ജീവന്റെ അടിസ്ഥാന ശിലയുമായി ഒരു വാല്‍നക്ഷത്രം...
ഭൌമേതരജീവന്‍ എന്നത് ശാസ്ത്രകല്പിത കഥകളിലെ സജീവമായ വിഷയമാണ്. അവരുടെ ഭാവനക്ക് ചിറകു വിരിക്കാന്‍ ഇപ്പോള്‍ മറ്റൊരു കാരണം കൂടി. ജീവന്റെ അടിസ്ഥാനശിലകളായ പ്രോട്ടീനുകള്‍ നിര്‍മ്മിക്കുന്ന അമിനോ ആസിഡുകള്‍ സൌരയൂഥത്തില്‍ എവിടെയെങ്കിലും കണ്ടെത്താനായി ശാസ്ത്രജ്ഞര്‍ ശ്രമിച്ചു തുടങ്ങിയിട്ട് കാലങ്ങളായി. ഇത്തരം അമിനോ അസിഡുകളിലൊന്നായ ഗ്ലൈസിന്‍ എന്ന രാസവസ്തുവിനെ ഒരു വാല്‍നക്ഷത്രത്തില്‍ കണ്ടെത്തിയിരിക്കുന്നു. ജീവിവര്‍ഗ്ഗങ്ങള്‍ പ്രോട്ടീന്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അമിനോ അമ്ളമാണ് ഗ്ലൈസിന്‍. ഇതാദ്യമായാണ് ഒരു വാല്‍നക്ഷത്രത്തില്‍ ഗ്ലൈസിന്‍ കണ്ടെത്തുന്നത്.
ഭൂമിയിലെ ജീവന് ഉടലെടുത്തത് വാല്നക്ഷത്രങ്ങള് കൊണ്ടുവന്ന കാര്‍ബണികസംയുക്തങ്ങളില്‍ നിന്നുമാണ് എന്ന ഒരു വാദം നിലവിലുണ്ട്. ആ വാദത്തിനെ ബലപ്പെടുത്തുന്ന ഒരു കണ്ടെത്തലാണ് നാസ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. 2009 ആഗസ്റ്റ് 16 ന് അമേരിക്കയിലെ വാഷിംഗ്ടണ്‍ ആസ്ഥാനമായ അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയിലാണ് ഇതു സംബന്ധിച്ച ഗവേഷണപ്രബന്ധം അവതരിപ്പിക്കപ്പെട്ടത്.

(സ്റ്റാര്‍ഡസ്റ്റ് പേടകം വാല്‍നക്ഷത്രത്തിനടുത്തു കൂടി സഞ്ചരിച്ച് സാമ്പിളുകള്‍ ശേഖരിക്കുന്നു. ഒരു ചിത്രകാരഭാവന. കടപ്പാട്-നാസ-JPL)
ജീവന് എന്ന പ്രതിഭാസം ഭൂമിയില്‍ മാത്രമല്ല പ്രപഞ്ചത്തില്‍ എല്ലായിടത്തും കാണപ്പെടാം എന്ന ആശയത്തിന് ബലം നല്‍കുന്നതാണ് ഈ കണ്ടെത്തല്‍. ജീവന് പ്രപഞ്ചത്തില്‍ അപൂര്‍വ്വമായ ഒന്നല്ല എന്ന് കരുതേണ്ടിവരുമെന്നാണ് ഇതുമായി ബന്ധപ്പെട്ട ഗവേഷകര്‍ പറയുന്നത്.
ശരീരത്തിനെ നിലനിര്‍ത്തുന്നതു തന്നെ പ്രോട്ടീനുകളാണ്. വിവിധതരത്തിലുള്ള പ്രോട്ടീനുകളുടെ പ്രവര്‍ത്തനം മൂലമാണ് ശരീരത്തിലെ രാസപ്രക്രിയകള്‍ നിയന്ത്രിക്കപ്പെടുന്നതും. ദശലക്ഷക്കണക്കിന് വരുന്ന ഈ വ്യത്യസ്ഥ പ്രോട്ടീനുകളെല്ലാം നിര്‍മ്മിച്ചിരിക്കുന്നത് വെറും ഇരുപത് അമിനോ ആസിഡുകളുടെ വിവിധ തരത്തിലുള്ള കൂടിച്ചേരലുകള്‍ മൂലമാണ്.
