എയിഡഡ് സ്കൂള്‍ നിയമനങ്ങള്‍ പി.എസ്.സി ക്ക് വിടണം


1956 മുതല്‍ തുടരുന്ന അഴിമതിയാണ് എയിഡഡ് സ്കൂള്‍ നിയമനം. ഇതു വരെ ഈ സാമൂഹിക തിന്‍മയെ പറിച്ചെറിയാന്‍ നമുക്കാര്‍ക്കും കഴിഞ്ഞിട്ടില്ല.
എത്രയോ സര്‍ക്കാരുകള്‍ വന്നു പോയി. നിയമനങ്ങള്‍ പി. എസ് . സി. ക്ക് വിടാന്‍ ശ്രമിച്ച ഒരു സര്‍ക്കാരിനെ വിമോചനസമരമെന്ന ഉമ്മാക്കി കാണിച്ച് താഴത്തിടുകയും ചെയ്തു.
സര്‍ക്കാര്‍ ശമ്പളവും മാനേജര്‍ നിയമനവും.!!
എത്ര കാലം ഇനിയും ഈ അഴിമതി തുടരും?

ഇന്നത്തെ അവസ്ഥയെ നമുക്കൊന്ന് വിലയിരുത്തി നോക്കാം.

കേരളത്തിലെ സ്കൂളുകളെ നമുക്ക് 4 ആയി തരം തിരിക്കാം

  1. സ്കൂളുകള്‍
  2. എയിഡഡ് സ്കൂളുകള്‍
  3. അംഗീകാരമുള്ള അണ്‍-എയിഡഡ് സ്കൂളുകള്‍
  4. അംഗീകാരമില്ലാത്ത അണ്‍-എയിഡഡ് സ്കൂളുകള്‍

1.സര്‍ക്കാര്‍ സ്കൂളുകള്‍

സര്‍ക്കാര്‍ സ്കൂളുകളില്‍ സര്‍ക്കാരുകള്‍ തന്നെയാണ് എല്ലാ സഹായങ്ങളും ചെയ്യുന്നത്.
അദ്ധ്യാപക-അനദ്ധ്യാപക നിയമനം, ശമ്പളം , സ്കൂള്‍ നവീകരണം, പഠനരീതികള്‍ തുടങ്ങി എല്ലാം നിശ്ചയിക്കുന്നതിനുള്ള അധികാരം സര്‍ക്കാരിനാണ്.
പി.എസ്.സി വഴി ഏതൊരു പൌരനും യാതൊരു പണവും ചിലവഴിക്കാതെ ഇവിടെ നിയമനം ലഭിക്കും.
ഏതൊരു പൌരനും ഈ സ്കൂളുകളില്‍ ഇടപെടാനുള്ള അവകാശങ്ങളും ഉണ്ട്.
എല്ലാ കുട്ടികള്‍ക്കും ഭരണഘടന നല്‍കുന്ന സൌജന്യവിദ്യാഭ്യാസവും ലഭിക്കും

2.എയിഡഡ് സ്കൂളുകള്‍

എയ്ഡഡ് സ്കൂളുകളില്‍ നിയമനത്തിന് സര്‍ക്കാരിന് അധികാരമില്ല. അത് മാനേജര്‍ നടത്തും
കെട്ടിടങ്ങള്‍ നിര്‍മ്മിക്കേണ്ട ചുമതലയും മനേജര്‍ക്കാണ്.
സര്‍ക്കാര്‍ ഇവിടെ നിയമനം ലഭിച്ച എല്ലാ അദ്ധ്യാപക-അനദ്ധ്യാപകര്‍ക്കും ശംന്പളം നല്‍കും. അതും സര്‍ക്കാര്‍ നിരക്കില്‍ പെന്‍ഷനും മറ്റ് എല്ലാ ആനുകൂല്യങ്ങളും ഉള്‍പ്പടെ.
എല്ലാ വര്‍ഷവും സ്കൂള്‍ നവീകരണത്തിനായി ഗ്രാന്‍റുകളും അനുവദിക്കും.
കൂടാതെ SSA വഴിയും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയും കക്കൂസുകള്‍ നിര്‍മ്മിക്കാനും ലാബ് ഉപകരണങ്ങള്‍ വാങ്ങാനും മറ്റും നിരവധി സഹായങ്ങളും ലഭിക്കും.
എല്ലാ കുട്ടികള്‍ക്കും ഭരണഘടന നല്‍കുന്ന സൌജന്യവിദ്യാഭ്യാസം നല്‍കണം എന്നതു മാത്രമാണ് സര്‍ക്കാര്‍ മേല്‍പറഞ്ഞ സഹായങ്ങള്‍ക്കായി ആവശ്യപ്പെടുന്നത്.

