എസ്.എസ്.എല്‍.സി ഫലം, ഹയര്‍സെക്കന്ററി ഫലം, ബിരുദ ഫലം, എന്‍ട്രന്‍സ് ഫലം ഇതെല്ലാം ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നു. കുട്ടിക്കാലം മുതല്‍ക്കേ കേള്‍ക്കുന്ന വാര്‍ത്തകളാണിവ. വളരെ ആവേശത്തോടെയാണ് ചെറിയ ക്ലാസുകളില്‍ പഠിക്കുമ്പോഴെല്ലാം ഈ വാര്‍ത്തകള്‍ വായിക്കുന്നത്. അന്ന് പരീക്ഷാഫലങ്ങളുടെ തലക്കെട്ടുകള്‍ ഇങ്ങിനെയാണ് വരാറ്. "പരീക്ഷാഫലം പ്രഖ്യാപിച്ചു. പെണ്‍കുട്ടികള്‍ ആദ്യറാങ്കുകള്‍ കരസ്ഥമാക്കി, ആണ്‍കുട്ടികള്‍ പിന്നില്‍" എന്‍ട്രന്‍സ് പോലുള്ളവയില്‍ അതിങ്ങനെയും ആയിരിക്കും. "റിസല്‍ട്ട് പ്രഖ്യാപിച്ചു. ആദ്യനൂറില്‍ ഭൂരിഭാഗവും ആണ്‍കുട്ടികള്‍." ഇതേ തലക്കെട്ടുകള്‍ ഇന്നും തുടരുന്നു. സ്ത്രീപുരുഷ വിവേചനങ്ങളുടെ അടിസ്ഥാനങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഇത്തരം തലക്കെട്ടുകള്‍ എന്നത് ആരും തിരിച്ചറിയുന്നില്ല. സ്കൂളിലെ കുട്ടികളെ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി വേര്‍തിരിക്കുന്ന ഇത്തരം വാര്‍ത്തകള്‍ ചെറിയ ക്ലാസുകള്‍ മുതലേ ഞങ്ങളെയൊക്കെ സ്വാധീനിച്ചിട്ടുണ്ട്. ക്ലാസിലെ സഹപാഠികളില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും തമ്മില്‍ പരസ്പരം വാചകങ്ങള്‍ കൊണ്ടുള്ള തല്ലുപിടികള്‍ക്ക് ഈ വാര്‍ത്തകള്‍ എന്നും പ്രേരണയായിരുന്നു. അധ്യാപകരും സമൂഹവും പെണ്‍കുട്ടികളെന്നും ആണ്‍കുട്ടികളെന്നും വേര്‍തിരിച്ച ഞങ്ങളില്‍ ഈ വേര്‍തിരിവ് കൂടുതല്‍ ശക്തമാക്കാന്‍ ഈ വാര്‍ത്തകള്‍ കാരണമായിട്ടുണ്ട്. ലിംഗവിവേചനത്തിന് നല്ല വളമായിരുന്നു ഈ വാര്‍ത്തകള്‍.

പരിഷ്കരിച്ച പാഠ്യപദ്ധതിയുടെ വരവും മറ്റും പെണ്‍കുട്ടികള്‍ എന്നും ആണ്‍കുട്ടികള്‍ എന്നു ഉള്ള വേര്‍തിരിവിനെ അല്പമെങ്കിലും കുറയ്ക്കാന്‍ കാരണമായിട്ടുണ്ട്. പക്ഷേ മാധ്യമങ്ങളുടെ വിവേചനങ്ങള്‍ ഇന്നും വാര്‍ത്തകളിലൂടെ തുടരുന്നു. പരീക്ഷയെഴുതിയത് കുട്ടികളാണ്. ഇത്ര ശതമാനം പേര്‍ യോഗ്യത നേടി എന്ന് പൊതുവായി പറഞ്ഞാല്‍ അത് മനസ്സിലാക്കാം. പക്ഷേ പെണ്‍കുട്ടികള്‍ മുന്നില്‍ ആണ്‍കുട്ടികള്‍ മുന്നില്‍ എന്ന രീതിയിലുള്ള ഈ വാര്‍ത്തകള്‍ ആര്‍ക്ക് വേണ്ടിയാണ് ? ഇതു കൊണ്ട് ആര്‍ക്കാണ് പ്രയോജനം?
റിസല്‍ട്ട് പ്രഖ്യാപിക്കുമ്പോള്‍ ഹിന്ദുക്കള്‍ മുന്നില്‍, ക്രിസ്ത്യാനികള്‍ മുന്നില്‍ ഇസ്ലാമുകള്‍ മുന്നില്‍ എന്ന രീതിയില്‍ വാര്‍ത്ത വന്നാല്‍ സാമുദായികപരമായി സംഭവിക്കാവുന്നതിനേക്കാള്‍ കൂടിയ വിവേചനമാണ് ഇവിടെ ലിംഗവിവേചനത്തിന്റെ രൂപത്തില്‍ സംഭവിക്കുന്നത്.
റിസല്‍ട്ടിന്റെ വാര്‍ത്താശൈലി മാറ്റിയതു കൊണ്ട് മാത്രം ലിംഗസമത്വം കൈവരിക്കും എന്നൊന്നും പറയുന്നില്ല. പക്ഷേ പരീക്ഷയെഴുതുന്നത് പെണ്‍കുട്ടികളും ആണ്‍കുട്ടികളുമല്ല മറിച്ച് കുട്ടികളാണെന്ന് തിരിച്ചറിയാന്‍ സമൂഹത്തിന് കഴിയണം എന്നേ ആഗ്രമുള്ളൂ. ഞങ്ങളാണ് പരീക്ഷയെഴുതിയത് എന്ന് നമ്മുടെ കുട്ടികള്‍ക്ക് തോന്നാന്‍ ഒരു മാറ്റം സഹായിക്കും, അത്രമാത്രം.