സര്‍ക്കാര്‍-എയിഡഡ് സ്കൂളുകളിലെ തലയെണ്ണല്‍ കഴിഞ്ഞപ്പോള്‍ കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടായതായി കാണുന്നു. ഇത് മൂലം നിരവധി അധ്യാപകരുടെ ജോലി നഷ്ടപ്പെടും എന്നും പറയുന്നു. അതിന് പകരമായി പ്രൊട്ടക്ഷന്‍ അഥവാ ജോലിസംരക്ഷണം അനുവദിക്കണം എന്നാണ് പറയുന്നത്. സര്‍ക്കാര്‍ ഇക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കാം എന്നും പറയുന്നു. ഇവിടെ ആര്‍ക്കാണ് ജോലി പോവുന്നത് എന്നു കൂടി നോക്കുക. സര്‍ക്കാര്‍ സ്കൂള്‍ ജീവനക്കാരെ സംരക്ഷിക്കുക എന്നതില്‍ ഒരു ന്യായമുണ്ട്. പക്ഷേ എയിഡഡ് സ്കൂള്‍ ജീവനക്കാരെ സര്‍ക്കാര്‍ സ്കൂളുകളിലേക്ക് മാറ്റി സംരക്ഷിക്കണം എന്നു പറയുന്നതില്‍ എന്ത് ന്യായമാണുള്ളത് ?.
സര്‍ക്കാര്‍ ജീവനക്കാര്‍ പി.എസ്.സി വഴി സര്‍ക്കാര്‍ നിയമിച്ചവരാണ്. എന്നാല്‍ ഒന്നരലക്ഷത്തോളം വരുന്ന എയിഡഡ് ജീവനക്കാരെ നിയമിച്ചത് സര്‍ക്കാരല്ല എന്നോര്‍ക്കണം. അവരെ നിയമിക്കാനുള്ള അവകാശം മുഴുവന്‍ മാനേജര്‍മാര്‍ കൈയ്യടക്കി വച്ചിരിക്കുകയാണ്. ഓരോ നിയമനത്തിനും അവര്‍ വാങ്ങുന്ന കോഴക്ക് കയ്യും കണക്കുമില്ല എന്നത് പരസ്യമായ രഹസ്യമാണ്. പത്തുലക്ഷം മുതല്‍ ഇരുപത് ലക്ഷം വരെ നീളുകയാണ് ഈ കൈക്കൂലി.
ഇനി എയിഡഡ് സ്കൂളില്‍ കുട്ടികള്‍ കുറയാനെന്താണ് കാരണം? അതേ മാനേജ്മെന്റുകള്‍ നടത്തുന്ന അണ്‍-എയിഡഡ് സ്ഥാപനങ്ങളല്ലേ? കോഴമേടിച്ച് അധ്യാപകരെ നിയമിച്ചാല്‍ പിന്നെ അവരുടെ ജോലിയുടെ ഉത്തരവാദിത്വം മുഴുവന്‍ അധ്യാപകര്‍ തന്നെ വഹിക്കണം. എയിഡഡ് സ്കൂളിനോട് ചേര്‍ന്നു തന്നെ അണ്‍-എയിഡഡ് സ്കൂളും തുടങ്ങി അതില്‍ നിന്നും പണം കൊയ്യാനുള്ള ശ്രമത്തിനിടയില്‍ കുട്ടികള്‍ കുറയുന്നത് തൊട്ടടുത്തുള്ള എയിഡഡ് സ്ഥാപനങ്ങളിലാണ്. ഫലമോ വേണ്ടത്ര കുട്ടികളില്ലാതെ അധ്യാപകരും അനധ്യാപകരും പെരുവഴിയിലും.