3.അംഗീകാരമുള്ള അണ്‍-എയിഡഡ് സ്കൂളുകള്‍

അംഗീകാരമുള്ള അണ്‍-എയിഡഡ് സ്കൂളുകള്‍
ഈ പരിധിയില്‍ വരുന്ന സ്കൂളുകളില്‍ ഒരു തരത്തിലുള്ള അധികാരങ്ങളും സര്‍ക്കാരിന് ഇല്ല എന്നു തന്നെ പറയാം
സ്കൂള്‍ നിയമനങ്ങളും ശമ്പളവും എല്ലാം മാനേജര്‍ തന്നെ കൊടുക്കണം. കെട്ടിടനിര്‍മ്മാണങ്ങളും മറ്റും മാനേജര്‍ തന്നെ നടത്തണം.
എന്നാല്‍ സ്കൂളിലെ കുട്ടികളില്‍ നിന്നും ഫീസ് പിരിക്കാനുള്ള അവകാശം മാനേജര്‍ക്കുണ്ട്.
എന്തിന് മലയാളം പറഞ്ഞാല്‍ മൊട്ടയടിക്കാനുള്ള അവകാശം വരെ മാനേജര്‍ക്കുണ്ട്.
കാശു കൊടുത്താല്‍ ഭരണഘടന അനുവദിച്ച സൌജന്യവിദ്യാഭ്യാസം നമുക്കിവിടെ കിട്ടും!!

4.അംഗീകാരമില്ലാത്ത അണ്‍-എയിഡഡ് സ്കൂളുകള്‍

അംഗീകാരമില്ലാത്ത അണ്‍-എയിഡഡ് സ്കൂളുകള്‍
അംഗീകാരം കിട്ടും എന്ന പ്രതീക്ഷയില്‍ ചില 'പാവം' കച്ചവടക്കാര്‍ തുടങ്ങുന്ന സ്കൂളുകളാണിത്.
അവിടെ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും വീണ്ടും മറ്റേതെങ്കിലും അംഗീകൃത സ്കൂളില്‍ ഒന്നാം ക്ളാസ് മുതല്‍ പഠിച്ചു തുടങ്ങേണ്ടി വരും എന്നു മാത്രം.


നമുക്ക് ഇവിടെ എയിഡഡ് വിദ്യാലയങ്ങള്‍ (സ്കൂളുകളും കോളേജുകളും ഉള്‍പ്പടെ) മാത്രം ചര്‍ച്ചക്കെടുക്കാം
മാനേജര്‍ നിയമനം നടത്തുകയും സര്‍ക്കാര്‍ ശമ്പളം കൊടുക്കുകയും ചെയ്യുന്ന അവസ്ഥ നിലനില്‍ക്കുന്ന ഏക പ്രസ്ഥാനമാണിത്
നമ്മുടെ സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നവരുടെ എണ്ണം 3.5 ലക്ഷം മാത്രമേ ഉള്ളൂ എന്നാണ് ഒരു കണക്ക്.(പരിശോധിക്കേണ്ടി വരും കൃത്യമായി അറിയാവുന്നവര്‍ പറയുക.)
ഇതില്‍ 1.85 ലക്ഷത്തോളം പേര്‍ അദ്ധ്യാപകരാണ്.

എയിഡഡ് അദ്ധ്യാപകര്‍ 1.25 ലക്ഷത്തോളം പേര്‍ വരും.(മറ്റ് എയിഡഡ് ജീവനക്കാരെ ഉള്‍പ്പെടുത്തിയിട്ടില്ല.)
സര്‍ക്കാര്‍ അദ്ധ്യാപകര്‍ 0.6 ലക്ഷം മാത്രമാണ്.