സ്റ്റാര്‍ഡസ്റ്റ് എന്ന ദൌത്യമായിരുന്നു ഈ കണ്ടെത്തലിനു പിന്നില്‍. വൈല്‍ഡ് - 2 എന്ന വാല്‍നക്ഷത്രത്തിന്റെ പദാര്‍ത്ഥങ്ങള്‍ ശേഖരിക്കാനാണ് സ്റ്റാര്‍ഡസ്റ്റ് എന്ന ദൌത്യം ആസൂത്രണം ചെയ്തത്. 1999 ഫെബ്രുവരി 7 ന് വിക്ഷേപിച്ച സ്റ്റാര്‍ഡസ്റ്റ് പേടകം ചന്ദ്രനുമപ്പുറത്തുള്ള ഒരു സ്ഥലത്തു നിന്നും എന്തെങ്കിലും ഒരു പദാര്‍ത്ഥം ഭൂമിയിലെത്തിക്കാനുള്ള ആദ്യ ദൌത്യമായിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം 2004 ജാനുവരി 2 ന് ഈ പേടകം വൈല്‍ഡ് 2 എന്ന ധൂമകേതുവിന്റെ അടുത്തെത്തി. ഐസ് നിറഞ്ഞ ധൂമകേതുവിന്റെ കേന്ദ്രത്തിനു ചുറ്റുമുള്ള പൊടിപടലത്തിനും വാതകങ്ങള്‍ക്കും ഇടയിലൂടെ സ്റ്റാര്‍ഡസ്റ്റ് കടന്നു പോയി. എയറോജെല്‍ എന്നറിയപ്പെടുന്ന സ്പോഞ്ച് പോലെയുള്ള സ്വീകരണി ഉപയോഗിച്ച് ധൂമകേതുവിന് ചുറ്റുമുള്ള വാതകങ്ങളും പൊടിയും സ്റ്റാര്‍ഡസ്റ്റ് ശേഖരിച്ചു. പ്രത്യേകരീതിയിലുള്ള പേടകത്തില്‍ സുരക്ഷിതമായി അടക്കം ചെയ്ത ഈ ധൂമകേതു പദാര്‍ത്ഥം രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 2006 ജാനുവരി 15 ന് തിരിച്ച് ഭൂമിയിലെത്തിച്ചു. പ്രത്യേകം തയ്യാറാക്കിയ പാരച്യൂട്ടുകള്‍ ഉപയോഗിച്ചായിരുന്നു ഈ തിരിച്ചിറക്കല്‍. അന്നു മുതല്‍ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ ഈ പദാര്‍ത്ഥങ്ങളെക്കുറിച്ചുള്ള പഠനത്തിലായിരുന്നു.
(2006 ല്‍ സ്റ്റാര്‍ഡസ്റ്റ് എയറോജെല്‍ അടക്കം ചെയ്ത പേടകം ഭൂമിയില്‍ തിരിച്ചിറങ്ങിയപ്പോള്‍. വളരെ ഉയര്‍ന്ന റെസല്യൂഷന്‍ ചിത്രത്തിനായി ചിത്രത്തില്‍ അമര്‍ത്തുക. കടപ്പാട് - നാസ)
ധൂമകേതുവിന്റെ സാംപിള്‍ ശേഖരിച്ചിരിക്കുന്ന എയറോജെല്‍ സൂക്ഷിച്ച പേടകത്തിന്റെ വശങ്ങളിലുള്ള അലൂമിനിയം ഫോയില്‍ ആണ് ഇവര്‍ പരിശോധനക്ക് വിധേയമാക്കിയത്. എയറോജെല്ലില്‍ കൂടി കടന്നുപോകുന്ന പൊടിയും വാതകങ്ങളും അലൂമിനിയം ഫോയിലിലും കുടുങ്ങിക്കിടക്കാന്‍ സാധ്യതയുണ്ട് എന്ന നിഗമനത്തിലായിരുന്നു പരിശോധന. ആ നിഗമനം തെറ്റിയില്ല. എയറോജെല്ലിലെ പദാര്‍ത്ഥം പരിശോധിക്കാതെ തന്നെയുള്ള പരീക്ഷണമായതിനാല്‍ അതി സൂഷ്മമായ ഉപകരണങ്ങള്‍ വേണ്ടിയിരുന്നു. ഈ സാംപിള്‍ പഠിക്കുവാനുള്ള ഉപകരണങ്ങളുടെ നിര്‍മ്മാണത്തിനും ഗവേഷണത്തിനും തന്നെ രണ്ടു വര്‍ഷം എടുത്തു എന്നാണ് നാസ പറയുന്നത്. പദാര്‍ത്ഥത്തിലെ ഓരോ തന്മാത്രകളെക്കുറിച്ചും പഠിക്കാന്‍ കഴിയുന്ന ഉപകരണങ്ങളായിരുന്നു ആവശ്യം. ഭൂമിയിലെ ഒരു തരത്തിലുള്ള പദാര്‍ത്ഥങ്ങളും ധൂമകേതു സാംപിളില്‍ കയറിക്കൂടരുത്. അത്രക്ക് സൂഷ്മമായും സുരക്ഷിതമായും ചെയ്ത പഠനങ്ങള്‍ക്കൊടുവിലാണ് ശാസ്ത്രജ്ഞരേയും ശാസ്ത്രകുതുകികളേയും ആവേശം കൊള്ളിക്കുന്ന ഈ വാര്‍ത്ത പുറത്തുവന്നത്.