ഇങ്ങിനെ പെരുവഴിയിലാവുന്ന ജീവനക്കാരെ സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ മാറ്റി നിയമിച്ച് സംരക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് ഇപ്പോള്‍ സകല അധ്യാപക സംഘടനകളും ഇറങ്ങിയിരിക്കുന്നത്. 2000 ത്തിലധികം പേര്‍ക്ക് ഈ വര്‍ഷം ജോലി നഷ്ടമാവുമത്രേ. അവരെ സര്‍ക്കാര്‍ മേഖലയിലേക്ക് എടുക്കുക എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം പി.എസ്.സി വഴി ജോലി കിട്ടുമായിരുന്ന 2000 ത്തോളം പേര്‍ക്ക് ജോലി നഷ്ടമായി എന്നാണ്. ഇവരെ നിയമിച്ചത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയായിരുന്നെങ്കില്‍ ഇങ്ങിനെ സംരക്ഷിക്കുന്നതില്‍ യാതൊരു തടസ്സവും ഇല്ലായിരുന്നു. എന്നാല്‍ നിയമനം മാനേജരും ശമ്പളം സര്‍ക്കാരും എന്ന സ്ഥിതി തുടരുന്നിടത്തോളം ഇത്തരം പ്രൊട്ടക്ഷന്‍ യാതൊരു കാരണവശാലും അനുവദിച്ചു കൂട. അവരെ വേണമെങ്കില്‍ എയിഡഡ് സ്ഥാപനങ്ങളില്‍ തന്നെ മാറ്റി നിയമിക്കാം. പക്ഷേ അതിനുള്ള ചങ്കൂറ്റം സര്‍ക്കാരിനുണ്ടാവുമോ?
സര്‍ക്കാര്‍ വീണ്ടും കെ.എസ്.ടി.പി ജോലിക്കായി ലോകബാങ്കില്‍ നിന്നും 1356 കോടി രൂപ കടമെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. എയിഡഡ് സ്ഥാപനങ്ങള്‍ നിയമനങ്ങള്‍ക്കായി വാങ്ങുന്ന കോഴ കൂട്ടിനോക്കിയാല്‍ ഇതിന്റെ പത്തിരട്ടിയിലധികം വരും എന്ന് തിരിച്ചറിയുക. യാതൊരു കാരണവശാലും എയിഡഡ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ മേഖലയിലേക്ക് ഇനി പ്രൊട്ടക്ഷന്‍ നല്‍കരുത്.

1. എയിഡഡ് ജീവനക്കാരെ എയിഡഡ് മേഖലയില്‍ മാത്രം പുനര്‍വിന്യസിക്കുക
2. നിലവില്‍ പ്രൊട്ടക്ഷനില്‍ കഴിയുന്ന നിരവധി ജീവനക്കാര്‍ ഇപ്പോഴും സര്‍ക്കാര്‍ മേഖലയില്‍ ഉണ്ട്. ഇവരേയും ഉടന്‍ എയിഡഡ് മേഖലയിലേക്ക് തിരിച്ചയക്കണം.
3. നിലവില്‍ സര്‍ക്കാര്‍ അധ്യാപകരുടെ എണ്ണം 60000 ല്‍ താഴെ മാത്രമാണ്. അതേ സമയം എയിഡഡ് ജീവനക്കാരുടെ എണ്ണം ഒന്നരലക്ഷത്തോളം വരും. ഏതാണ്ട് മൂന്നിരട്ടിയോളം പേര്‍.
4. എയിഡഡുകാര്‍ക്ക് പ്രൊട്ടക്ഷന്‍ നല്‍കി യാതൊരു കാരണവശാലും സാധാരണക്കാര്‍ക്ക് കിട്ടേണ്ട ഈ സര്‍ക്കാര്‍ ജോലികള്‍ കൂടി വെള്ളത്തിലാക്കരുത്.
5. എയിഡഡ് മേഖലയിലുള്ളവര്‍ക്ക് സര്‍ക്കാര്‍ മേഖലയിലേക്ക് പ്രൊട്ടക്ഷന്‍ നല്‍കുന്നത് പിച്ചപ്പാത്രത്തില്‍ കയ്യിട്ടുവാരുന്നതിന് തുല്യമാണ് എന്ന് മനസ്സിലാക്കുക
6. എത്രയും പെട്ടെന്ന് എയിഡഡ് സ്കൂള്‍-കോളേജ് നിയമനങ്ങള്‍ പരിപൂര്‍ണ്ണമായും പി.എസ്.സി വഴി മാത്രം നടത്തുക.
7. ഇതിനായി കഴിയുമെങ്കില്‍ കേന്ദ്രതലത്തില്‍ തന്നെ നിയമനിര്‍മ്മാണം നടത്തണം.

എയിഡഡ് നിയമനങ്ങള്‍ പി.എസ്.സി ക്ക് വിടണം എന്ന മറ്റൊരു പോസ്റ്റ് ഇതിന് മുന്‍പ് കിഴക്കുനോക്കിയന്ത്രത്തില്‍ ഇട്ടിരുന്നു. അതു കൂടി ഇതോട് ചേര്‍ത്ത് വായിക്കുക