മറ്റ് എയിഡഡ് ജീവനക്കാരും ഉള്‍പ്പടെ 1.3 ലക്ഷത്തോളമാണ് മാനേജര്‍ നിയമിച്ച് സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നവരുടെ എണ്ണം.
പെന്‍ഷന്‍ മേടിക്കുന്നവരുടെ എണ്ണം കൂടി കണക്കാക്കിയാല്‍ ഈ സംഖ്യ അതി ഭീമമായി തന്നെ ഉയരും.

സര്‍ക്കാര്‍ കണക്കനുസരിച്ച് തന്നെ (പെന്‍ഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടി വരും) ഒരു മാസം 200 കോടിയിലധികം രൂപയാണ് ഇവര്‍ക്കായി ചിലവഴിക്കുന്നത്.
വെറും 3 കോടി മാത്രം ജനങ്ങളുള്ള കേരളത്തില്‍ ഒരാളില്‍ നിന്നും നികുതിയിനത്തില്‍ പിരിച്ചെടുക്കുന്ന 67 രൂപ ചിലവഴിക്കുന്നത്
മാനേജര്‍ നിയമിച്ചവര്‍ക്ക് ശമ്പളം കൊടുക്കാനാണ്.

ഒരു കുടുംബം 335 രൂപയോളം ഇവര്‍ക്കായി ചിലവഴിക്കേണ്ടി വരുന്നു.!!!


നിയമനം എന്ന പച്ചയായ അഴിമതി.

സര്‍ക്കാര്‍ ശമ്പളം നല്‍കും എന്നതു കൊണ്ടു തന്നെ കടുത്ത അഴിമതിയാണ് ഇവിടെ നടമാടുന്നത്.
നിയമനം നടത്തേണ്ട അധികാരം മാനേജര്‍(മാനേജ്മെന്‍റ്) കൈയ്യടക്കി വച്ചിരിക്കുകയാണിവിടെ. ഇന്‍റര്‍വ്യൂവില്‍ പങ്കടുക്കാന്‍ വരുന്ന ആരേയും സ്വന്തം ഇഷ്ടപ്രകാരം മാനേജര്‍ക്ക് നിയമിക്കാം.
സാധാരണ ഗതിയില്‍ ഒരു L.P സ്കൂള്‍ നിയമനത്തിനു പോലും മേടിക്കുന്ന കൈക്കൂലി 5 ലക്ഷത്തോളമാണ്.
ഹയര്‍ സെക്കന്‍ഡറി തലത്തില്‍ മേടിക്കുന്നത് 14 ലക്ഷത്തോളവും !!
അപ്പോള്‍ കോളേജു തലത്തിലെ കൈക്കൂലിയെക്കുറിച്ച് പറയേണ്ടതില്ലല്ലോ!.
ഇത്രയും പണം കൊടുത്ത് ജോലി മേടിക്കാന്‍ ആളുണ്ടാകുമോ എന്ന് സംശയിക്കേണ്ട. തീര്‍ച്ചയായും ഉണ്ട്. സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും എല്ലാമായി ജീവിക്കാം. പി.എസ്.സി വഴി കിട്ടുന്നതിനേക്കാള്‍ എളുപ്പവും. അതു കൊണ്ടു തന്നെ സ്കൂളിലെ ഒരു ശിപായി ജോലിക്കു പോലും മേടിക്കുന്ന കൈക്കൂലി 2 ലക്ഷത്തിന് മുകളിലാണ്..


ഒരു നിയമനത്തിന് 7 ലക്ഷം എന്ന് ശരാശരി കണക്കാക്കാം. അങ്ങിനെ നോക്കിയാല്‍
1.25 ലക്ഷം പേരെ നിയമിക്കുന്പോള്‍ നടക്കുന്ന അഴിമതിയുടെ കണക്കെത്രയാവും?

87500000000രൂപ മാത്രം!!! വെറും 8750 കോടി രൂപ മാത്രം!!!!
കൈക്കൂലിയായി 8750കോടി രൂപ മാത്രം!!!!


കേരളത്തിലെ ജനസംഖ്യയോ 3 കോടിയും !