(സ്റ്റാര്‍ഡസ്റ്റിലെ എയറോജല്‍ സംവിധാനം. വാതകകണങ്ങളും പൊടിയും ഇടിക്കുന്നത് വെള്ളനിറത്തില്‍ കാണിച്ചിരിക്കുന്നു. എയറോജെല്‍ പച്ചനിറത്തില്‍. - ഒരു ചിത്രകാരഭാവനാ ചിത്രം - കടപ്പാട് - നാസ-JPL)
നേരത്തേ എയറോജെല്ലില്‍ ഉള്ള ധൂമകേതുവിന്റെ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ ഗ്ലൈസിന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഭൂമിയില്‍ എത്തിയ ശേഷം ഏതെങ്കിലും തരത്തില്‍ മലിനീകരിക്കപ്പെട്ട് വന്നതാണോ എന്ന സംശയം ശാസ്ത്രജ്ഞര്‍ക്കുണ്ടായി. ഐസോടോപ്പിക്ക് പരിശോധനയാണ് ഭൌമേതര ഗ്ലൈസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. ആറ്റത്തിന്റെ ന്യൂക്ലിയസ്സിലെ ന്യൂട്രോണുകളുടെ എണ്ണത്തില്‍ വരുന്ന വ്യതിയാനമാണ് ഐസോടോപ്പുകളെ സൃഷ്ടിക്കുന്നത്. കാര്‍ബണ്‍ ആറ്റത്തിന്റെ കാര്യത്തില്‍ ആറ് ന്യൂട്രോണും ആറ് പ്രോട്ടോണും ആണ് ന്യൂക്ലിയസ്സിനുള്ളില്‍ സാധാരണ കണ്ടുവരുന്നത്. എന്നാല്‍ ആറ് പ്രോട്ടോണും ഏഴ് ന്യൂട്രോണും ഉള്ള കാര്‍ബണ്‍ ആറ്റങ്ങളായിരുന്നു സ്റ്റാര്‍ഡസ്റ്റ് ശേഖരിച്ച സാമ്പിളിലെ ഗ്ലൈസിനില്‍ ഉണ്ടായിരുന്നത്. കാര്‍ബണ്‍ -13 എന്നറിയപ്പെടുന്ന ഐസോടോപ്പിന്റെ അധികമായ സാന്നിദ്ധ്യമാണ് ഗ്ലൈസിന്റെ ഉറവിടം ഭൌമേതരം ആണ് എന്ന് ഉറപ്പിച്ചു പറയാന്‍ നാസ കാരണമായെടുത്തത്.
നമുക്ക് കാത്തിരിക്കാം.... ജീവന്റെ ഉറവിടം തേടിയുള്ള യാത്രയില്‍ നമ്മുടെ സഹയാത്രികരെ കണ്ടെത്തുന്ന കാലത്തിനായി...
അവലംബം
http://www.nasa.gov/mission_pages/stardust/news/stardust_amino_acid.html
Comments
കാലാവസ്ഥാ വ്യതിയാനം നിമിത്തം ഇന്ന് ഭൂമിയില്‍ നിരവധി പ്രശ്നങ്ങള്‍ നേരിട്ട്കൊണ്ട്റ്റിരിക്കുകയാണ്. ഭക്ഷ്യ പ്രതിസന്ധി അടക്കമുള്ള പ്രശ്നങ്ങള്ല്‍ വേറേയും വരാനിരിക്കുന്നു. സര്‍വ്വ നാശ കാരികളായിട്ടുള്ള ആയുധങ്ങളും ഭൂമിയുടെ തന്നെ നില നില്‍പ്പ് അവതാളത്തിലാക്കുന്ന കണ്ടു പിടുത്തങ്ങളും കൊണ്ട്റ്റ് നടക്കുന്ന പാശ്ചാത്യന്‍. ഭൂമിക്കു പുറത്തുള്ള ജീവനിലാണ് താല്പര്യം. ഇവിടെയുള്ള ജീവനുകളെ അവന് വില കല്‍പ്പിക്കട്ടെ, വരാനിരിക്കുന്ന തലമുറക്ക് ഈ ഭൂമി ബാക്കിയാക്കട്ടെ എന്നേ എനിക്ക് പറയാനുള്ളൂ.
