെടുക്കപ്പെടേണ്ടത്. എന്നാല്‍ പ്രവേശനം ലഭിക്കുന്നത് സാമ്പത്തിക കഴിവുള്ളവര്‍ക്ക് മാത്രവും.
പരിഹാരമാര്‍ഗ്ഗം എന്താണ് ?

ചില ആശയങ്ങള്‍ നോക്കാം
1. എന്‍ട്രന്‍സ് പരീക്ഷയുടെ സമയം ഇരട്ടിയോ അതിലധികമോ ആയി വര്‍ദ്ധിപ്പിക്കുക
സമയം കൂടുമ്പോള്‍ 99% മാര്‍ക്ക് യോഗ്യതപരീക്ഷക്ക് ലഭിച്ച ഒരാള്‍ക്ക് വളരെ എളുപ്പം ഉത്തരം കണ്ടെത്താന്‍ കഴിയും. നിലവില്‍ ചോദ്യത്തെ ശരിയായ രീതിയില്‍ സമീപിക്കാനുള്ള സമയം ലഭിക്കുന്നില്ല എന്നതാണ് പ്രശ്നം. ആവശ്യത്തിന് സമയം ലഭിക്കുമ്പോള്‍ എന്‍ട്രന്‍സ്് പരിശീലന കേന്ദ്രങ്ങളില്‍ പോകാത്തവര്‍ക്കും കഴിവുണ്ടെങ്കില്‍ മികച്ച നേട്ടം കൈവരിക്കാനാകും.


2. പ്രവേശനപരീക്ഷയുടെ മാര്‍ക്കിനോടൊപ്പം യോഗ്യതാ പരീക്ഷയില്‍ ലഭിച്ച സ്കോറുകള്‍ കൂടി പരിഗണിക്കണം.
പ്ലസ്റ്റുവിന് മാര്‍ക്ക് ലഭിച്ചിട്ടും അത് പരിഗണിക്കപ്പെടുന്നില്ല എന്ന പ്രശ്നം പരിഹരിക്കാന്‍ ഇതു കൊണ്ട് സാധിക്കും. രണ്ടു വര്‍ഷത്തെ പഠനത്തിന്‍റെ ആകെത്തുകയാണ് പരീക്ഷയുടെ സ്കോര്‍. അത് പരിഗണിക്കപ്പെടുക തന്നെ വേണം.



3. ‍ പ്രവേശനപരീക്ഷക്ക് വരുന്ന ചോദ്യങ്ങളില്‍ പുതിയ പാഠ്യപദ്ധതിയുടെ രീതികള്‍ കൂടി ഉള്‍പ്പെടുത്തണം

പുതിയ പാഠ്യപദ്ധതിയിലെ ആധുനിക പഠന രീതികള്‍ ഉള്‍ക്കൊണ്ടു കൊണ്ട് വളര്‍ന്നു വരുന്ന ഒരു തലമുറക്ക് അതിന്‍റെ പ്രയോഗത്തിനുള്ള സാധ്യത നിഷേധിക്കുവാന്‍ പാടുള്ളതല്ല.

ഈ മൂന്ന് കാര്യങ്ങള്‍ നടത്തിയാല്‍ നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകും എന്നു തന്നെയാണ് കിഴക്കുനോക്കിയന്ത്രത്തിന്‍റെ അഭിപ്രായം.