അപ്പോള്‍ ഓരോ പൌരനും മേല്‍ 2900 രൂപയുടെ അഴിമതിയുടെ കറ...


കൃത്യമായ കണക്കുകള്‍ നമുക്ക് കണ്ടെത്തണം.. അത് കാണിക്കുന്നത് അതി ഭീമമായ അഴിമതിയുടെ കഥയായിരിക്കും..
ആരു ആ കണക്കുകള്‍ പുറത്തു കൊണ്ടു വരാത്തതെന്ത് എന്നതാണ് അതിശയം...!

മേല്‍പറഞ്ഞതെല്ലാം ഊഹങ്ങള്‍ മാത്രമാണ്. കൈക്കൂലി വാങ്ങുന്നു എന്നാരും പറയില്ല. കൊടുത്തവരും പറയില്ല.
പക്ഷേ ഒരു സൌഹൃദ സംഭാഷണത്തില്‍ ഏതൊരു എയിഡഡ് അദ്ധ്യാപകരോടും ചോദിച്ചോളൂ അവര്‍ പറയും ഉത്തരം...
ഇത്തരം അന്വേഷണങ്ങളിലൂടെ കിട്ടിയ വിവരങ്ങള്‍ വച്ചാണ് കണക്കുകള്‍ ഉണ്ടാക്കിയത്..



ഒരു മാനേജ്മെന്‍റും തങ്ങള്‍ നിയമനത്തിന് കോഴ വാങ്ങുന്നു എന്ന് പറയില്ല.
കോഴ വാങ്ങുന്നില്ല എന്നാണെങ്കില്‍ പിന്നെ നിയമനം പി.എസ്.സി ക്ക് പോയാല്‍ എതിര്‍ക്കുന്നതെന്തിന്?
നിയമനം ഒരു ബാധ്യതയല്ലേ അവിടെ...
അപ്പോള്‍ എന്താണ് കാര്യം?...
സാമ്പത്തികത്തിനപ്പുറത്ത് മറ്റൊരു കാര്യവുമില്ല എന്നതു തന്നെയാണ് സത്യം..


മറുവാദം...

ഇതിനെല്ലാം മറുപടിയായി മാനേജ്മെന്റുകള്‍ പറയുന്ന ഒരു കാര്യമുണ്ട്. കെട്ടിടങ്ങളും മറ്റും വയ്ക്കാന്‍ ആരു പണം തരും എന്ന്?
കേരളത്തിലെ എയിഡഡ് സ്കൂളുകള്‍ എങ്ങിനെയാണ് നിര്‍മ്മിച്ചത്? ഒന്നു ചിന്തിച്ചു നോക്കൂ..
കേരളത്തിലെ ജനങ്ങള്‍ സ്കൂളുകള്‍ നിര്‍മ്മിക്കാനായി നല്‍കിയ സംഭാവനകള്‍ക്ക് ആരും കണക്കു പറയുന്നില്ല.
പിടിയരിയായും തേങ്ങയായും ഒരു നേരത്തെ ആഹാരമായും എല്ലാം ജനങ്ങള്‍ നല്‍കിയ സംഭാവനകള്‍ മതങ്ങളുടെയും ജാതികളുടെയും വ്യക്തികളുടെയും സ്കൂളുകളായി മാറിയത് എല്ലാവരും മറന്നു പോയോ?
പഴയ ആള്‍ക്കാരോട് ചോദിച്ചു നോക്കൂ അവര്‍ക്കാര്‍ക്കും ഇതിനെ നിഷേധിക്കാന്‍ ആവില്ല.
പള്ളിക്കൂടം തുടങ്ങാനായി ആവേശത്തോടെ സഹായങ്ങള്‍ നല്‍കിയത് അവരുടെയെല്ലാം മനസ്സിലുണ്ടാവും...
സ്കൂള്‍ ആരുടെയാണെന്നോ അതിനു പുറകില്‍ ആരാണെന്നോ ഒന്നും വിദ്യാഭ്യാസം നേടാന്‍ വെമ്പല്‍ കൊണ്ട ആ തലമുറ അന്വേഷിച്ചില്ല.
അതാണ് ഇന്നത്തെ എയിഡഡ് സ്കൂളുകള്‍!!
ഇന്നും ഇത് തുടരുന്നില്ലേ? സ്കൂള്‍ പുനര്‍നിര്‍മ്മാണ / കെട്ടിടനിര്‍മ്മാണ സംഭാവനാ കൂപ്പണായും മറ്റും...
നിയമനം പി.എസ്.സി ക്ക് വിടൂ.. എന്നാല്‍ സര്‍ക്കാര്‍ വഹിക്കും കെട്ടിടനിര്‍മ്മാണവും മറ്റും..