അനേക തരത്തിലുള്ള മനുഷ്യന് ഉപകാരപ്പെട്ട ശ്സാസ്ത്രത്തെ തന്നെ വ്യഭിജരിക്കുന്ന ഒരു ഏര്‍പ്പാടായിട്ടേ എനിക്ക് ഈ തെമ്മാടിത്തത്തിനെ കാണാനാകൂ.
പിന്നെ ജോക്കറിന്റെ റെസ്പോൺസ് വളരെ സങ്കുചിതമായി പോയി..വിജ്ഞാനദാഹം എന്നത് അടങ്ങാത്ത ഒരു തൃഷ്ണയാണ്. പ്രപഞ്ചത്തെ കൂടുതൽ മനസ്സിലാക്കുകയെന്നതിനെ ആശ്രയിച്ചായിരിക്കും ഭാവിയിൽ മനുഷ്യന്റെ നിലനില്പുതന്നെ.ഒരു പക്ഷെ അചേതനമായ പ്രപഞ്ചം ചിന്തിക്കുന്നമസ്തിഷ്കത്തെ സൃഷ്ടിച്ചതു തന്നെ സ്വയം മനസ്സിലാക്കാനായിരിക്കും.ആരും അങ്ങിനെ വിസ്മയിക്കാനിക്കില്ലെങ്കിൽ പ്രപഞ്ചം നിലനില്ക്കുന്നതിന്റെ അർഥം തന്നെ എന്ത്?
ജോക്കര്‍,
അന്വേഷണത്തിനായുള്ള ത്വര എന്ന സ്വഭാവമാണ് നമുക്ക് ഇന്നു കാണുന്ന എല്ലാ വികസനങ്ങളും ഒരുക്കിത്തന്നത്. ആഗോളതാപനം തുടങ്ങിയ പ്രശ്നങ്ങള്‍ വരുത്തിയതില്‍ മനുഷ്യര്‍ക്കുള്ള പങ്ക് ചെറുതല്ല. എന്നു കരുതി ശാസ്ത്രസാങ്കേതിക വളര്‍ച്ച പാടില്ല എന്നു പറയുന്നതില്‍ എന്തര്‍ത്ഥം?
നാസയുടെ കണ്ടെത്തലുകള്‍ അധിനിവേശത്തിനുള്ളതാണ് എന്ന് ആരു പറഞ്ഞു? ചൊവ്വയിലേക്കോ മറ്റ് ഗ്രഹങ്ങളിലേക്കോ കുടിയേറിപ്പാര്‍ക്കുക എന്നത് ഒരിക്കല്‍ സാധ്യമാകുന്ന ഒന്നാണ്. ഈ ഭൂമി നാം എത്ര സംരക്ഷിച്ചാലും പ്രകൃതിയുടെ പലതരത്തിലുള്ള പ്രവര്‍ത്തനങ്ങളും കൊണ്ട് ഇല്ലാതായെന്നും വരാം. അങ്ങിനെ മറ്റേതെങ്കിലും ഗ്രഹത്തിലേക്ക് പവുക എന്നത് ഒരിക്കലും നാസക്കാര് മാത്രമായിരിക്കില്ല. അത്തരം ഒരവസരത്തില്‍ ചിലപ്പോള്‍ മാനവരാശി മുഴുവനായും മാറ്റപ്പെട്ടു എന്നും വരാം.
പാശ്ചാത്യര്‍ മാത്രമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം എന്ന സങ്കുചിതമായ ചിന്തയോട് എനിക്ക് താത്പര്യമില്ല.
ഗ്രഹാന്തരയാത്രകളും അതിനോടനുബന്ധിച്ച സാങ്കേതികവിദ്യകളും ഒരിക്കലും ഒരു പാഴ്ചിലവല്ല. അത് നടത്തപ്പെടേണ്ടതു തന്നെയാണ്.
അപ്പോളോ യാത്ര തന്നെ നോക്കുക. അതിനുശേഷം അതിനായി ഉപയോഗിച്ച സാങ്കേതികവിദ്യകളില്‍ പലതും ലോകനന്മക്കായിത്തന്നെയാണ് ഉപയോഗിച്ചത്. കമ്പ്യൂട്ടര്‍ ഇത്ര പ്രചാരത്തിലാവാന്‍ ഒരു കാരണം അപ്പോളോ മിഷനായി ചെയ്ത ഗവേഷണങ്ങളാണ്.