വീണ്ടും ചില അദ്ധ്യാപക കാര്യങ്ങള്‍.....

ഒരേ നിരക്കില്‍ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ അദ്ധ്യാപകരും എയിഡഡ് അദ്ധ്യാപകരും തമ്മില്‍ പല വിവേചനങ്ങളും ഉണ്ട്..

1.സര്‍ക്കാര്‍ ജീവനക്കാരുടെ എല്ലാ നിയമങ്ങളും സര്‍ക്കാര്‍ അദ്ധ്യാപകര്‍ അനുസരിച്ചേ തീരൂ... എന്നാല്‍ എയിഡഡ് ജീവനക്കാര്‍ക്ക് ഇതൊന്നും ബാധകമല്ല.
ഉദാ: സര്‍ക്കാര്‍ അദ്ധ്യാപകര്‍ക്ക് ജനപ്രതിനിധികളായി മത്സരിക്കാന്‍ അനുമതിയില്ല. എന്നാല്‍ എയിഡഡ് ജീവനക്കാര്‍ക്ക് ഏതു തിരഞ്ഞെടുപ്പിലും മത്സരിക്കാം...


2.എയിഡഡ് അദ്ധ്യാപകര്‍ക്ക് സ്കൂളില്‍ കുട്ടികള്‍ കുറഞ്ഞ് ഡിവിഷന്‍ പോയാല്‍ പിന്നെ ജോലി ചെയ്യാന്‍ പറ്റില്ല എന്നാണ് വയ്പ്. എന്നാല്‍ സമരം നടത്തി അവര്‍ മറ്റൊരു ആനുകൂല്യവും വാങ്ങിയെടുത്തു.
പ്രൊട്ടക്ഷന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ നിയമം അനുസരിച്ച് സ്വന്തം സ്കൂളില്‍ ഡിവിഷന്‍ പോയാല്‍ സര്‍ക്കാര്‍ സ്കൂളില്‍ പോയി ജോലിചെയ്യാം. ശമ്പളവും മേടിക്കാം.
ഫലമോ സര്‍ക്കാര്‍ സ്കൂളില്‍ പി.എസ്.സി വഴി അര്‍ഹരായ ഒരാള്‍ക്ക് കിട്ടേണ്ട ജോലി നഷ്ടപ്പെടുന്നു.!!!
ഇങ്ങനെ അര്‍ഹമായ ജോലി നഷ്ടപ്പെട്ട പതിനായിരങ്ങളുണ്ട് കേരളത്തില്‍...


3.ജില്ലാ വിദ്യാഭ്യാസ ഓഫീസറെ (DEO) തിരഞ്ഞെടുക്കുന്നത് ഇതു വരെ സര്‍ക്കാര്‍ അദ്ധ്യാപകരില്‍ നിന്നും വകുപ്പു തല പരീക്ഷകള്‍ വഴി ആയിരുന്നു. എന്നാല്‍ ഈ കഴിഞ്ഞ തവണ അതിലും മാറ്റം വരുത്തി. വകുപ്പു തല പരീക്ഷ എയിഡഡ് അദ്ധ്യാപകര്‍ക്കും എഴുതാം എന്ന്. വകുപ്പുതല തിരഞ്ഞെടുപ്പില്‍ ഡി.ഇ.ഒ മാരായി തിരഞ്ഞെടുക്കപ്പെട്ടത് 6 പേര്‍ ആയിരുന്നു. അതില്‍ 3 പേര്‍ എയിഡഡ് അദ്ധ്യാപകര്‍ ആണ് എന്നാണ് കേട്ടറിവ്( നിജസ്ഥിതി പരിശോധിക്കേണ്ടി വരും). മാനേജര്‍ നിയമിച്ചവര്‍ വകുപ്പുതല പരീക്ഷ എഴുതി സര്‍ക്കാര്‍ നിയമനം നേടിയപ്പോള്‍ നഷ്ടം സംഭവിച്ചത് പി.എസ്.സി വഴി പഠിച്ച് നിയമനം നേടിയവര്‍ക്കു തന്നെ.