ഇന്ത്യയുടെ സോളാര്‍ മിഷന്,
അതിന് സൌരസെല്ലുകള്‍ വേണം. സോളാര്‍ സെല്ലുകളുടെ സാങ്കേതികവിദ്യക്ക് ഏറ്റവും വലിയ സംഭാവനകള്‍ നല്‍കിയത് ബഹിരാകാശപര്യവേഷണങ്ങളാണ്.
മികച്ച ദീര്‍ഘകാലം നീണ്ടു നില്ക്കുന്ന ബാറ്ററികള്‍,
മികച്ച ക്യാമറകള്‍
മികച്ച താപപ്രതിരോധ മാര്‍ഗ്ഗങ്ങള്‍,
ജീവന് രക്ഷാ ഔഷധങ്ങള്‍
അടിസ്ഥാന ജീവശാസ്ത്രം
അടിസ്ഥാന ഭൌതികശാസ്തം
ആധുനിക വാര്‍ത്താവിനിമയ മാര്‍ഗ്ഗങ്ങള്‍
അന്തരീക്ഷപഠനം
കാലാവസ്ഥാ പ്രവചനം
.................. ഈ ലിസ്റ്റ് എണ്ണിയാല്‍ ഒടുങ്ങില്ല സുഹൃത്തേ...
എന്തിനേറെ, കാലാവസ്ഥാ മാറ്റങ്ങള്‍ എങ്ങിനെയാണ് സംഭവിക്കുക, അതിന്റെ വ്യാപ്തി എത്രയായിരിക്കും തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കും മറ്റ് ഗ്രഹങ്ങളെക്കുറിച്ചുള്ള പഠനം ചിലപ്പോള്‍ ഉത്തരം നല്‍കിയേക്കാം..
മലിനീകരണ നിയന്ത്രണം, അതിനുള്ള സംവിധാനങ്ങള്‍...
ഇനിയും എത്രയോ....
ശാസ്ത്രത്തേയും ശാസ്തസാങ്കേതിക പരീക്ഷണങ്ങളേയും വിലകുറച്ച് കാണാതിരിക്കുക...
താരകന്
മനുഷ്യനുമായി സാദൃശ്യമുള്ള ജീവികള്‍ ഇല്ല എന്നു തറപ്പിച്ചു പറയാന്‍ കഴിയുകയില്ല. പല തരത്തിലുള്ള ജീവനുകള്‍ക്ക് സാധ്യതയുണ്ട്. ഒന്നും എങ്ങിനെ ആയിരിക്കും എന്നു പറയുക ബുദ്ധിമുട്ടാണ്.. പക്ഷേ കണ്ടെത്തിയേക്കാം ... നമുക്ക് കാത്തിരിക്കാം....
എന്തിനാണ് നമ്മുടെ സമൂഹത്തിൽ വിദ്യാഭ്യാസം?
സത്യത്തിൽ നമുക്ക് ബെർ മിനിമം നെസസിറ്റികളായ ഫുഡ്,ഷെൽട്ടർ, ഡ്രസ്സ് ഇവയുടെ ഉല്പാദനം മാത്രം ശ്രദ്ധിച്ചാൽ പോരേ?
സ്കൂളുകളുടെ ആവശ്യം ഉണ്ടോ? ഒരു സ്കൂൾ നടത്തുന്ന കാശു/അദ്ധ്വാനം കൂടെ ഭക്ഷണത്തിനായി മാറ്റ് വെച്ചാൽ കുറേപ്പേരുടെ വിശപ്പ് മാറ്റിക്കൂടെ?
ഒറ്റ നോട്ടത്തിൽ അതെ എന്നു തോന്നാം. ഫുഡ്,ഷെൽട്ടർ, ഡ്രസ്സ് മാത്രം ശ്രദ്ധിച്ചാൽ ഒരു ആയിരം വർഷങ്ങൾക്കപ്പുറം മനുഷ്യകുലം നിലനിൽക്കുമോ എന്ന് സംശയമാണ്. കുറച്ച് കാലം കഴിയുമ്പോൾ മുൻപത്തെക്കാളും ഭീകരമായ രീതിയിൽ പട്ടിണി പടർന്ന് പിടിക്കുകയാവും ചെയ്യുക.
ജോക്കറിനു കാര്യം പിടികിട്ടിക്കാണും എന്നൂഹിക്കുന്നു... അറിവ് സംഭരിച്ച് കൊണ്ടിരിക്കുക മനുഷ്യന്റെ നിലനില്പിന് അത്യാവശ്യമാണ്.