4.സര്‍ക്കാര്‍ ജോലി നേടിയവര്‍ക്ക് പിന്നീട് അതേ തസ്തികയില്‍ ജോലിക്കു വേണ്ടി പരീക്ഷയെഴുതാന്‍ അനുവാദമില്ല.(ജില്ല മാറാനായി ഇങ്ങനെ ഒരവസരം കിട്ടിയാല്‍ എന്ന് ആഗ്രഹിക്കുന്ന നിരവധി പേരുണ്ട് കേരളത്തില്‍ .) എന്നാല്‍ എയിഡഡ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പി.എസ്.സി വഴി വിളിക്കുന്ന ഏത് പരീക്ഷയെഴുതുന്നതിനും തടസ്സമില്ല.അങ്ങിനെ ജോലി നേടുന്നവര്‍ക്ക് മുന്‍പ് എയിഡഡ് മേഖലയില്‍ ജോലി ചെയ്തിരുന്ന സര്‍വ്വീസും ലഭിക്കും!!!


വിവേചനങ്ങളുടെ നിര ഇനിയും നീളും....



" കൈക്കൂലികൊടുത്ത് കുട്ടികളെ പഠിപ്പിക്കേണ്ട ഗതികേടിലാണ് നമ്മുടെ നാട്ടിലെ അദ്ധ്യാപകരാവാന്‍ കൊതിക്കുന്ന പതിനായിരങ്ങള്‍..
നിലവിലുള്ള ഒന്നേകാല്‍ ലക്ഷം എയിഡഡ് അദ്ധ്യാപകര്‍ കോഴ കൊടുത്ത് നിയമനം വാങ്ങിച്ചവരാണെങ്കില്‍ നാം ഞെട്ടേണ്ടിയിരിക്കുന്നു.
കാരണം ഒന്നേകാല്‍ ലക്ഷം കൈക്കൂലിക്കാരാണ് നമ്മുടെ ഭൂരിഭാഗം കുട്ടികളേയും പഠിപ്പിക്കുന്നത്!! കോഴ കൊടുത്ത് നിയമനം നേടേണ്ടി വരുന്ന ഗതികേട് ജീവിതകാലം മുഴുവന്‍ ഈ അദ്ധ്യാപകരെ വേട്ടയാടുകയും ചെയ്യുംഈ വേദനയോടെ വേണം നമ്മുടെ കുട്ടികളെ അവര്‍ക്ക് മൂല്യങ്ങള്‍ പഠിപ്പിക്കാന്‍!! "

അദ്ധ്യാപകരുടെ ഈ വേദന നാം ഇനിയും കണ്ടില്ലെന്ന് നടിക്കണോ?
അദ്ധ്യാപകനിയമനങ്ങള്‍ പി.എസ്.സി.ക്ക് വിടുക മാത്രമാണ് ഇതിന് ഏക പ്രതിവിധി.
ഇനിയും നമ്മള്‍ എന്തിന് മടിച്ചുനില്‍ക്കണം?
സര്‍ക്കാര്‍ ആരെയാണ് പേടിക്കുന്നത് ?..
വെറും പതിനായിരത്തില്‍ താഴെ വരുന്ന മാനേജര്‍മാരൊഴിച്ച് ബാക്കി 3 കോടി ജനങ്ങളും ഇക്കാര്യത്തില്‍ സര്‍ക്കാരിനോടൊപ്പമുണ്ടാകും എന്നാണ് എന്‍റെ വിശ്വാസം....
3 കോടി ജനങ്ങളാണോ വെറും പതിനായിരം മാനേജര്‍മാരാണോ സര്‍ക്കാരിന് വലുത് ?
സര്‍ക്കാര്‍ തീരുമാനിക്കട്ടെ...
അല്ലെങ്കില്‍ ഒരിക്കല്‍ ജനം തീരുമാനിക്കും....